കരുവന്നൂര്‍ പരാതിക്കാരന്റെ ജീവന് ഭീഷണി.??? പോലീസ് മുന്നറിയിപ്പ്.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ എം,വി.സുരേഷ് പറയുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് ബ്യൂറോയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയതോടെയാണ് ഭീഷണി വര്‍ധിച്ചത്. നേരത്തെ ബിജു കരീമും ജീല്‍സും ഭീഷണി മുഴക്കിയതായും സുരേഷ് വ്യക്തമാക്കിയിരിക്കുകയാണ്.
അതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെ ചോദ്യം ചെയ്യുന്നതില്‍ ഇഡിയുടെ തീരുമാനം ഇന്നുണ്ടാകുമെന്ന് കരുതുന്നു. ബെനാമി ലോണ്‍ തട്ടിപ്പില്‍ എസി മൊയ്തീനെതിരെ തെളിവുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിയമസഭയില്‍ ക്ലാസ് ഉണ്ടെന്ന് ചൂണ്ടികാട്ടി മൊയ്തീന്‍ വിട്ട് നില്‍ക്കുകയായിരുന്നു. മെയ്തീനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.
നിലവില്‍ അറസ്റ്റിലുള്ള സതീഷ് കുമാര്‍, ലോണ്‍ എടുത്ത് മുങ്ങിയ അനില്‍കുമാര്‍ എന്നിവരുമായി എസി മൊയ്തീന് അടുത്ത ബന്ധമുണ്ടെന്നാണ് ഇഡിയുടെ വാദം. ഇഡിക്കെതിരെ പരാതി ഉന്നയിച്ച പി ആര്‍ അരവിന്ദാക്ഷന്‍, അനൂപ് കാട എന്നിവരെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് നിലപാട്. അതേസമയം ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയില്‍ 7 ദിവസം പിന്നിട്ടിട്ടും പൊലീസ് കേസ് എടുത്തിട്ടില്ല.സിപിഎം നേതാക്കളുടെ അടുത്ത കക്ഷിയായ സതീഷ്‌കുമാര്‍ എത്തും മുന്‍പേ കരുവന്നൂര്‍ ഉള്‍പ്പടെയുള്ള ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വഴിവിട്ട വായ്പകളായി നല്കിയിരുന്നു. നേതാക്കളുടെ ബന്ധുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്കിയ തുകകള്‍ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് സതീഷ്‌കുമാറിനെ പോലുള്ള വലിയ നിക്ഷേപകരെ ബാങ്കിലേയ്ക്ക് എത്തിച്ചത്.
വന്‍തുകകള്‍ ഇത്തരം കൊള്ളപ്പലിശക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നതു കൊണ്ട് ബാങ്കില്‍ പണത്തിന് ദാരിദ്ര്യമില്ലായിരുന്നു. എന്നാല്‍ ഇവര്‍ എവിടെ നിന്നാണ് ഇത്രയും വലിയ തുകകള്‍ നിക്ഷേപിച്ചതെന്ന് ബാങ്ക് അന്വേഷിച്ചതുമില്ല. നോട്ടുനിരോധന കാലത്ത് വന്‍തോതില്‍ വിദേശപണവും കള്ളപ്പണവും ഇവര്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചത് കേന്ദ്രം കണ്ടെത്തിയതോടെയാണ് സഹകരണ ബാങ്കുകളുടെ തകര്‍ച്ചയും തുടങ്ങിയത്. സതീഷ്‌കുമാറിനെ പോലുള്ള വലിയ നിക്ഷേപകര്‍ വലിയ തുകകള്‍ വായ്പയെടുക്കുകയും ഡെപ്പോസിറ്റുകള്‍ പിന്‍വലിക്കുകയും ചെയ്തതോടെ മറ്റു നിക്ഷേപകര്‍ക്ക് പണം കൊടുക്കാന്‍ കഴിയാതെ വന്നു. കോടികള്‍ വായ്പ വാങ്ങിയവരാകട്ടെ ബാങ്കില്‍ ചില്ലിക്കാശ് പോലും അടയ്ക്കാന്‍ തയ്യാറായിട്ടുമില്ല. എന്നിട്ടും സിപിഎം പത്തു വര്‍ഷത്തോളം കാര്യങ്ങള്‍ രഹസ്യമാക്കി വെച്ചു. കരുവന്നൂര്‍ ബാങ്കിനെതിരെ 1998 മുതല്‍ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ശക്തമായിരുന്നു. ആരോപണങ്ങളെ പ്രതിരോധിക്കാനാണ് മട്ടന്നൂരുകാരനായ സതീഷ്‌കുമാറിനെ തൃശ്ശൂരിലെ നിക്ഷേപകനാക്കിയത്. തുടര്‍ന്ന് ഇയ്യാള്‍ സിപിഎം നേതാക്കളുടെ അഴിമതിപ്പണം കൈകാര്യം ചെയ്യുന്ന ആളായി മാറുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ.സി.മൊയ്തീന്റെ തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചതും ഇതേ സതീഷ് കുമാറായിരുന്നു.
