തോറ്റ വിദ്യാര്‍ഥിക്ക് പിജി പ്രവേശനം നല്‍കിയിട്ടും കോളജ് അധികൃതര്‍ക്കും അധ്യാപകര്‍ക്കും സംശയം തോന്നാത്തതിനു പിന്നിലും സിപിഎമ്മിന്റെ ഭരണഗര്‍വ്വിലുള്ള രാഷ്ട്രീയ ഇടപെടലാണെന്നു കരുതേണ്ടി വരും

ഒടുവില്‍ നിഖില്‍ തോമസിനെ എങ്ങനെയെങ്കിലും കസ്റ്റഡിയിലെടുക്കണമെന്ന എ.കെ.ജി സെന്ററിന്റെ നിര്‍ദ്ദേശത്തിന് പോലീസും നിഖിലും വഴങ്ങി. വ്യജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി കെ.വിദ്യയെ സന്ധ്യാനേരത്ത് എസ് എഫ് ഐ നേതാവിന്റെ വീട്ടില്‍ നിന്നാണ് പൊക്കിയത്. അതില്‍ പ്രതിപക്ഷം പാര്‍ട്ടി ബന്ധം ആരോപിച്ചതു കൊണ്ട് നിഖിലിന്റെ അറസ്റ്റ് ബസ്സ്റ്റാന്‍ഡില്‍ ആക്കുകയായിരുന്നു. വിവാദ യുട്യൂബര്‍ തൊപ്പിയെ കതക് പൊളിച്ച് അറസ്റ്റ് ചെയ്തത് വിവാദമായതോടെയാണ് നിഖിലിനെ പൊക്കാനും കേരള പോലീസിന് പെട്ടെന്ന് അവസരം ലഭിച്ചത്.
അല്ലെങ്കില്‍ കുറച്ചു കാലം കൂടി പാര്‍ട്ടി സംരക്ഷണയില്‍ കഴിയുമായിരുന്നു. പാര്‍ട്ടിയേയും , എസ് എഫ് ഐ യേയും യൂണിവേഴ്‌സിറ്റിയേയും ഒരു പോലെ പറ്റിച്ച നിഖിലിന്റെ പേരില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.ആം.ആര്‍ഷോ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അപരാധത്തിനും ട്രോളുകള്‍ക്കും കയ്യുംക്കണക്കുമില്ല. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് യാതൊരു സങ്കോചവുമില്ലാതെ പി.എം.ആര്‍ഷോ ഒറിജിനലാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തുടങ്ങിയ ട്രോള്‍മഴ ഇതുവരെ ശമിച്ചിട്ടില്ല.
വിവാദമായ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെ ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍.ഒളിവിലായിരുന്ന നിഖിലിന്റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ തിരച്ചിലിലായിരുന്നു. നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്എഫ്ഐ നേതാവിനെ വര്‍ക്കലയില്‍ നിന്ന് ഇന്നലെ പകല്‍ കസ്റ്റഡിയിലെടുത്തിരുന്നു. കായംകുളം എംഎസ്എം കോളജില്‍ ബികോം വിദ്യാര്‍ത്ഥിയായിരുന്ന നിഖില്‍ പരീക്ഷ ജയിക്കാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിനു ചേര്‍ന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്ഐ നേതാക്കളെ കാണാന്‍ 18 ന് തിരുവനന്തപുരത്തു പോയപ്പോള്‍ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേര്‍ത്തലയിലെ ഒരു എസ്എഫ്ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖില്‍ തോമസ് ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് പിടിയിലാകുന്നത്. കീഴടങ്ങാന്‍ നിഖിലിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്തു. മൂന്ന് സിഐമാരെ കൂടി ഉള്‍പ്പെടുത്തി അന്വഷണ സംഘം വിപുലീകരിക്കുകയും ചെയ്തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദമായതിന് പിന്നാലെ, നിഖില്‍ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവര്‍ത്തകനെതിരെ നടപടിയെടുത്തത്.
വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ നിഖില്‍ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുന്‍ എസ്എഫ്ഐ നേതാവെന്ന് സൂചനയുണ്ട്. നിര്‍മ്മാണം നടന്നതുകൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു നിഖില്‍. ഇയ്യാളുടെ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാനായി കേരള പോലീസ് സംഘം കലിംഗ യൂണിവേഴ്‌സിറ്റിയില്‍ എത്തി മൊഴിയും രേഖപ്പെടുത്തിയിരുന്നു.
