മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ ലോകായുക്ത നടത്തി കൊണ്ടിരിക്കുന്ന നാടകങ്ങള്‍ പൊളിയുമെന്നായപ്പോള്‍ കേസിനെ തന്നെ ചക്കകുഴക്കും പോലെ കുഴച്ചു മറിച്ചിട്ടിരിക്കുകയാണ്. വാദി ഭാഗം അഭിഭാഷകനെ പോലും ഞെട്ടിച്ചു കൊണ്ടാണ് ലോകായുക്ത ഈ കേസില്‍ ഓരോ സിറ്റിംഗും നടത്തുന്നത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ ലോകായുക്ത നടത്തി കൊണ്ടിരിക്കുന്ന നാടകങ്ങള്‍ പൊളിയുമെന്നായപ്പോള്‍ കേസിനെ തന്നെ ചക്കകുഴക്കും പോലെ കുഴച്ചു മറിച്ചിട്ടിരിക്കുകയാണ്. വാദി ഭാഗം അഭിഭാഷകനെ പോലും ഞെട്ടിച്ചു കൊണ്ടാണ് ലോകായുക്ത ഈ കേസില്‍ ഓരോ സിറ്റിംഗും നടത്തുന്നത്. ഏറ്റവുമൊടുവിലായി മുഖ്യമന്ത്രിയെ രക്ഷിക്കാനായി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്ന ആയുധമെടുത്തും ലോകായുക്ത രംഗത്തിറങ്ങി. ഇപ്പോഴിതാ ലോകായുക്തയ്ക്ക് കേസന്വേഷിക്കാന്‍ വണ്ടിയുമില്ല, പണവുമില്ലെന്ന വിധത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചത് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു ജോസഫ് കഴിഞ്ഞ ദിവസമാണ് പ്‌റഞ്ഞത്. ദുരിതാശ്വാസ നിധി ദുരുപയോഗക്കേസിന്റെ വാദത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.മന്ത്രിമാരാണ് പൊതു പ്രവര്‍ത്തകരുടെ ഗണത്തില്‍ വരിക അല്ലാതെ മന്ത്രിസഭ അല്ലായെന്നാണ് അദ്ദേഹത്തിന്റെ പുതിയ കണ്ടെത്തല്‍.പണം അനുവദിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് വ്യക്തിപരമായ പങ്കില്ലെന്നും നിരീക്ഷിച്ചു. പങ്കുണ്ടെന്ന ഹര്‍ജിക്കാരന്റെ വാദം തള്ളുകയും ചെയ്തു.
നിയമപരമായല്ല ദുരിതാശ്വാസ നിധിയിലെ പണം വിനിയോഗിച്ചതെന്ന വാദവും ലോകായുക്ത അംഗീകരിച്ചില്ല. ഭരണപരമായാണ് അര്‍ഹരായവര്‍ക്ക് പണം നല്‍കി ഉത്തരവ് ഇറക്കിയത്. മന്ത്രിസഭാ തീരുമാനത്തിന് ഏതെങ്കിലും മന്ത്രി എതിരു നിന്നോ എന്ന ഉപലോകായുക്തയുടെ ചോദ്യത്തിന്, അക്കാര്യം തനിക്ക് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകനായ ജോര്‍ജ്ജ് പൂന്തോട്ടം പറഞ്ഞു. വാദം തടസപ്പടുത്തുന്ന തരത്തില്‍ ഉപ ലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍- ഉല്‍-റഷീദ്, ജസ്റ്റിസ് ബാബു മാത്യു ജോസഫ് എന്നിവര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും പരാതിപ്പെട്ടു. വാദം പറയുന്നത് ഇടയ്ക്ക് നിറുത്തിവയ്ക്കുകയും ചെയ്തു. ലോകായുക്ത ജസ്റ്റിസ് സിറിക് ജോസഫ് ഇടപെട്ട് അഭിഭാഷകനെ അനുനയിപ്പിച്ചാണ് വാദം തുടര്‍ന്നത്.
