പിണറായിക്ക് ശേഷം പ്രളയം സി.പി.ഐ മറുകണ്ടം ചാടിയേക്കും...കേറിവാടാ മക്കളേന്ന് കോണ്‍ഗ്രസ്..

സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയുടെ ജനകീയമുഖം നഷ്ടപ്പെടുത്തുന്നതില്‍ സി.പി.ഐയ്ക്ക് കടുത്ത അതൃപ്തിയും അമര്‍ഷവും. മുന്നണി മര്യാദ പാലിക്കുന്നത് കൊണ്ടും സര്‍ക്കാരിന്റെ ഭാഗമായതിനാലും നേതാക്കള്‍ പരസ്യപ്രതികരണം നടത്താതിരിക്കുകയാണ്. മുന്നണി രൂപീകരിച്ച ശേഷം ഇത്രയും മോശമായ രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ മറ്റൊരു മുഖ്യമന്ത്രിയും കുടുംബവും നേരിടാത്ത ആക്ഷേപങ്ങളും അഴിമതി ആരോപണങ്ങളുമാണ് പിണറായിയും ഭാര്യയും മക്കളും നേരിടുന്നത്. അതിനോട് മാന്യമായി പ്രതികരിക്കുക പോലും ചെയ്യാതെ ധിക്കാരപരമായ സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന തങ്ങള്‍ മാത്രം മതി എന്നനിലയിലാണ് സി.പി.എമ്മിന്റെ സമീപനമെന്ന് പല സി.പി.ഐ നേതാക്കളും അടക്കംപറഞ്ഞുതുടങ്ങി.
കേരളാ കോണ്‍ഗ്രസിനെ ഇടതു മുന്നണിയുടെ ഭാഗമാക്കിയതിന്റെ ഒന്നാമത്തെ ലക്ഷ്യം സി.പി.ഐയെ ചവിട്ടിമെതിക്കുക എന്നതാണ്. അതിനുള്ള ശ്രമങ്ങള്‍ പല വഴികളിലൂടെ നടത്തിക്കൊണ്ടിരിക്കുകയാണ്. ക്യാബിനെറ്റില്‍ സി.പി.ഐ മന്ത്രിമാരോട് ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്. കോവിഡ് കാലത്ത് സൗജന്യ കിറ്റുകള്‍ക്കുള്ള സാധനങ്ങള്‍ നല്‍കിയത് സി.പി.ഐ ഭരിക്കുന്ന ഭക്ഷ്യവകുപ്പാണ്. ആ വകയില്‍ സി.പി.എം ഭരിക്കുന്ന ധനവകുപ്പ് 3000 കോടി രൂപയായിരുന്നു നല്‍കാനുണ്ടായിരുന്നത്. അത് മുഴുവനായും ഇതുവരെ കൊടുത്തിട്ടില്ല. ഓണക്കാലത്ത് ഭക്ഷ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയതും നാട്ടുകാരുടെ മുന്നില്‍ നാണംകെടുത്തിയതും ധനവകുപ്പിന്റെ നിലപാടാണ്. സപ്‌ളൈകോയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന് പരസ്യമായി പറയേണ്ട സാഹചര്യമുണ്ടായി. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചതിന് 300 കോടിയോളം രൂപയാണ് കൊടുക്കാനുണ്ടായിരുന്നത്. ഇതിനായി സി.പി.ഐ ഭരിക്കുന്ന കാര്‍ഷിക, സിവില്‍ സപ്‌ളൈസ് വകുപ്പുകളുടെ മന്ത്രിമാര്‍ വായ്പയെടുക്കാനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി സംസാരിച്ചിരുന്നു. അതിന് തടയിടാനും സി.പി.എം ശ്രമിച്ചു. വ്യക്തമായ രാഷ്ട്രീയ താല്‍പര്യത്തോടെയായിരുന്നു അത്. സി.പി.എം ഭരിക്കുന്ന കേരളാ ബാങ്കില്‍ നിന്ന് വായ്പയെടുക്കണമെന്നായിരുന്നു സി.പി.എം നിലപാട്. കണ്‍സോര്‍ഷ്യം കൈമലര്‍ത്തിയതോടെ സി.പി.ഐയ്ക്ക് സി.പി.എമ്മിന് മുന്നില്‍ മുട്ടുമടക്കേണ്ട സാഹചര്യമുണ്ടായി. അവാസനം കണ്‍സോര്‍ഷ്യം അനുമതി നല്‍കി. ഇനി 24,000 നെല്‍കര്‍ഷകര്‍ക്കാണ് കുടുശിക കൊടുക്കാനുള്ളത്.
