എ.കെ.ജി സെന്ററിലും തീപിടുത്ത സാധ്യത, കൊച്ചിയില്‍ നിന്നെത്തിച്ച രണ്ടര കോടി രൂപ പിണറായി വിജയന്‍ എന്തെടുത്തു എന്ന് പാര്‍ട്ടി തലത്തില്‍ ചോദ്യമുണ്ടായാൽ കൈതോലപ്പായ രസീത് കത്തിക്കും, പാര്‍ട്ടിയെ വിലയ്‌ക്കെടുത്തിരിക്കുന്ന പിണറായി വിജയന് മുന്നില്‍ കരിയില പോലും അനങ്ങില്ല

തിരുവനന്തപുരത്ത് എകെജി സെന്റർ എന്ന ബഹുനിലക്കെട്ടിടത്തിൽ ഇനി ഏതു നിമിഷവും തീപിടിത്തം സംഭവിക്കാം. കൈതോലപ്പായയിൽ കൊച്ചിയിൽ നിന്നെത്തിച്ച രണ്ടര കോടി രൂപ അക്കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ എന്തെടുത്തു എന്ന് പാർട്ടി തലത്തിൽ ചോദ്യമുണ്ടാകും. ഇത്തരത്തിൽ പാർട്ടി ഫണ്ടിലേക്ക് ഒരു രണ്ടര കോടി രൂപ വന്നതായി ഒരു രേഖയുമില്ലാതിരിക്കെ, പാർട്ടിയുടെ രസീത് ബുക്ക് പരിശോധിക്കാനുള്ള സാധ്യതയും സാഹചര്യവും ഒഴിവാക്കാനും പരിശോധിച്ചാൽ തെളിവില്ലാതിരിക്കാനും പഴയ രസീതു കുറ്റി സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിൽ ഇനി ഏതു നിമിഷവും തീപിടിത്തം സംഭവിക്കാം.
സമാനമായ കോഴക്കഥകൾ പുറത്തുവന്നപ്പോഴൊക്കെ സംസ്ഥാന സെക്രട്ടറിയറ്റിലും മറ്റ് ഓഫീസുകളിലുമൊക്കെ തീപിടിത്തമുണ്ടായി രേഖകൾ കത്തിനശിച്ച പാരമ്പര്യമാണല്ലോ കേരളത്തിലുള്ളത്. സെക്രട്ടറിയറ്റിൽ പട്ടാപ്പകൽ തീ പിടിച്ചതോടെ മുഖ്യമന്ത്രി രക്ഷപ്പെട്ടു, ഉന്നത സഖാക്കളും പാർട്ടിയും രക്ഷപ്പെട്ടു. ആ നിലയിൽ കൈതോലപ്പായയും രണ്ടര കോടിയും പിണറായി വിജയന്റെ തലയിൽ ഇടിത്തീയായി ഏതു നിമിഷവും പതിക്കാമെന്നിരിക്കെ എകെജി സെന്ററിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം ഷോർട്ട് സർക്യുട്ട് എന്ന പേരിൽ ഒരു തീയിടീൽ.
ചാക്കുകെട്ടിൽ പണം കൊണ്ടുപോയ പാർട്ടിക്കഥ മുൻപും കട്ടിട്ടുണ്ട് എന്നാൽ കൈതോലപ്പായയിൽ രണ്ടര കോടി രൂപ കടത്തി കൊണ്ടുപോയവരെയും ഏറ്റുവാങ്ങിയവരെയും കേരളം നമിക്കണം. കൊച്ചി ദേശാഭിമാനിയിൽ നിന്ന് പിണറായി വിജയൻ സിപിഎം സെക്രട്ടറിയായ കാലത്ത് രണ്ടര കോടി രൂപ കൈതോലപ്പായയിൽ തിരുവനന്തപുരത്ത് എത്തിച്ചതായി മറ്റാരുമല്ല സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ എഡറ്ററായിരുന്ന ജി ശക്തിധരനാണ് തെളിവടക്കം വിളിച്ചുകൂവുന്നത്. പാർട്ടി ഫണ്ടിലേക്കായിരുന്നു പണം പോയതെന്ന് പിണറായി വിജയൻ ന്യായീകരിച്ചാൽ പോലും അതിലുമുണ്ട് കുരുക്ക്.