ഡിഗ്രി പാസാകാത്ത വിദ്യാര്‍ഥി, മൂന്നു വര്‍ഷം ഡിഗ്രിക്കു പഠിച്ച അതേ കോളജില്‍ തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു പിജിക്കു പ്രവേശനം നേടിയപ്പോള്‍ പഠിപ്പിച്ച അധ്യാപകര്‍ക്കു പോലും സംശയം തോന്നാത്തത് എന്തു കൊണ്ടാണെന്ന ചോദ്യം ഉയരുകയാണ്.് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളജില്‍ എംകോം പ്രവേശനം നേടിയ സംഭവത്തില്‍, രാഷ്ട്രീയ ഇടപെടലുകള്‍ക്കപ്പുറം കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഗുരുതര വീഴ്ചകളുമുണ്ട്. വീഴ്ച പറ്റിയത് കേരള സര്‍വകലാശാലയ്ക്കാണെന്നു കോളജും കോളജിനാണെന്നു സര്‍വകലാശാലയും പരസ്പരം പഴിചാരുമ്പോഴും ഇരുകൂട്ടരും ഇപ്പോഴും മറുപടി പറയാന്‍ തയാറാകാത്ത ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിയാണ്. ഇവയ്ക്കുള്ള ഉത്തരങ്ങളാണ് നിഖിലിന്റെ മൊഴിയിലൂടെ പൂറത്തു വരാനിരിക്കുന്നത്.
2017-20 കാലയളവിലാണ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ ബികോം പഠിച്ചത്. 2018ലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥിയായി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ചു. 2019 ല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായി. ബികോമിന്റെ 6 സെമസ്റ്റര്‍ പരീക്ഷകളും എഴുതി. പക്ഷേ പല വിഷയത്തിലും പരാജയപ്പെട്ടു. 2020 ജൂണ്‍ 22നാണ് കോളജില്‍ നിന്ന് ടിസി വാങ്ങുന്നത്. കോളെജിലെ നേതാവിയിരുന്നിട്ടും വ്യാജ സര്‍്ട്ടിഫിക്കറ്റുമായി വന്നപ്പോള്‍ എംകോമിന് പ്രവേശനം നല്കിയ അധ്യാപകരെ കുറിച്ച് അന്വേഷിക്കേണ്ടതാണെന്ന ആവശ്യവുമുയരുന്നുണ്ട്.
2022 ജനുവരിയില്‍ ഇതേ കോളജില്‍ നിഖില്‍ എംകോം പ്രവേശനത്തിന് അപേക്ഷിക്കുന്നു. യോഗ്യതയായി ഹാജരാക്കിയത് 2017-20 കാലയളവില്‍ ഛത്തീസ്ഗഢിലെ കലിംഗ സര്‍വകലാശാലയില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ ബികോം പാസായതിന്റെ സര്‍ട്ടിഫിക്കറ്റ്. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് പ്രവേശനം നല്‍കാമെന്നു ശുപാര്‍ശ ചെയ്തത് അന്നത്തെ കൊമേഴ്‌സ് വകുപ്പ് മേധാവി. 3 വര്‍ഷം സ്വന്തം വകുപ്പില്‍ ഡിഗ്രി പഠിച്ചു പരാജയപ്പെട്ട വിദ്യാര്‍ഥി എങ്ങനെയാണ് അതേ കാലയളവില്‍ മറ്റൊരു സര്‍വകലാശാലയില്‍ നിന്നു ബിരുദം സ്വന്തമാക്കിയത് എന്നതില്‍ അധ്യാപകനു സംശയം പോലും തോന്നിയില്ല. സിപിഎം അനുകൂല അധ്യാപകസംഘടനയിലെ അംഗവും സെനറ്റ് അംഗവുമായതിനാലാണു അത്തരം ഒരു സംശയം തോന്നാത്തത് എന്നു ന്യായമായും സംശയിക്കാം. നിഖിലിനെ ബികോം പഠിപ്പിച്ച അതേ അധ്യാപകരാണ് എംകോമിലും ക്ലാസെടുക്കുന്നത്. ഡിഗ്രി തോറ്റ വിദ്യാര്‍ഥി എങ്ങനെ പിജി ക്ലാസിലെത്തി എന്ന് ഒരാള്‍ക്കു പോലും സംശയം തോന്നിയില്ലെന്നത് സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
പിജി പ്രവേശനത്തിനു സമര്‍പ്പിച്ചതു വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന വാര്‍ത്ത പുറത്തുവരാന്‍ 2 മാസം കൂടി വെകിയിരുന്നെങ്കില്‍ നിഖില്‍ തോമസ് എംകോം പൂര്‍ത്തിയാക്കുമായിരുന്നു. 2021-23 പിജി ബാച്ചില്‍ പ്രവേശനം നേടിയ നിഖില്‍ ആദ്യ 3 സെമസ്റ്റര്‍ പരീക്ഷകളും എഴുതിയിരുന്നു. അവസാന സെമസ്റ്റര്‍ പരീക്ഷയ്ക്ക് രണ്ടു മാസം കൂടിയാണ് ബാക്കിയുണ്ടായിരുന്നത്.കോളജിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടെന്നു വ്യക്തമായിട്ടും സര്‍വകലാശാലയെ പഴിചാരുകയാണ് ഇപ്പോഴും കോളജ് അധികൃതര്‍. വിദ്യാര്‍ഥിക്ക് പ്രവേശനത്തിനു യോഗ്യത ഉണ്ടോ എന്നു മാത്രമാണു കോളജ് പരിശോധിച്ചതിച്ചെന്നും മറ്റു കാര്യങ്ങളൊന്നും പരിശോധിക്കേണ്ട ആവശ്യം കോളജിനില്ലെന്നുമാണു നിഖില്‍ സമര്‍പ്പിച്ചതു വ്യാജസര്‍ട്ടിഫിക്കറ്റാണെന്ന വിവരം പുറത്തുവന്നതിനു ശേഷം കോളജിന്റെ വാദം.
