സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ കേരളാ സർക്കാരിനോട് വിശദീകരണം തേടി രാഷ്‌ട്രപതി; സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ്ബ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്‌ട്രപതിയുടെ ഇടപെടൽ

മിത്ത് വിവാദത്തിൽ ഒടുവിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഇടപെടൽ. സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ കേരളാ സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് രാഷ്‌ട്രപതി . അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറി ഡോ വേണുവിനോടാണ് രാഷ്‌ട്രപതിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം കൊടുത്തിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ്ബ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്‌ട്രപതി ഇടപെട്ടിരിക്കുന്നത്.
സ്പീക്കർ എ.എൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശം വിശ്വാസത്തെ വ്രണപ്പെടുത്തി, മതസ്പർദ്ധ വളർത്തുന്നതാണ് എന്ന് വക്കിൽ കോശി ജേക്കബ് പരാതിയിൽ വ്യക്തമാക്കി . ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കർ തന്നെ സമൂഹത്തിൽ ഭിന്നത വളർത്തുന്ന വിശ്വാസ നിന്ദ നടത്തിയത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു . ഭരണാഘടനാ പദവിക്ക് യോജിക്കാത്ത പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീറിനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ രാഷ്‌ട്രപതി ഇടപെടണമെന്നും പരാതിയിൽ വ്യക്തമാക്കി.
അതേസമയം, മിത്ത് വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു . വിശ്വാസപരമായ കാര്യങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഏറെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനുമുമ്പായി ചേർന്ന എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ ഒരു പ്രതികരണം നടത്തിയത്.
https://www.facebook.com/Malayalivartha

