പാർട്ടി ഫണ്ടിലേക്ക് രണ്ടര കോടി രൂപ എത്തിയതായി രസീതോ രേഖയോ ഒന്നും എകെജി സെന്ററിലെ ഒരു രേഖയിലുമില്ല. ആ നിലയിൽ പഴയ രസീതു കുറ്റിയൊക്കെ ചുട്ടെരിക്കുക മാത്രമേ രക്ഷയുള്ളു. ജി ശക്തിധരൻ അന്നും ഇന്നും പാർട്ടി അംഗമാണ്. പാർട്ടിയുടെ ഇക്കാലത്തെ വഴിപിഴച്ച പോക്കിൽ ഏറെ ദുഖിതനുമാണ്. അന്നു കൈതോലപ്പായിൽ കടത്തിയ പണം താൻകൂടിയാണ് എണ്ണി തിട്ടപ്പെടുത്തിയതെന്ന് ശശിധരൻ പറയുമ്പോൾ അതിൽപരം തെളിവ് എന്തിരിക്കുന്നു.
മാത്രവുമല്ല നാളെ ആ നോട്ടു കടത്തലിന്റെ ഫോട്ടോ ശക്തിധരൻ പുറത്തുവിട്ടാൽ സഖാവ് പിണറായി ആകെ വിയർക്കും. സഖാവ് ഗോവിന്ദനാദി നേതാക്കളും ന്യായീകരണപ്പടയും ആകെ വിളർക്കും. കരിമണൽ കർത്തായുടെയും അബ്കാരികളുടെയുമൊക്കെ പണം തോർത്തിലും മുണ്ടിലും കെട്ടി എത്തിച്ച കഥകളാണ് ഇനി വരുന്ന ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്നത്.യുഎഇ കോൺസുലേറ്റിൽ നിന്നും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സ്റ്റേറ്റ് കാറിൽ സ്വർണക്കട്ടി കടത്തിയ കഥകൾ സ്വപ്‌നാ സുരേഷ് വിളിച്ചുകൂവിയപ്പോൾ സ്വപ്‌ന പറയുന്നതൊക്കെ കല്ലുവെച്ച നുണയാണെന്ന് പിണറായി കലിപ്പിച്ചുപറഞ്ഞു.
യുഎഇ എക്‌സ്‌ചേഞ്ചു വഴി നയതന്ത്രചാനൽ എന്ന പേരിൽ ദുബായിലേക്ക് കടത്തിക്കൊണ്ടിരുന്ന കള്ളമുതലും അമേരിക്കൻ ഡോളറുമൊക്കെ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നാണ് വന്നതും പോയതുമെന്ന സ്വപ്‌ന പറഞ്ഞപ്പോൾ കല്ലുവച്ച നുണയെന്നാണ് പാർട്ടി പത്രം എഴുതിക്കൂട്ടിയത്. യുഎഇ എക്‌സ്‌ചേഞ്ച് വഴി സ്വർണക്കട്ടിയും ഡോളറും മാത്രമല്ല സ്വർണക്കുരുവുള്ള ഈന്തപ്പഴം വന്നപ്പോഴും പാർട്ടിയും പാർട്ടി പത്രവും സ്വപ്‌നയുടെ ആരോപണങ്ങൾ വെള്ളം ചേർക്കാതെ വിഴുങ്ങിക്കളഞ്ഞു.
യുഎഇ എക്‌സ്‌ചേഞ്ചുവഴി വന്നത് സ്വർണവും ഡോളറുമൊന്നുമല്ല, മറിച്ച് മുഖ്യമന്ത്രിയുടെ പൂന്തോട്ടത്തിലെ റോസാച്ചെടികൾക്ക് ഇടാനുള്ള ആട്ടിൻകാഷ്ഠമായിരുന്നു എന്നു വരെയാണ് പാർട്ടി അടിമ അണികളെ പറഞ്ഞ് വിശ്വസിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മകൾക്ക് കോടികളുടെ മാസപ്പടി വന്നിരുന്നതായി രേഖയടക്കം തെളിവു വന്നപ്പോഴും കല്ലുവച്ച നുണയെന്നാണ് പാർട്ടി പത്രം എഴുതിക്കൊണ്ടിരിക്കുന്നത്.