കലിംഗ സര്‍വകലാശാലയില്‍ രണ്ടു തരം ബികോം കോഴ്‌സുകളാണ്. ബികോം, ബികോം (ഓണേഴ്‌സ്) ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്. എന്നാല്‍ നിഖില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റില്‍ ബികോം ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് എന്നു മാത്രമാണുള്ളത്. ഓണേഴ്‌സ് എന്നില്ല. കലിംഗ സര്‍വകലാശാലയില്‍ ഡിഗ്രിക്ക് സെമസ്റ്റര്‍ സംവിധാനമാണ്. എന്നാല്‍ നിഖില്‍ സമര്‍പ്പിച്ചത് വര്‍ഷാടിസ്ഥാനത്തിലുള്ള കോഴ്‌സിന്റെ മാര്‍ക്ക് ലിസ്റ്റാണ്. ഈ രണ്ടു കാര്യങ്ങള്‍ 2 വര്‍ഷം മുന്‍പു നിഖിലിന് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ സര്‍വകലാശാല പരിശോധിച്ചില്ലേ എന്ന ചോദ്യം സ്വാഭാവികം. കലിംഗ സര്‍വകലാശാലയുടെ വെബ്‌സൈറ്റിലുള്ള പ്രാഥമിക വിവരങ്ങള്‍ പോലും പരിശോധിക്കാതെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സര്‍വകലാശാലയ്ക്കും ഈ വിഷയത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചു.
കേരള സര്‍വകലാശാല നടത്തിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണു നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ പിജിക്കു പ്രവേശനം നേടിയത്. കലിംഗ സര്‍വകലാശാല അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ സിലബസ്, നിഖിലിന്റെ 3 വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സര്‍വകലാശാലയിലെ കൊമേഴ്‌സ് പഠന ബോര്‍ഡ് പരിശോധിച്ച് അക്കാദമിക് കൗണ്‍സിലിന്റെ ശുപാര്‍ശപ്രകാരമാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഇത്രയും വിശദമായ പരിശോധന നടന്നിട്ടും കൃത്രിമം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ ക്രമക്കേടകള്‍ മാത്രമല്ല അലസതയും വ്യക്തമാക്കുന്നുണ്ട്.
സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമായ സിപിഎം നേതാവിന്റെ ഇടപെടലിലാണു നിഖിലിനു കോളജില്‍ പ്രവേശനം ലഭിച്ചതെന്നാണ് ആരോപണം. പാര്‍ട്ടി നേതാവ് പറഞ്ഞിട്ടാണ് അഡ്മിഷന്‍ നല്‍കിയതെന്നും കോളജ് മാനേജര്‍ തന്നെ സ്ഥിരീകരിച്ചു. സര്‍വകലാശാലയുടെയും കോളജിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുടെ പിന്നിലും ഇതേ രാഷ്ട്രീയ ഇടപെടലാണെന്ന സംശയവും ഉയരുന്നു. സര്‍വകലാശാലയിലെ പിജി പ്രവേശനത്തീയതി നീട്ടിയതു പോലും നിഖിലിനു വേണ്ടിയാണെന്ന ആരോപണവും ശരിവെയ്ക്കു്ന്നുണ്ട്. തോറ്റ വിദ്യാര്‍ഥിക്ക് പിജി പ്രവേശനം നല്‍കിയിട്ടും കോളജ് അധികൃതര്‍ക്കും അധ്യാപകര്‍ക്കും സംശയം തോന്നാത്തതിനു പിന്നിലും സിപിഎമ്മിന്റെ ഭരണഗര്‍വ്വിലുള്ള രാഷ്ട്രീയ ഇടപെടലാണെന്നു കരുതേണ്ടി വരും. നിഖിലിന്റേതു വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന പരാതികള്‍ മൂടിവയ്ക്കാനുള്ള കോളജ് അധികൃതരുടെ ശ്രമവും ഈ സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
https://www.facebook.com/Malayalivartha


























