മലപ്പുറം ജില്ലയെ ഭീതിയിലാഴ്ത്തിയ ഡിങ്കൻ റിയാസും സംഘവും കേരള പോലീസിന് മുമ്പിൽ പത്തി മടക്കും: പുറം ലോകം കാണാത്ത വിധം കുരുക്ക് മുറുക്കാനുള്ള ശ്രമത്തിൽ പോലീസും, കസ്റ്റംസും: പ്രതികളെ രക്ഷപ്പെടുത്താൻ കരുനീക്കങ്ങളുമായി അഭിഭാഷകൻ; സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന ആ വിവരവും പുറത്ത്

കളി ഞങ്ങളോട് വേണ്ട, കേരള പോലീസിനോട് കളിച്ചാൽ ദേ ഇങ്ങനെയിരിക്കും. ഡിങ്കന്‍ റിയാസെന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന മുഹമ്മദ് റിയാസിനെ പൂട്ടി കരിപ്പൂര്‍ പോലീസ്. ആള് ചില്ലറക്കാരനല്ല കേട്ടോ...കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതി, കവർച്ച, ഗുണ്ടായിസം, അങ്ങനെ നീണ്ട് നീണ്ട് പോകുന്നു മുഹമ്മദ് റിയാസിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ. കസ്റ്റംസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ഇയാൾ.
എന്നാൽ ഇനി ഡിങ്കൻ റിയാസ് കേരള പോലീസിന്റെ അടുത്ത് പത്തിമടക്കും. അഴിക്കാനാകാത്ത കുരുക്കിട്ട് മുറുക്കിയിരിക്കുകയാണ് പോലീസ്. മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചു കവർച്ചയും ആക്രമണവും പതിവാക്കിയ ഡിങ്കൻ റിയാസും സംഘവും കഴിഞ്ഞ ദിവസമാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ഫറോക്ക് കരുവൻതുരുത്ത് സ്വദേശികളായ ചെറുകുണ്ടിൽ മുഹമ്മദ് റിയാസ് (ഡിങ്കൻ റിയാസ്-28), കണ്ണംപറമ്പത്ത് ഷാജഹാൻ (നഞ്ചക്ക് ഷാജു-24), പടുവങ്ങര ഫഹീം ഫായിസ് (25) എന്നിവരാണ് അറസ്റ്റിലായത്.
ഡിങ്കൻ റിയാസിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത് അഭിഭാഷകൻ നിഹാൽ കൊട്ടലത്താണ്. റിയാസിന് പോലീസ് ചാർത്തി കൊടുത്തത് പേരാണ് ഡിങ്കൻ റിയാസെന്നാണ് അഭിഭാഷകൻ പറയുന്നത്. റിയാസിനെ പക്കാ ക്രിമിനലാക്കാനുള്ള പോലിസിന്റെ ശ്രമമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്.
കേസിൽ ഇയാളെ പെടുത്തിയതാണെന്ന് പറഞ്ഞ അഭിഭാഷകൻ ഇതിന് പിന്നിലെ കറുത്ത കരങ്ങളെ ഏറെ വൈകാതെ പുറത്തേക്ക് കൊണ്ടുവരുമെന്നും പറഞ്ഞു. കരങ്ങളായി പ്രവർത്തിച്ച ഉന്നതർ ഉടൻ പിടിക്കപ്പെടും, അതുവഴി കൊടുവള്ളിയിലെ സ്വർണ്ണ കോട്ട തകർന്നടിയുമെന്നും അഭിഭാഷകൻ നിഹാൽ കൊട്ടലത്ത് കൂട്ടിച്ചേർത്തു. എന്നാൽ ഡിങ്കൻ റിയാസിനേയും കൂട്ടാളികളേയും പുറം ലോകം കാണിക്കാത്ത വിധം കുരുക്ക് മുറുക്കാനുള്ള ശ്രമത്തിലാണ് പോലീസും കസ്റ്റംസും.
ഈമാസം ഒൻപതിന് രാത്രി വിമാനത്താവള പരിസരത്തുവെച്ച് റിയാസും സംഘവും വേങ്ങര സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും അക്രമിച്ച് വാഹനമടക്കം തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് കടലുണ്ടിയിൽ ഇറക്കിവിട്ട് വാഹനവുമായി കടന്നു. ഇവരുടെ പരാതിയിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു. 2022-ൽ ഇൻഡിഗോ വിമാന ജീവനക്കാരെ ഉപയോഗിച്ച് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവത്തിലും കസ്റ്റംസ് റിയാസിന്റെ പേരിൽ കേസെടുത്തിരുന്നു. പിടികൂടാൻ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കരിപ്പൂർ സ്റ്റേഷനിലും കേസുണ്ട്. ഒളിവിൽപ്പോയ റിയാസ് വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞു വരുകയായിരുന്നു.
ഈവർഷമാദ്യം മൊറയൂർ സ്വദേശിയായ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡിങ്കൻ റിയാസിന്റെ സംഘത്തിലെ അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു. അന്നും റിയാസ് വിദഗ്ധമായി രക്ഷപ്പെട്ടു. റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം തുടർച്ചയായി ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു.
തുടർന്ന് ബെംഗളൂരുവിലെ ഒളിത്താവളത്തിൽനിന്നാണ് റിയാസിനെയും സംഘത്തെയും പിടികൂടിയത്. കരിപ്പൂരിൽനിന്നു കവർന്ന വാഹനവും കണ്ടെത്തി. റിയാസിന്റെ പേരിൽ കൊണ്ടോട്ടി, കരിപ്പൂർ സ്റ്റേഷനുകളിലായി കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ മൂന്ന് കേസുകളുണ്ട്. ഷാജഹാൻ ലഹരിമരുന്ന് കൈവശംവെച്ചതിനു പിടിയിലായി രണ്ടുമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇയാൾക്കെതിരേയും കൊണ്ടോട്ടിയിൽ കൊലപാതകശ്രമത്തിനു കേസുണ്ട്.
ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്‌ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ, കരിപ്പൂർ എസ്.ഐ. ആൽബി തോമസ് വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കരിപ്പൂർ സ്റ്റേഷനിലെ എസ്.ഐ. ഷാജി, ഷിനോജ്, ഷറഫുദ്ദീൻ എന്നിവരും ഡാൻസാഫ് സംഘവും അന്വേഷണസംഘത്തിലുണ്ട്.
https://www.facebook.com/Malayalivartha


























