പെറ്റതള്ള സഹിക്കൂല രണ്ടാമൂഴം വ്യാജന്മാര്‍, ഗുണ്ടായിസം, കള്ളക്കേസ് മാധ്യമങ്ങള്‍ക്ക് മൂക്കുകയര്‍...! പ്രളയസമയത്തും കോവിഡ് കാലത്തും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. കോവിഡ് രണ്ടാംഘത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്... അതും ഒരു തരത്തില്‍ അനുഗ്രഹമായി... കാരണം പുതിയ ഭരണകര്‍ത്താക്കള്‍ അധികാരത്തിലെത്തിയാല്‍ അന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങളെ എങ്ങനെ സമീപിക്കും എന്നൊരു ആശങ്കയും ജനങ്ങള്‍ക്കുണ്ടായിരുന്നു...

ഇടതുപക്ഷവും പൊതുജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് പിണറായി സര്‍ക്കാരിന് തുടര്‍ച്ച നല്‍കിയത്. ഒന്നാം സര്‍ക്കാര്‍ ഭേദമായിരുന്നു. സ്പ്ഗ്ലര്‍ കരാര്‍ മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള അപശബ്ദം കേള്‍പ്പിച്ചത്. പ്രളയസമയത്തും കോവിഡ് കാലത്തും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. കോവിഡ് രണ്ടാംഘത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതും ഒരു തരത്തില്‍ അനുഗ്രഹമായി. കാരണം പുതിയ ഭരണകര്‍ത്താക്കള്‍ അധികാരത്തിലെത്തിയാല്‍ അന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങളെ എങ്ങനെ സമീപിക്കും എന്നൊരു ആശങ്കയും ജനങ്ങള്‍ക്കുണ്ടായിരുന്നു. അതിന് പുറമേ ബി.ജെ.പി 35 സീറ്റുകളെങ്കിലും പിടിക്കുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന ഇടത് മുന്നണിക്ക് അനുഗ്രഹമായി. ന്യൂനപക്ഷവോട്ട് മൊത്തമായി അവര്‍ക്ക് കിട്ടി. പക്ഷെ, രണ്ടാം പിണറായി സര്‍ക്കാര്‍ താമസിയാതെ ജനങ്ങളെ വെറുപ്പിക്കാന്‍ തുടങ്ങി. അതിനിടെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും എതിരെ ആരോപണങ്ങളുന്നയിച്ചത്. അക്കാര്യങ്ങളെല്ലാം അവര്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. മന്ത്രിമാരായിരുന്ന കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അതീവഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നിട്ടും ഇവരാരും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തില്ല എന്നതാണ് രസകരം. സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും സി.പി.എമ്മിന് താല്‍പര്യമില്ല. അതേസമയം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തരാതരംപോലെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അങ്ങനെ കേരളമൊരു വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുന്നു.
കുട്ടിനേതാക്കളുടെ വ്യാജസര്‍ട്ടിഫിക്കറ്റ് കേസുകള്‍ സി.പി.എമ്മിനുണ്ടാക്കിയ നാണക്കേട് കേരളമുള്ളിടത്തോളം കാലം മായില്ല. തെറ്റ് ചെയ്ത എസ്.എഫ്.ഐക്കാരെ തള്ളിപ്പറയാനോ, പുറത്താക്കാനോ ഇവരാദ്യം തയ്യാറായില്ല. നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് അത് വ്യാജമല്ലെന്ന ക്ലീന്‍ ചിറ്റ് എസ്.എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ നല്‍കുകയും ചെയ്തു. പിന്നീട് കേരളാ വി.സി മോഹന്‍ കുന്നുമ്മല്‍ ശക്തമായ നടപടി സ്വീകരിച്ചപ്പോഴാണ് മലക്കംമറിഞ്ഞതും നിഖിലിനെ പുറത്താക്കിയതും. അധ്യാപക ജോലിക്ക് വേണ്ടി വ്യാജ എസ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മുന്‍ എസ്.എഫ്.ഐ നേതാവിനെ പരസ്യമായി തള്ളിപ്പറയാനും തയ്യാറായില്ല. തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരം ഒരുക്കുന്നതിനായി അറസ്റ്റ് വൈകിപ്പിക്കുകയും ചെയ്തു. കോട്ടയം തിരുവാര്‍പ്പില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം അജയന്‍ ബസ് ഉടമയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് കേരള മനസാക്ഷി ഞെട്ടി. അത് കണ്ടുകൊണ്ടുനിന്ന പോലീസ് അജയനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. ബസ് ഉടമയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചപ്പോള്‍ അജയനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഭരണത്തിന്റെ തണലുള്ളത് കൊണ്ടും എന്ത് ചെയ്താലും നേതൃത്വം സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതും കൊണ്ടല്ലേ ഇവരൊക്കെ നിയമം കയ്യിലെടുക്കുന്നത്.
