പുതുപ്പള്ളി തിരഞ്ഞെടുപ്പിലേക്ക്.... അടുത്തൊരു തുറുപ്പ് ചീട്ടും കൂടെ വീണു കിട്ടിയിരിക്കുകയാണ്....അതും ഏറ്റവും മൂർച്ചയുള്ള ആയുധം...വീണയുടെ കമ്പനിയെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ല....ആളിക്കത്തിക്കാൻ ഒരുങ്ങി പ്രതിപക്ഷം...

പുതുപ്പള്ളി തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ്സിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുൻപേ തന്നെ അടുത്തൊരു തുറുപ്പ് ചീട്ടും കൂടെ വീണു കിട്ടിയിരിക്കുകയാണ്. അതും ഏറ്റവും മൂർച്ചയുള്ള ആയുധം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് നേരെ ഉള്ളതാണ് ആ ആയുധം അതേറ്റവും ശക്തിയായി ഉപയോഗിക്കാൻ തന്നെയാണ് പ്രതിപക്ഷം നീക്കം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന വിഷയത്തിൽ പ്രതിഷേധത്തിന് പ്രതിപക്ഷം. വിഷയം നിയമസഭയിൽ ഉന്നയിക്കും. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. ടി.വീണ പണം വാങ്ങിയത് ക്രമവിരുദ്ധമായി ആണെന്നും ഇടപാട് ജനങ്ങളെ ബോധിപ്പിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
‘‘വീണയുടെ കമ്പനിയെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ല. നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി വെല്ലുവിളിയും ആക്രോശവും നടത്തി ചോദ്യത്തിൽ നിന്ന് ഒളിച്ചോടി. പിണറായിയുടെ മകൾ വ്യക്തിപരമായി പണം വാങ്ങി. കമ്പനിക്ക് പണം വാങ്ങാം. എന്നാല്‍, വീണ എന്ന വ്യക്തിക്ക് എങ്ങനെ പണം വാങ്ങാനാകും?. ഏതു പശ്ചാത്തലത്തിലാണ് പണം വാങ്ങിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണം. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണം. കേരളത്തിൽ നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയുമാണ്’’–എന്നാണ് മാത്യു കുഴൽനാടൻ തുറന്നടിച്ചിരിക്കുന്നത്.
മുൻപും പല തവണ മുഖ്യമന്ത്രിയെ സഭയിൽ പ്രകോപിപ്പിക്കാൻ കുഴൽ നാടനെ കൊണ്ട് സാധിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ഇത് ആളി കത്തിക്കാൻ തന്നെയുള്ള നീക്കങ്ങൾ ഉടൻ തുടങ്ങും. ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്നാണ് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചത്. ഈ പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപിച്ചു. വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസും ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്‌വെയർ േസവനങ്ങൾ നൽകാമെന്നു സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നൽകിയില്ല. എന്നാൽ, കരാർപ്രകാരം മാസം തോറും പണം നൽകിയെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകി.
2017–20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ സിങ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് വ്യക്തമാക്കി.
ബാങ്ക് മുഖേനയാണ് പണം നൽകിയത്. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാൽ, വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തിൽപെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചു. ഇനി എന്തായിരിക്കും തുടർ നടപടികൾ എന്നുള്ളതാണ് ആകാംക്ഷയിൽ നോക്കി കാണേണ്ടത്. കൂടാതെ ഈ കാര്യത്തിൽ മകളെ ഇതിൽ നിന്നും രക്ഷിക്കാൻ മുഖ്യൻ എന്ത് അസ്ത്രമാണ് പുറത്തെടുക്കാൻ പോകുന്നത് എന്നുള്ളതും ആകാംക്ഷയുളവാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