വമ്പന്‍മാരായ ഇത്തരക്കാര്‍ക്കെതിരെ പ്രതിഷേധിച്ചവരുടെ അവസ്ഥയും സുരേഷ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇഡി അന്വേഷണത്തിലൂടെ അഴിമതി നടത്തിയതിനും , ജീവനക്കാര്‍ കൈക്കൂലി വാങ്ങിയതിനും തെളിവുകളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. അതുമാത്രവുമല്ല, കരുവന്നൂരുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹമരണങ്ങളും, തിരോധാനങ്ങളും ഇഡിയുടെ അന്വേഷണത്തിനിടയ്ക്ക് മൊഴികളായി കിട്ടിയിട്ടുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ സിബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുരേഷിന്റെ ജീവന് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. പരസ്യമായി വെല്ലുവിളികളോ, സന്ദേശങ്ങളോ ലഭിച്ചില്ലെങ്കിലും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ സുരേഷിനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. സുരേഷിന് പുറമേ കോണ്‍ഗ്രസും കരുവന്നൂര്‍ ബാങ്ക് കുംഭകോണത്തില്‍ സിബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. എന്തായാലും ഇഡി അന്വേഷണം തന്നെ സിപിഎം നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണ്. ഇനി സിബി ഐ കൂടി വന്നാല്‍ സിപിഎം അണികള്‍ തന്നെ നേരിട്ട് പല മൊഴികളും തെളിവുകളും കൊടുക്കാന്‍ സാധ്യതയേറേയാണ്. അതു കൊണ്ട് സിപിഎം വളരെ കരുതിയാണ് മുന്നോട്ട് നീങ്ങുന്നത്.
കരുവന്നൂരിലെ സംഭവങ്ങള്‍ ഇത്രത്തോളം വഷളാക്കിയതിന് പിന്നില്‍ മുന്‍മന്ത്രി എ.സി.മൊയ്തീനും, തൃശ്ശൂര്‍ ജില്ല കമ്മിറ്റിയുമാണ്. ബാങ്കിന്റെ ഭരണസമിതി അംഗങ്ങളും പാര്‍ട്ടി ഘടകങ്ങളും നിരന്തരം ആവശ്യപ്പെട്ടിട്ടും കരുവന്നൂര്‍ പ്രശ്‌നം പാര്‍ട്ടി കണ്ടില്ലന്ന് നടിക്കുകയാണ്. ഭരണസമിതിയിലെ സിപി ഐ അംഗങ്ങള്‍ കാനം രാജേന്ദ്രനെ വരെ കണ്ട് പ്രശ്‌നം ഉന്നയിച്ചിട്ടും നേതാക്കളാരും കാര്യമാക്കിയില്ല. ബാങ്കിലെ കള്ളപ്പണ ഇടപാടുകാരെയും വായ്പ തട്ടിപ്പുകാരെയും സഹായിക്കാനാണ് നേതാക്കള്‍ മൗനം പാലിച്ചതെന്ന തിരിച്ചറിവ് പാര്‍ട്ടി അംഗങ്ങള്‍ക്കുണ്ടായത് ഇഡി അന്വേഷണത്തിന് ശേഷമാണ്. അതുകൊണ്ട് അറിയാവുന്ന വിവരങ്ങളും തെളിവുകളും അവര്‍ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ പിന്‍ബലത്തിലാണ് സുരേഷ് സിബി ഐ അന്വേഷണത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























