പെരുന്നയിലെ പോരാട്ടം...പോപ്പ് പുറത്തേക്കോ? ഒരു പതിറ്റാണ്ട് കർമവും സേവനവും ചെയ്തിട്ട് എൻഎസ്എസിന് എന്തു സംഭാവന സുകുമാരൻ നായർ കൊടുത്തു എന്ന ചോദ്യത്തിന് ഉത്തരമില്ല...

പെരുന്നയിലെ പോപ്പ് രാജിവയ്ക്കുമോ പുറത്താകുമോ. എന്തായാലും മന്നത്തു പത്മനാഭൻ ആചാര്യനായി വാണ നായർ സർവീസ് സൊസൈറ്റിയിൽ വല്ലാത്ത കലഹമാണ്. എൻഎസ്എസിന്റെ സർവാധിപനായ പ്രമാണിയും ജനറൽ സെക്രട്ടറിയുമായ ജി സുകുമാരൻനായർക്കെതിരെ തെക്കും കിഴക്കും വടക്കും പടിഞ്ഞാറുമൊക്കെ പ്രമേയവും പ്രകടനവും അരങ്ങേറുകയാണ്. ഹൈറേഞ്ച് എൻഎസ്എസ് യൂണിയനിൽ സുമാരൻ നായർക്കെതിരെ വൻ പ്രതിഷേധം ഉയർന്നതിനു പിന്നാലെ പല യബണിയനുകളിലും പ്രതിഷേധം തുടങ്ങി.
എൻഎസ്എസ് പ്രതിനിധി സഭയിലും അധോസഭയിലും ഉപരിസഭയിലും പെരുന്ന ഓഫീസിലുമൊക്കെ സുകുമാരൻ നായരുടെ വിശ്വസ്തർക്കു മാത്രം ഇരിപ്പിടമായതോടെ അദ്ദേഹമൊരു ജൂണിയർ മന്നമായി വാണുവരികയായിരുന്നു. മന്നത്തിനുശേഷം കിടങ്ങൂരും പിന്നീട് നാരായണപ്പണിക്കരുമൊക്കെ ഒച്ചപ്പാടില്ലാതെ സമുദായത്തെ നയിച്ച. എന്നാൽ സുകുമാരൻനായർ ജനറൽ സെക്രട്ടറി പദം ഏറ്റതിനുശേഷം പെരുന്നയിലെ സിംഹാസനം വിട്ട് ഒരിടത്തോട്ടും പോകില്ലെന്ന സ്ഥിതിയായി. സാക്ഷാൽ റോമിലെ പോപ്പുപോലും വാർധക്യം വകവയ്ക്കാതെ ലോകം മുഴുവൻ പറക്കുമ്പോഴും നായർ സമുദായ നേതാവ് പെരുന്നയിലെ കസേരയിൽ നിന്ന് ഒരിടത്തും പോകാതെ സമുദായത്തെ സേവിച്ചുവരികയാണ്.
ഒരു പതിറ്റാണ്ട് കർമവും സേവനവും ചെയ്തിട്ട് എൻഎസ്എസിന് എന്തു സംഭാവന സുകുമാരൻ നായർ കൊടുത്തു എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇതേ ചോദ്യം നായർ സമുദായ സംഘടനയിൽ പലരും ചോദിക്കാൻ തുടങ്ങിയതോടെയാണ് സംഗതി ആകെ അലമ്പായത്. സുകുമാരൻമായർ 50 ശതമാനം ബിജെപിയും 50 ശതമാനം കോൺഗ്രസുമാണെന്നാണ് പറച്ചിൽ. അങ്ങനെയിരിക്കെത്തന്നെ രമേശ് ചെന്നിത്തല, വിഡി സതീശൻ തുടങ്ങിയ നായൻമാരെ ഇടയ്ക്കിടെ തള്ളിപ്പറയുന്ന ശീലവുമുണ്ട്.
അതേ സമയം ശശി തരൂരിനെ ഡൽഹി നായരെന്നും സമുദായത്തിനു പ്രയോജനമില്ലാത്ത നായരെന്നും വിളിച്ച കാലമൊക്കെ പോയി. ഇപ്പോൾ ശശി തരൂർ പെരുന്നയിലെ അടുത്ത നായരും അടുത്ത മുഖ്യമന്ത്രിയായി എൻഎസ്എസ് സ്വപ്‌നം കാണുന്നയാളുമാണ്. മൂന്നു നാലുകൊല്ലമായി എൻഎസ്എസ് നേതൃസഭയിൽ ഉടലെടുത്ത പുകച്ചിലും തീപ്പൊരിയുമാണ് ചെറിയൊരു തീപ്പന്തമായി പുറത്തുവന്നിരിക്കുന്നത്.
എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധു പുറത്താക്കിയതിനൊപ്പം മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ മകൻ കെബി ഗണേഷ് കുമാർ ഡയറക്ടർ ബോർഡിൽ അംഗമാക്കി. എൻഎസ്എസ് സ്ഥാപനം മുതൽ മന്നത്തിനൊപ്പവും പിന്നീട് സമുദായ നേതൃത്വത്തിലുമുണ്ടായിരുന്ന ബാലകൃഷ്ണപിള്ളയുടെ പൈതൃകം സുകുമാരൻ നായർ ഗണേശന് സമ്മാനിച്ചതല്ല. കൊന്നിയാൽ നിന്നൊരു നായരെ പുറത്താക്കുമ്പോൾ അവിടെ ലഹള ഒഴിവാക്കാൻ കൊട്ടാരക്കരയിൽ നിന്നൊരു നായരെ പ്രതിഷ്ഠിച്ചെന്നേയുള്ളു. മന്ത്രി കെ എൻ ബാലഗോപാലിന്റെ മൂത്ത സഹോദരനായ കലഞ്ഞൂർ മധു 26 വർഷമായി ഡയറക്ടർ ബോർഡ് അംഗമാണ്.
മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ ജനറൽ സെക്രട്ടറി തീരുമാനിച്ചതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. മന്നത്തച്ചൻ വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്നും എൻഎസ്എസിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലയില്ലെന്നും കലഞ്ഞൂർ മധു പറഞ്ഞു. അതേസമയം സംഘടനയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് എൻ എസ് എസ് നേതൃത്വം അവകാശപ്പെടുകയും ചെയ്തു.
സുകുമാരൻനായർ കടുത്ത സിപിഎം വിരുദ്ധനും അൽപം കോൺഗ്രസ് അനുഭാവിയുമായതിനാൽ സിപിഎം അനുഭാവികളായ നായൻമാർക്കൊക്കെ സുകുമാരൻനായരോടു പ്രിയമില്ല. സംവരണത്തിൽ ഉൾപ്പെടെ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തിപ്പോന്നതിൽ എൻഎസ്എസിലെ ഒരു നിര സഖാക്കൾക്കും ഇടതുപക്ഷപാതികൾക്കും ഇദ്ദേഹത്തെ കണ്ടുകൂടാ. മാത്രവുമല്ല കടുത്ത ഭാഷയിൽ സിപിഎം നേതാക്കൾക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരൻനായർ പ്രതികരിക്കുകയും ചെയ്തുപോന്നു. അക്കാലത്തൊക്കെ കോൺഗ്രസ്, ബിജെപി കുപ്പായക്കാരായ നായർപ്രമാണിമാരാണ് സുകുമാരൻനായർക്ക് ഊറ്റമായ പിന്തുണ നൽകിപ്പോന്നത്.
ഇത്തരം വിമതൻമാർ കുറെക്കാലമായി ജനറൽ സെക്രട്ടറിക്കെതിരെ ഒരുപാട് ആരോപണങ്ങൾ ഉയർത്തുന്നുമുണ്ട്. ജി. സുകുമാരൻ നായർക്ക് എതിരായി ഹൈക്കോടതിയിലും എൻസിഎൽടിയിലും ഹർജി വന്നതിലും ഇതേ തുരപ്പൻമാർക്ക് പങ്കാളിത്തമുണ്ടെന്നാണ് പറച്ചിൽ. മൂന്നു വർഷമായി സംഘടനയ്ക്കുള്ളിൽ വിമതരായി നിലകൊണ്ടിരുന്ന ഒരു നിര പേരെയാണ് സംഘടന പുറത്താക്കിയിരിക്കുന്നത്. മന്നത്ത് ആചാര്യന്റെ കൊച്ചുമകൻവരെ സുകുമാരൻനായർക്കെതിരെ രംഗത്തുവന്നിരുന്നു.
അഴിമതി, സ്വജനപക്ഷപാതം, ധൂർത്ത് തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ സുകുമാരൻ നായർക്ക് എതിരെ ഉന്നയിച്ചിരിക്കുന്നത്. ഇതെല്ലാം കാണിച്ച് എൻഎസ്എസ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളും താലൂക്ക് യൂണിയൻ പ്രസിഡന്റുമാരും അടക്കം കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തിയിരുന്നു. ജി. സുകുമാരൻ നായർ ബന്ധുകൾക്കും സുഹൃത്തുകൾക്കുമായി പലർക്കും എൻഎസ്എസ് സ്ഥാപനങ്ങളിൽ അനധികൃതമായി നിയമനം നൽകിയിട്ടുണ്ടെന്നും. നായർ സർവീസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കന്യാകുമാരിയിലെ കോടികൾ വിലമതിക്കുന്ന സ്ഥലം വിറ്റുവെന്നും ആരോപണമുണ്ട്.
കഴിഞ്ഞ 50 വർഷമായി ഒരുതരത്തിലും പുരോഗതിയിലേക്കു നായർ സർവീസ് സൊസൈറ്റിയെ നയിക്കാൻ സുകുമാരൻ നായർക്ക് കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല മന്നത്ത് ആചാര്യൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സ്വത്തുവകകൾ പലതും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വിറ്റു തുലയ്ക്കുകയും ചെയ്തുവെന്നും അവർ ആരോപിക്കുന്നു. നായർ സർവീസ് സൊസൈറ്റിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും സമുദായ അംഗങ്ങളുടെ മക്കൾ വിദ്യാഭ്യാസത്തിനും ജോലിക്കുമായി മറ്റു സ്ഥാപനങ്ങളെയാണ് പലപ്പോഴും ആശ്രയിക്കേണ്ടി വരുന്നത്.
ഇന്നു നടന്ന യോഗത്തിൽ സംഘടനയെ തകർക്കാൻ ചിലർ ഉള്ളിൽ നിന്ന് ശ്രമിക്കുന്നുണ്ടെന്നും അവർ ചെയ്യുന്നത് കൊടും ചതിയാണെന്നും സുകുമാരൻ നായർ ആരോപിച്ചതിനു പിന്നാലെയാണ് ഇറങ്ങിപ്പോക്കും പ്രതിഷേധവും അരങ്ങേറിയത്. അടുത്ത വർഷത്തോടെ സുകുമാരൻനായർ എൻഎസ്എസ് നേതൃപദവിയിൽ നിന്ന് വിരമിക്കുമെന്നാണ് സൂചന. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന പാളയത്തിൽ പടയുടെ അനന്തരഫലമായി ജനറൽ സെക്രട്ടറി പദവി ഒഴിയാനും ആ പദവി വിശ്വസ്തനെ ഏൽപ്പിച്ചശേഷം പ്രസിഡന്റ് പദവി അലങ്കരിക്കാനുമുള്ള സൂചനയാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha


