കേസിന്റെ സാധുത സംബന്ധിച്ച് മൂന്നംഗ ബെഞ്ച് വീണ്ടും വാദം കേള്‍ക്കുമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. പരാതിക്ക് സാധുതയുണ്ടെന്ന് മുന്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ വിധിയിലുള്ളത് തീരുമാനമല്ല. നിരീക്ഷണം മാത്രമെന്നാണ് ഫുള്‍ബഞ്ചിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രിയൊഴികെ എതിര്‍കക്ഷികള്‍ ഇപ്പോള്‍ മന്ത്രിമാര്‍ അല്ലാത്തതുകൊണ്ട് കേസ് കാലഹരണപ്പെട്ടതാണെന്ന് ജസ്റ്റിസ് ഹാറൂണ്‍- ഉല്‍-റഷീദ് വാദത്തിനിടെ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാന്‍ കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. പൊതുപ്രവര്‍ത്തകനായ ആര്‍.എസ്. ശശികുമാറാണ് ഹര്‍ജിക്കാരനെങ്കിലും അദ്ദേഹത്തിനും ലോകായുക്തയുടെ പോക്കില്‍ വ്യക്തതയില്ല. കുഴച്ചു മറിച്ച കേസ് പരമാവധി നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.
പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, നീതിനിഷേധം എന്നിവ കണ്ടെത്തേണ്ട ലോകായുക്തയിലെ അന്വേഷണ സംഘം
കണ്ടം ചെയ്യാറായ രണ്ടു കാറുകളിലാണ് അതിനായി പോകുന്നത്. കാറുകള്‍ വാങ്ങാന്‍ 2022 മാര്‍ച്ച് 21ന് രജിസ്ട്രാറായ ജില്ലാ ജഡ്ജി നല്‍കിയ അപേക്ഷ ചെലവുചുരുക്കല്‍ സാഹചര്യത്തില്‍ അനുവദിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വേണമെങ്കില്‍ രണ്ടെണ്ണം വാടകയ്‌ക്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പൊലീസില്‍ നിന്നുള്ള എസ്.പി, രണ്ട് ഡിവൈ.എസ്.പി, മൂന്ന് സി.ഐമാര്‍, മൂന്നു സീനിയര്‍ സി.പി.ഒ എന്നിവര്‍ക്ക് കേരളമാകെ സഞ്ചരിക്കാനുള്ളത് ഒരു ആള്‍ട്ടോ കാറാണ് . അടുത്ത വര്‍ഷം 15 വര്‍ഷമാവുന്നതോടെ കാര്‍ റോഡിലിറക്കാനാവില്ല. കാലാവധി കഴിഞ്ഞ അംബാസഡര്‍ കാര്‍ ലോകായുക്ത വളപ്പില്‍ ദ്രവിക്കുന്നു. ജൂഡിഷ്യല്‍ കാര്യങ്ങളുടെ ചുമതലയിലുള്ള ഡെപ്യൂട്ടി രജിസ്ട്രാറായ സബ്ജഡ്ജിക്ക് സഞ്ചരിക്കാന്‍ മറ്റൊരു അംബാസഡര്‍ കാറുണ്ട്. ഇതാവട്ടെ റോഡിലിറങ്ങിയാലുടന്‍ ബ്രേക്ക്ഡൗണാവും. ഇതിന്റെ കാലാവധിയും അടുത്തവര്‍ഷം കഴിയും. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കാറുകള്‍ വാങ്ങാന്‍ രജിസ്ട്രാര്‍ അപേക്ഷിച്ചത്. കാറുകള്‍ വാടകയ്‌ക്കെടുത്തശേഷം പഴകിദ്രവിച്ച കാറുകള്‍ ഉപയോഗിക്കരുതെന്നും വിജിലന്‍സ് വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍-ഉല്‍-റഷീദ്, ജസ്റ്റിസ് ബാബു മാത്യു ജോസഫ് എന്നിവര്‍ക്കും ഇന്നോവ കാറും രജിസ്ട്രാര്‍ക്ക് ഹോണ്ട സിറ്റിയുമുണ്ട്. എന്നാല്‍ ഇവയുടെയെല്ലാം കാലാവധി മൂന്നു വര്‍ഷത്തിനകം തീരുമെന്ന സങ്കടമാണ് ലോകായുക്ത പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























