ബിജെപി ഭരണം ഇനിയും വന്നാലും കുഴപ്പമില്ല കോണ്‍ഗ്രസ് വരരുതെന്ന നിലപാദിൽ യെച്ചൂരിയോ

അപ്പോള്‍ യെച്ചൂരിയും ബിജെപി പക്ഷത്താണോ എന്നു സംശയിക്കണം. എങ്ങനെയും ബിജെപിയെ പുറത്താക്കാന്‍ ദേശീയതലത്തില്‍ രൂപീകരിച്ച ഇന്ത്യാ മുന്നണിക്കെതിരെ ആദ്യ വെടി പൊട്ടിച്ചിരിക്കുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ബിജെപി ഭരണം ഇനിയും വന്നാലും കുഴപ്പമില്ല കോണ്‍ഗ്രസ് വരരുതെന്ന നിലപാടാണ് യച്ചൂരിയുടേതെന്ന് വ്യക്തമായിരിക്കുന്നു.
കേരളത്തില്‍ ഇരട്ടച്ചങ്കന്‍ ഭരിക്കുമ്പോള്‍ കേന്ദ്രത്തില്‍ ഇരട്ടത്താപ്പന്‍ പാര്‍ട്ടിയെ നയിക്കുന്നു എന്നു പറയുന്നതാവും ശരി.
ബിജെപി ഭരണത്തിനെതിരെ ദേശീയതലത്തില്‍ രൂപംകൊണ്ടിരിക്കുന്ന ഇന്ത്യ മുന്നണി പ്രതിപക്ഷത്തിനിടയിലെ ധാരണമാത്രമാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ദേശീയതലത്തില്‍ സഖ്യമുണ്ടാവില്ലെന്നുമാണ് യച്ചൂരി പറഞ്ഞിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഒപ്പം വിശാല സഖ്യവും ചേര്‍ന്ന് ബിജെപിയെയും മോദിയെയും വീഴ്ത്തുമെന്ന സാഹചര്യം വന്നപ്പോഴാണ് യെച്ചൂരി തനിനിറം പുറത്തുവിട്ടിരിക്കുന്നത്.
സി.പി.എം. സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് സഖ്യങ്ങളിലേര്‍പ്പെടുകയെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞുവച്ചിരിക്കുന്നു. കേരളത്തില്‍ നാല് സീറ്റുകളില്‍ വിജയിക്കുന്നതാണ് ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുന്നതിനേക്കാള്‍ സിപിഎമ്മിന്റെ ലക്ഷ്യമെന്നാണ് യെച്ചൂരി വ്യക്തമാക്കുന്നത്. പല കാര്യങ്ങളിലും ഭിന്നിച്ചുനില്‍ക്കുന്ന മതയെയും അരവിന്ദ് കേജരിവാളിനെയും ശരദ് പവാറിനെയുംവരെ ഒരു വിധം സ്വരചേര്‍ച്ചയിലാക്കി തയാറാക്കിയ ഇന്ത്യാ മുന്നണി ഇന്ത്യയില്‍ ഏറെപ്പേരുടെ പ്രതീക്ഷയാണ്. ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങളും ജനാധിപത്യ വിശ്വാസികളും ബിജെപി ഭരണത്തെ ഭയന്നുതുടങ്ങിയ സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണി ശക്തമായ പ്രതിരോധമായി മുന്നോട്ടുവന്നിരിക്കുന്നത്.
വര്‍ഗീയ ഫാസിസത്തെ തള്ളിപ്പറയുകയും ന്യൂനപക്ഷ സുരക്ഷയ്ക്കായി വാദിക്കുകയും ചെയ്യുന്ന സിപിഎം പറയുന്നു ഇന്ത്യാ മുന്നണി ഇനിയും യാഥാര്‍ഥ്യമായിട്ടില്ലെന്ന്. ദേശീയതലത്തില്‍ സിപിഎമ്മിന് ബംഗാളിലും ത്രിപുരയിലുമൊന്നും ഒരു ലോക് സഭാ സീറ്റ് വിജയിച്ചെടുക്കാനുള്ള ആള്‍ബലം ഇല്ലാത്തവിധം സിപിഎം ചെറുതായിക്കഴിഞ്ഞു. നിലവില്‍ കേരളത്തില്‍ മാത്രമാണ് നാലോ അഞ്ചോ സീറ്റുകളില്‍ സിപിഎം പ്രതീക്ഷ വയ്ക്കുന്നത്. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ വിജയം നേടാം എന്ന പ്രതീക്ഷയിലാണ് സിപിഎം കേരളത്തില്‍ ഇലക്ഷന്‍ പ്രചാരണത്തിനിറങ്ങുന്നത്. എന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് വരണം എന്നാഗ്രഹിക്കുന്നവരുടെ വോട്ടുകള്‍ ഒരുമിച്ചാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ വലിയ വിജയം കോണ്‍ഗ്രസ് കേരളത്തില്‍ നേടും. ഒപ്പം കര്‍ണാടകത്തില്‍ മുപ്പതോളം ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും. എട്ടു സംസ്ഥാനങ്ങളിലെ ജനവിധി എതിരായാല്‍ ബിജെപിക്ക് കേവല ഭൂരപക്ഷം ലഭിക്കില്ലെന്ന സാഹചര്യം സംജാതമായിരിക്കെയാണ് ഞങ്ങള്‍ക്ക് വ്യക്തമായ നിലപാടില്ലെന്നുള്ള അഴകൊഴമ്പന്‍ മറുപടി സീതാറാം യെച്ചൂരിയില്‍ നിന്നുണ്ടായിരിക്കുന്നത്.
