മരുന്നിന് പോലും കണ്ടില്ല... സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ കണ്ടില്ലെന്ന പരാതിയ്ക്ക് പിന്നാലെ കേന്ദ്രത്തെ അറിയിക്കാന്‍ കോണ്‍ഗ്രസ്; യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം; ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തം, ഐക്യമില്ല

സുധാകരന്‍ ആകെ ധര്‍മ്മസങ്കടത്തിലാണ്. സുധാകരനെ അറസ്റ്റ് ചെയ്തിട്ടും രണ്ട് മുദ്രാവാക്യം വിളിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ കണ്ടില്ല. അതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്. ഈ സമയത്ത് സീറ്റ് കിട്ടാത്തവര്‍ രംഗത്തെത്തിയാല്‍ സുധാകരന്റെ കാര്യം പോക്കാവും.
അതേസമയം യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം. തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ നീട്ടിവെക്കണമെന്ന് കെപിസിസി നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ പാര്‍ട്ടിയില്‍ ഐക്യം നഷ്ടമായി. നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കമാന്റിനെ അറിയിക്കും.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരുന്നത് ബുധനാഴ്ച്ചയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനുള്ള ഗ്രൂപ്പുകളുടെ ശക്തിപ്രകടന പോരാട്ടമായി മാറിയിരുന്നു. എ ഗ്രൂപ്പ് രാഹുല്‍ മാങ്കൂട്ടത്തിനെ രംഗത്തിറക്കിയപ്പോള്‍ അബിന്‍ വര്‍ക്കിയെയാണ് ഐ ഗ്രൂപ് പിന്തുണച്ചത്. നേരത്തെ, കെ സി വേണുഗോപാല്‍ പക്ഷത്തില്‍ നിന്ന് ബിനു ചുള്ളിയിലും മത്സര രംഗത്തുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, അവസാന നിമിഷം തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
കോണ്‍ഗ്രസിലെ സതീശന്‍-സുധാകരന്‍ ദ്വന്ദത്തിനെതിരെ ഒന്നിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിനിയോഗിക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഓരോ ഗ്രൂപ്പും വ്യത്യസ്ത സ്ഥാനാര്‍ഥികളുമായി രംഗത്തെത്തുകയായിരുന്നു.
കടുത്ത അനിശ്ചിതത്വത്തിനൊടുവിലാണ് രാഹൂല്‍ മാങ്കൂട്ടം എ ഗ്രൂപ് സ്ഥാനാര്‍ഥിയായത്. നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തെ നിര്‍ദേശിച്ചത്. എന്നാല്‍, മാങ്കൂട്ടത്തിന് ആദ്യഘട്ടത്തില്‍ എ ഗ്രൂപ്പ് നേതൃത്വത്തിന്റെ പിന്തുണയുണ്ടായില്ല. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന യുവജനനേതാവാണ് എന്നതായിരുന്നു അതൃപ്തിക്ക് കാരണം. മറ്റൊരു യുവനേതാവ് കെ എം അഭിജിത്തിന്റെ പേരും ഉയര്‍ന്നുവന്നു. അഭിജിത്തിന് നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചു. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മാങ്കൂട്ടത്തിന് നറുക്ക് വീഴുകയായിരുന്നു.
അതേസമയം മോണ്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ ഇരയുടെ രഹസ്യമൊഴിയെന്ന പേരില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ പറഞ്ഞത് പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആ പരാമര്‍ശത്തിന്റെ പേരില്‍ കെ സുധാകരന്‍ കേസ് കൊടുത്താല്‍ നിയമപരമായി നേരിടും എന്നും സി പി എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.
തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലിന് സംരക്ഷണവും പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസാരിച്ച തനിക്കെതിരെ കേസുമാണ് കോണ്‍ഗ്രസ് നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ഇന്ന് രാവിലെ സുധാകരന്‍ പറഞ്ഞിരുന്നു. ഇത് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയപ്പോഴാണ് സുധാകരന്‍ കേസ് കൊടുത്താല്‍ നിയമപരമായി നേരിടും എന്ന് സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്.
അതേസമയം മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചെന്നും ചോദ്യം ചെയ്തതിനു ശേഷം പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും സുധാകരന്‍ ഇന്ന് രാവിലെ കണ്ണൂരില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സന്നദ്ധത അറിയിച്ചെന്ന കാര്യവും സുധാകരന്‍ തുറന്നുപറഞ്ഞു. എന്നാല്‍ ഹൈക്കമാന്‍ഡ് നേതാക്കളുടെ നിര്‍ദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്നും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും സുധാകരന്‍ അറിയിച്ചു. കേസില്‍ പ്രതിയായതുകൊണ്ടാണ് മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചത്. എന്നാല്‍ ഹൈക്കമാന്റ് നേതാക്കള്‍ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. അതോടെ തീരുമാനം പിന്‍വലിച്ചു. ഇതോടെ ആ ചാപ്റ്റര്‍ അവസാനിച്ചുവെന്നും സുധാകരന്‍ കണ്ണൂരില്‍ വിശദീകരിച്ചു.
"
https://www.facebook.com/Malayalivartha


























