ആ തലവേദനയും മാറി... വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ നിഖില്‍ തോമസ് കോട്ടയത്ത് പിടിയിലായി; കസ്റ്റഡിയിലെടുത്തത് രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന്; കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചതായി വിദ്യ

വിദ്യയേയും നിഖില്‍ തോമസിനേയും അറസ്റ്റ് ചെയ്തതോടെ സര്‍ക്കാരിന്റേയും പോലീസിന്റേയും വലിയ തലവേദന മാറി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് കോട്ടയത്താണ് പിടിയിലായത്. ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍. ഒളിവിലായിരുന്ന നിഖിലിന്റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ തിരച്ചിലിലായിരുന്നു. നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്എഫ്‌ഐ നേതാവിനെ വര്‍ക്കലയില്‍ നിന്ന് ഇന്നലെ പകല്‍ കസ്റ്റഡിയിലെടുത്തിരുന്നു.
നിഖില്‍ വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആലോചിക്കുന്നെന്നു സൂചനയുള്ളതിനാല്‍ അതിനു മുന്‍പേ ഇയാളെ പിടികൂടാന്‍ പൊലീസിനു മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. കായംകുളം എംഎസ്എം കോളജില്‍ ബികോം വിദ്യാര്‍ഥിയായിരുന്ന നിഖില്‍ പരീക്ഷ ജയിക്കാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിനു ചേര്‍ന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്‌ഐ നേതാക്കളെ കാണാന്‍ 18 ന് തിരുവനന്തപുരത്തു പോയപ്പോള്‍ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേര്‍ത്തലയിലെ ഒരു എസ്എഫ്‌ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്.
അതേസമയം ചോദ്യം ചെയ്യലിനിടെ കുഴഞ്ഞു വീണ കെ.വിദ്യയെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ അറസ്റ്റിലായ വിദ്യ അഗളി ഡിവൈഎസ്പി ഓഫിസില്‍ ചോദ്യം ചെയ്യുന്നതിനിടെ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു സംഭവം.
പൊലീസ് കസ്റ്റഡിയിലായിരുന്ന വിദ്യ ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ തയാറായിരുന്നില്ല. നിര്‍ജലീകരണത്തെ തുടര്‍ന്നുള്ള അസ്വസ്ഥതയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആരോപണവും കേസുമുണ്ടായപ്പോള്‍ തനിക്കും കുടുംബത്തിനും തുണയായത് എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്നു വിദ്യ പൊലീസിനോടു പറഞ്ഞു. കടുത്ത മാനസിക സമ്മര്‍ദം നേരിട്ടതിനാലാണു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്. നോട്ടിസ് കിട്ടിയിരുന്നെങ്കില്‍ നേരത്തേ തന്നെ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കുമായിരുന്നു.
അഗളി ഗവ. കോളജ് പ്രിന്‍സിപ്പലിനെ കുറ്റപ്പെടുത്തുന്ന മൊഴി ഇന്നലെയും വിദ്യ പൊലീസിനോട് ആവര്‍ത്തിച്ചു എന്നാണു വിവരം. താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ലെന്നും കോളജിന്റെ പ്രിന്‍സിപ്പല്‍ ചുമതല വഹിക്കുന്ന അധ്യാപികയും കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗവുമായ ഡോ. ലാലി വര്‍ഗീസ് ഗൂഢാലോചന നടത്തി തന്നെ കേസില്‍ കുടുക്കിയതാണെന്നുമാണു വിദ്യ പറയുന്നത്.
അഭിമുഖസമയത്തു പൂരിപ്പിച്ചു നല്‍കിയ ഫോമില്‍ എറണാകുളം മഹാരാജാസ് കോളജില്‍ താല്‍ക്കാലിക അധ്യാപികയായി പ്രവര്‍ത്തിച്ചു പരിചയമുണ്ടെന്ന് എഴുതുക മാത്രമായിരുന്നു.
ഇന്നലെ ഡോ. ലാലി വര്‍ഗീസിനെ മൊഴി എടുക്കാന്‍ അഗളി പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും അസൗകര്യം കാരണം ഹാജരായില്ല. വിദ്യയുടെ അധ്യാപന പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ ഡോ. ലാലി വര്‍ഗീസാണ് അഗളി പൊലീസില്‍ പരാതി നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് 12നു മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കില്ല.
" f
https://www.facebook.com/Malayalivartha


