കൃഷിക്കാരുടെ സമഗ്രമായ ലക്ഷ്യത്തിനായി കമ്പനി രൂപീകരിക്കാന്‍ മന്ത്രി പി. പ്രസാദ് തീരുമാനിച്ചെങ്കിലും ക്യാബിനെറ്റില്‍ വ്യവസായമന്ത്രി പി. രാജീവ് ഇടംകോലിട്ടു. കമ്പനി രൂപീകരണം തന്റെ വകുപ്പിനാണെന്ന് പി. രാജീവ് വാശിപിടിച്ചു. ഇതോടെ സി.പി.ഐ മന്ത്രിമാരെല്ലാം അതൃപ്തി രേഖപ്പെടുത്തി. അതിന് ശേഷമാണ് മുഖ്യമന്ത്രി അനുകൂല നിലപാടെടുത്തത്. അതിനിടെ ഏല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രിയുടെ കയ്യിലാക്കാനുള്ള നീക്കവും നടന്നു. ഇങ്ങിനെ എല്ലാം സഹിച്ചും ക്ഷമിച്ചും എന്തിന് സി.പി.എമ്മിനൊപ്പം തുടരണമെന്ന അഭിപ്രായം പല നേതാക്കളും പരസ്പരം ചോദിച്ചു. ധനവകുപ്പ് വലിയ പരാജയമായതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. അതുകൊണ്ടാണ് കടമെടുത്ത് കടമെടുത്ത് സെക്രട്ടറിയേറ്റ് ഈട് കൊടുത്താലുംതികയാത്ത രീതിയിലാണ് സര്‍ക്കാരിന്റെ കടമെടുപ്പെന്ന് സി. ദിവാകരന്‍ പരിഹസിച്ചത്.
ശമ്പളം കൊടുക്കുന്നത് പോലും കേരളത്തില്‍ വാര്‍ത്തയാകുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം പരസ്യമായ വിഴുപ്പലക്കലുകള്‍ ഇടതുമുന്നണിയില്‍ പതിവുള്ളതല്ല. യാതൊരു ഗത്യന്തരവുമില്ലാതെയാണ് സി.പി.ഐ ഇതിന് തയ്യാറായത്. എല്ലാ വിഭാഗം ജനങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തുന്ന വകുപ്പാണ് ഭക്ഷ്യ-സിവില്‍സപ്‌ളൈസ്. അരിവില കൂടിയതും റേഷന്‍ വിതരണത്തിലെ പ്രശ്‌നങ്ങളും സപ്‌ളൈകോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതും ഈ വകുപ്പിന്റെ ജനകീയമുഖത്തിന് മങ്ങലേല്‍പ്പിച്ചു. ഇതിന് കാരണം സി.പി.എം ഭരിക്കുന്ന ധനവകുപ്പിന്റെ അച്ചടക്കമില്ലായ്മയാണെന്ന് സി. ദിവാകരന്റെ പ്രസ്താവന അടിവരയിടുന്നു. സര്‍ക്കാരിലെ പ്രതിസന്ധിയേക്കാള്‍ ഭീകരമാണ് മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെയുള്ള ആരോപണങ്ങള്‍ വരുത്തിവച്ചിരിക്കുന്നത്. അതെല്ലാം പച്ചക്കള്ളമാണെന്ന് പറഞ്ഞ് സി.പി.എം മുന്നോട്ട് പോവുകയാണ്. എന്നാല്‍ ജനഹിതം അങ്ങനെയല്ലെന്ന് സി.പി.ഐയിലെ പലരും വിശ്വസിക്കുന്നു. എ.ഐ ക്യാമറ, മകളുടെ മാസപ്പടി അടക്കമുള്ള വിവാദങ്ങളില്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാട് സി.പി.ഐ നേതാക്കളോ, മന്ത്രിമാരോ പരസ്യമായോ, അല്ലാതെയോ സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിട്ടും മന്ത്രിമാരാരും പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാകാത്തതിന്റൈ രോഷം മരുമോന്‍ മന്ത്രി പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ സി.പി.ഐ ജില്ലാ-സംസ്ഥാന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. 40 പേരുടെ സുരക്ഷയില്‍ നടക്കുന്നത് ഇടത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോ എന്ന് പല പ്രതിനിധികളും ചോദിച്ചു. സി.പി.എമ്മിന്റെ അന്ധമായ ചൈനീസ് സ്‌നേഹത്തിനെതിരെയും രംഗത്തെത്തി. മുതലാളിത്തരാജ്യമായ ചൈനയെ എന്തിന് താങ്ങുന്നെന്നും ചോദ്യങ്ങളുയര്‍ന്നു. ഇങ്ങിനെ ആശയപരമായും സര്‍ക്കാരിന്റെ നിലപാടുകളുടെ പേരിലും സി.പി.ഐ സി.പി.എമ്മുമായി അകല്‍ച്ചയിലാണ്. തനിക്ക് ശേഷം പ്രളയം എന്ന രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്കെന്ന് ഒരു സി.പി.ഐ നേതാവ് പറഞ്ഞു. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ജനം ശക്തമായ തിരിച്ചടി നല്‍കുമെന്നും അത് സി.പി.ഐയെ കൂടി ബാധിക്കുമെന്നും നേതാക്കള്‍ കരുതുന്നു. കോണ്‍ഗ്രസിനൊപ്പം നിന്ന കാലത്ത് ഇത്തരം പ്രതിസന്ധികളൊന്നും സി.പി.ഐയ്ക്ക് ഇല്ലായിരുന്നു. അന്ന് സി.പി.ഐയ്ക്ക് തുടര്‍ഭരണവും കിട്ടിയിരുന്നു. അച്യുതമേനോന്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി. ആ റെക്കോഡ് അടുത്തിടെയാണ് പിണറായി മറികടന്നത്. അതുകൊണ്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യു,ഡി.എഫിലേക്ക് സി.പി.ഐ പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കോണ്‍ഗ്രസാകാട്ടെ, കേറിവാടാ മക്കളേ... എന്ന് പറഞ്ഞ് ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറുമാണ്.
https://www.facebook.com/Malayalivartha


























