കുടുംബ വീടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾക്കു മറുപടിയായി വിഡിയോ ദൃശ്യങ്ങളും വിശദീകരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ.

കുടുംബ വീടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾക്കു മറുപടിയായി വിഡിയോ ദൃശ്യങ്ങളും വിശദീകരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. പാടം മണ്ണിട്ടു നികത്തി, ഭൂമി കയ്യേറി, അനധികൃത നിർമാണം നടത്തി തുടങ്ങിയ ആരോപണങ്ങൾക്കു മറുപടിയായി വീടും മുറ്റവും ഓഫിസും പാടവും എല്ലാം ചുറ്റി നടന്നു പകർത്തിയ വിഡിയോയും വിശദീകരണവും മാത്യു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
‘പൊതുപ്രവർത്തകൻ എന്ന നിലയിൽ 100 % സുതാര്യതയോടെയുള്ള സമീപനമാണു സ്വീകരിക്കുന്നതെങ്കിൽ ജനം നമ്മളെ വിശ്വസിക്കും. നമ്മൾ പറയുന്നതിൽ വിശ്വാസ്യത ജനം തിരിച്ചറിയുകയും ചെയ്യും. എന്റെ കുടുംബ വീട്ടിൽ എന്താണു ഞാൻ ചെയ്തതെന്നു പൊതുസമൂഹത്തിനു മനസ്സിലാക്കാനുള്ള ശ്രമമാണു വിഡിയോ’എന്നു പറഞ്ഞാണു മാത്യു വിഡിയോ അവതരണം ആരംഭിക്കുന്നത്.
മാത്യു കുഴൽനാടന്റെ വീടിന്റെ മുന്നിലൂടെയാണു കക്കടാശേരി – കാളിയാർ റോഡ് കടന്നുപോകുന്നത്. വീതി വളരെ കുറവായിരുന്ന റോഡ് വികസനത്തിനായി വീടിനു മുന്നിലെ സ്ഥലം വിട്ടുകൊടുക്കുകയാണു ചെയ്തതെന്നു വിഡിയോയിൽ പറയുന്നു. സ്ഥലം വിട്ടു കൊടുത്തതോടെ വീട്ടു മുറ്റത്തിന്റെ വീതി കുറയുകയും വാഹനം മുറ്റത്തേക്ക് ഇറക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുകയും ചെയ്തു. ഇതേ തുടർന്നാണു വശത്തുകൂടി വീടിന്റെ പിന്നിലേക്കു വാഹനങ്ങൾ ഇറക്കാൻ വഴിയൊരുക്കിയത്.
മുൻപുണ്ടായിരുന്ന തൊഴുത്തും തണ്ടികപ്പുരയും നവീകരിച്ച് ഓഫിസും ഔട്ട് ഹൗസും നിർമിച്ചതാണു അനധികൃത നിർമാണം എന്നു പറയുന്നത്. പരാതി ഉയർന്നപ്പോൾ വില്ലേജ് ഓഫിസിൽ നിന്നു പരിശോധിച്ചു. പഴയ ഫൗണ്ടേഷൻ തന്നെയാണെന്നും ഉള്ളിൽ മാത്രമാണു മാറ്റം വരുത്തിയതെന്നും സ്ഥിരീകരിച്ചു. വീട്ടിലെ കുളവും കുളപ്പുരയും മറ്റും നവീകരിക്കുക മാത്രമാണു ചെയ്തത്. കുളം നികത്തിയിട്ടില്ല. പാടവും നികത്തിയിട്ടില്ല. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നു വീടിനു സമീപത്തുള്ള മാരിക്കണ്ടവും അവിടെ നിൽക്കുന്ന തെങ്ങുകളും ചൂണ്ടിക്കാണിച്ചാണു മാത്യു വിഡിയോയിലൂടെ വിശദീകരിക്കുന്നത്. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഏത് ഏജൻസിക്കു വേണമെങ്കിലും പരിശോധിക്കാമെന്നും ഇങ്ങനെ പറയുന്നതു നിയമം അനുസരിച്ചു ജീവിക്കുന്നു എന്ന് ഉറപ്പുള്ളതു കൊണ്ടാണെന്നും മാത്യു പറയുന്നു.
https://www.facebook.com/Malayalivartha


