ശമ്പള പരിഷ്‌കരണ പ്രശ്‌നത്തെ തുടര്‍ന്ന് സി.ഐ.ടി.യു ജീവനക്കാര്‍ സമരം നടത്തുകയായിരുന്നു. ഇതോടെ ഉടമ രാജ്‌മോഹന്‍ ബസിന് മുന്നില്‍ കോട്ടും ടൈയ്യും കെട്ടി ലോട്ടറി കച്ചവടം തുടങ്ങി. ലോട്ടറി സ്ഥാപനത്തിന് ടൈംസ്‌ക്വയര്‍ എന്ന് പേരും കൊടുത്തു. പ്രാദേശികമായി ഒതുങ്ങേണ്ട ഈ വിഷയം മാതൃഭൂമിയുടെ കുമരകം ലേഖകനാണ് സംസ്ഥാന തലത്തിലെത്തിച്ചത്. അതിന്റെ പ്രതികാരമായാണ് ആ ലേഖകനെ ഞായറാഴ്ച സി.പി.എമ്മുകാര്‍ മര്‍ദ്ദിക്കുയും ചെയ്തു. തെരുവ് നായ്ക്കള്‍ പോലും പരസ്പ്പരം കടിച്ചുകീറാറില്ല. പക്ഷെ, അന്ധമായ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ മറ്റൊരു മനുഷ്യനെ അതിക്രൂരമായി മര്‍ദ്ദിക്കാന്‍ മടിയില്ലെന്ന് തിരുവാര്‍പ്പിലെ സി.പി.എമ്മുകാര്‍ തെളിയിച്ചിരിക്കുകയാണ്. എന്നിട്ട് അവിടുത്തെ നേതൃത്വം അതിനെ ന്യായീകരിക്കുകയാണ്. ഇവരൊക്കെ മനുഷ്യരാണോ? അന്യന്റെ സങ്കടങ്ങള്‍ സംഗീതം പോലെ കേള്‍ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അങ്ങനെയുള്ള പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് തെരുവ് പട്ടിക്കളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ മറ്റ് മനുഷ്യരെ തല്ലിച്ചതയ്ക്കുന്നത്. അതും രാഷ്ട്രീയത്തിന്റെയും തങ്ങള്‍ക്കെതിരെ വാര്‍ത്ത കൊടുത്തതിന്റെയും പേരില്‍.
തലസ്ഥാനത്തെ ഐ.ടി ഹബ്ബായ ടെക്‌നോപാര്‍ക്കിനടുത്തുള്ള കഴക്കൂട്ടത്ത് ശനിയാഴ്ച രാത്രി അതീവക്രൂരമായൊരു സംഭവം അരങ്ങേറി. ഒരു യുവതിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തു. പുലര്‍ച്ച യുവതി വിവസ്ത്രയായി പുറത്തേക്കിറങ്ങി ഓടിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. പോലീസുകാരും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതികളാകുന്നു. തെരുവ് നായ്ക്കളുടെ ശല്യം കാരണം ആളുകള്‍ക്ക് രാത്രിയും പുലര്‍ച്ചെയും പുറത്തിറങ്ങാന്‍ ഭയമാണ്. ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞിനെ തെരുവ് പട്ടികള്‍ കടിച്ചുകീറി കൊന്നപ്പോഴാണ് നായ്ക്കളെ കൊല്ലാനുള്ള ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ ഡോക്ടര്‍ വന്ദന എന്ന യുവതി അതിക്രൂരമായി കൊലചെയ്തതിന് ശേഷമാണ് ആശുപത്രി ജീവനക്കാരുടെയും ആശുപത്രികളുടെയും സുരക്ഷ സംബന്ധിച്ച ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തയ്യാറായത്.
അതായത് ഒരു ദുരന്തം ഉണ്ടാകുന്നത് വരെ സര്‍ക്കാരും ഉദ്യോഗസ്ഥവൃന്ദവും ഉറക്കത്തിലാണെന്ന് അര്‍ത്ഥം. ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ജനജീവിതം ദുസ്സഹമാക്കുന്ന സംഭവങ്ങളാണ് നാട്ടില്‍ അരങ്ങേറുന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഭംഗിയായ നടത്താത്തത് കൊണ്ട് നാടൊട്ടുക്ക് പകര്‍ച്ചപ്പനിയാണ്. കോവിഡ് അടിയന്തരാവസ്ഥ അവസാനിച്ചെങ്കിലും മറ്റൊരു മഹാമാരി ഏത് സമയവും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നിട്ടും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികളോ, ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല. സ്‌കൂള്‍ തുറന്ന് നാലാമത്തെ ആഴ്ചയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിക്കുന്നത്. ഭരണനേതൃത്വത്തിന് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല, അവരൊക്കെ സ്വന്തംകാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് തടയാനുള്ള തത്രപ്പാടിലാണ്.
https://www.facebook.com/Malayalivartha


