മാസപ്പടി വന്നിരുന്നതായി തെളിഞ്ഞപ്പോൾ കൊള്ളാവുന്ന മുഖ്യമന്ത്രിയുടെ മിടുക്കിയായ മകൾ നടത്തുന്ന കമ്പനിയിലേക്ക് അങ്ങനെ പലതും വരുമെന്നാണ് ചിറ്റപ്പൻ ജയരാജൻ കണ്ണുരുട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ പറയുന്നു മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി പൂട്ടിപ്പോയിട്ട് ഏറെക്കാലമായെന്ന്. പൂട്ടിപ്പോയ കമ്പനിക്ക് എന്തിന് മാസപ്പടി എന്ന ചോദ്യത്തിന് ഇരട്ടച്ചങ്കനോ മകളോ ഒരു മറുപടിയും നൽകിയിട്ടില്ല.
കൈതോലപ്പായയിൽ കൊച്ചി കലൂരിലെ ദേശാഭിമാനിയിൽ നിന്ന് കോടികൾ പിണറായി വിജയന്റെ ഓഫീസിൽ എത്തിതിനു പിന്നിൽ കങ്കാണിയായി നിലകൊണ്ടത് അന്ന ഡിവൈഎഫ്‌ഐ നേതാവും ഇന്നു മന്തിയുമായിട്ടുള്ള പി രാജീവാണെന്നും ശക്തിധരൻ പറയുന്നു. പാർട്ടി ഫണ്ടിലേക്ക് മഹമനസ്‌കരും കാര്യസാധ്യക്കാരുമൊക്കെ പണം കൊടുക്കാറുണ്ടെങ്കിലും കൈതോലപ്പായയിൽ എത്തിച്ച പണം ആരുടേത്, ആ പണത്തിന് രസീത് എവിടെ എന്നീ ചോദ്യങ്ങൾക്ക് ഉത്തരമൊന്നുമില്ല.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രമാണിച്ച് യുഡിഎഫ് ഇറക്കിവിടുന്ന ആരോപണഗുണ്ടുകൾ മാത്രമാണ് ഈ ആരോപണങ്ങളെന്ന് പാർട്ടി സെക്രട്ടറി ഗോവിന്ദനും ജയരാജനും ഗീർവാണം അടിക്കുമ്പോഴും പിണറായി നിശബ്ദനാണ്. നിലവിലെ സാഹചര്യത്തിൽ കൈതോലപ്പായയിൽ മീൻ പൊതിയുപോലെ ആയിരത്തിന്റെ നോട്ടുകെട്ടുകൾ അടുക്കി കെട്ടി എത്തിച്ചു എന്നത് പാർട്ടിക്കും സംഭാവന നൽകിയവർക്കും നിഷേധിക്കാനാവില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ കേവലമൊരു വ്യക്തിയല്ല ഒരു പ്രസ്ഥാനവും കമ്പനിയുമാണെന്ന് കേരളം തിരിച്ചറിയുകയാണ്. തിരുവായയ്ക്ക് എതിർവായ ഇല്ല എന്നതുപോലെ പിണറായി വിജയനെ ചോദ്യം ചെയ്യാനോ ഒതുക്കാനോ സിപിഎമ്മിൽ ഒരാളുംതന്നെയില്ല. ദേശീയ നേതാക്കൾ എന്ന മട്ടിൽ കസേര അലങ്കരിക്കുന്ന സീതാറാം യെച്ചൂരിയോ പ്രകാശ് കാരാട്ടോ പോലും ഈ പണക്കേസുകളിൽ വായ തുറക്കുന്നില്ല.
കേരളം സാക്ഷ്യം വഹിച്ച ഏറ്റവും മോശം ഭരണമാണ് പിണറായി വിജയന്റെ രണ്ടാം സർക്കാർ എന്ന പൊതുവിലയിരുത്തലിനെപ്പോലും പാർട്ടി വിമർശിക്കുന്നില്ല. പാർട്ടിയെ വിലയ്‌ക്കെടുത്തിരിക്കുന്ന പിണറായി വിജയനു മുന്നിൽ കരിയില പോലും അനങ്ങില്ല. മാത്രവുമല്ല നേതാക്കളെ അന്ധമായി വിശ്വസിക്കുന്ന ന്യായീകരണത്തൊഴിലാളികളിൽ ഒരാൾപോലും അവരുടെ നേതാക്കൾ കക്കും, കൊള്ളയടിക്കും എന്നു വിശ്വസിക്കുന്നവരല്ല.
https://www.facebook.com/Malayalivartha


