സീറ്റുധാരണയടക്കം സഖ്യചര്‍ച്ചകളുണ്ടാവുക സംസ്ഥാനതലത്തിലാകുമെന്ന് മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷ് സീറാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുനന്നു. ദേശീയ സാഹചര്യത്തെക്കാള്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണെന്നും കോണ്‍ഗ്രസിന്റെ സ്ഥിതി നോക്കി അതതിടങ്ങളില്‍ സഖ്യമുണ്ടാക്കുംമെന്നും യച്ചൂരി പറയുന്നു. എന്നാല്‍ കേരളത്തില്‍ അതൊരു സഖ്യമുണ്ടാകില്ല. അതേ സമയം മമതാ ബാനര്‍ജിക്കെതിരിരേ ബംഗാളില്‍ പാര്‍ട്ടിയുടെ നിലപാട് എന്തെന്ന് യെച്ചൂരിക്കും വ്യക്തമായി അറിവില്ല. കോണ്‍ഗ്രസും സിപിഎമ്മും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിട്ടും ബംഗാളില്‍ നേരിയ നേട്ടംപോലുമുണ്ടായില്ല. കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെങ്കില്‍ ബംഗാളില്‍ കോണ്‍ഗ്രസും ഇടതുക്ഷവും ഒന്നിച്ച് തൃണമൂലിനെതിരേയാണ് മത്സരിക്കുന്നത്. ഇന്ത്യാ മുന്നണിയോടു സഹരിക്കുന്നവരെല്ലാം തനിക്ക് വോട്ടുചെയ്യണമെന്ന് മമത നിലപാട് സ്വീകരിച്ചാല്‍ മുന്നണി തുടക്കത്തില്‍തന്നെ തല്ലിപ്പിരിയുമെന്ന് തീര്‍ച്ചയാണ്.
ബി.ജെ.പി.ക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് പറയുമ്പോഴും ഏതൊക്കെ സംസ്ഥാനങ്ങളില്‍ ആരോടൊക്കെ സഹകരിക്കാന്‍ തയാറാണെന്ന് സിപിഎം വ്യക്തമാക്കുന്നുമില്ല.
അതേ സമയം സിപിഎം ഭരിക്കുന്ന കേരളത്തിലെ അഴിമതിയും ഭരണ നേതൃത്വത്തിന്റെ വീഴ്ചകളും അതിഭയങ്കരമായ വിലക്കയറ്റവുമൊന്നും സിപിഎം ദേശീയ യോഗത്തില്‍ ചര്‍ച്ചയായില്ല. ്മതവികാരം വ്രണപ്പെടുത്തിയ ഷംസീറിന്റെ മിത്ത് വിവാദം പോലും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായില്ല. പിണറായി വിജയന്റെ രണ്ടാം സിപിഎം തുടര്‍ ഭരണം വന്‍പരാജയമായി വിലയിരുത്തപ്പെടുന്നതും മദ്യം ഒഴുക്കാന്‍ പാര്‍ട്ടി താല്‍പര്യം കാണിക്കുന്നതും സംസ്ഥാനം നേരിടുന്ന കടബാധ്യതയുമൊന്നും സെന്‍ട്രല്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായില്ല.
ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ടായിരുന്നു സി.സി.യില്‍ മൂന്നുദിവസത്തെയും പ്രധാന ചര്‍ച്ച. ദേശീയ സാഹചര്യം ചൂണ്ടിക്കാട്ടി, മുന്നണിയുമായുള്ള സഹകരണത്തെ കേരളത്തില്‍നിന്നുള്ളവരടക്കം ഭൂരിപക്ഷം നേതാക്കളും അനുകൂലിച്ചുവെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിനെ രക്ഷപെടാന്‍ അനുവദിക്കരുതെന്ന നിലപാടില്‍തന്നെയാണ് പാര്‍ട്ടി. പഞ്ചാബിലും ആന്ധ്രാപ്രദേശിലും തമിഴ് നാട്ടിലും സിപിഎമ്മിന് മോശമല്ലാത്ത അടിത്തറയുള്ള കാലമുണ്ടായിരുന്നു. ഇന്ന് കേരളത്തില്‍ മാത്രമായി ചുരുങ്ങിപ്പോയ സിപിഎം ദേശീയതലത്തില്‍ ഒരു ശക്തിയായി ആരും പരിഗണിക്കുന്നില്ല. ലോക് സഭയില്‍ നാല്‍പതിലേറെ അംഗങ്ങളുണ്ടായിരുന്ന സിപിഎം ഇന്ന് കേവലം രണ്ട് സീറ്റിലേക്ക് ചെറുതായിരിക്കുന്നു. ഇത്രയും വലിയ ചെറുപ്പത്തെ അംഗീകരിക്കാന്‍ തയാറാകാത്ത പാര്‍ട്ടിയാണ് വേണമെങ്കില്‍ ബിജെപി ഇനിയും വന്നോട്ടെ എന്ന നിലപാട് സ്വകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























