കോട്ടയം ഏറ്റുമാനൂരിൽ വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റ്, സംഘത്തെ പിടികൂടാനെത്തിയ പോലീസിന് നേരെ വളർത്തുനായ്ക്കളെ അഴിച്ചുവിട്ടു, പദ്ധതി പൊളിച്ച് എക്സൈസ് ഉദ്യോഗസ്ഥർ നായ്ക്കളെ വരുതിയിലാക്കി പ്രതികളെ പിടികൂടി, പിടിച്ചെടുത്തത് മൂന്ന് ലിറ്റർ ചാരായവും 75 ലിറ്റർ കോടയും

കോട്ടയത്ത് വളർത്തുനായ്ക്കളുടെ സംരക്ഷണത്തിന്റെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയ റോബിന്‍ ജോര്‍ജ് എന്ന യുവാവ് അറസ്റ്റിലായ വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇയാളുടെ വീട്ടില്‍ 13 ഇനം വമ്പന്‍ വിദേശനായകളാണ് ഉണ്ടായിരുന്നത്. പൊലീസും എക്സൈസും എത്തിയാല്‍ ആക്രമിക്കാന്‍ നായ്ക്കളെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നു. ഇപ്പോൾ സമാനമായ രീതിയിൽ കോട്ടയം ഏറ്റുമാനുരിൽ നിന്ന് മറ്റൊരും വാർത്തയാണ് പുറത്തുവരുന്നത്.
വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റ് നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ പോലീസിന് നേരെ വളർത്തുനായ്ക്കളെ അഴിച്ചുവിട്ടു. എന്നാൽ പദ്ധതി പൊളിച്ച് ഉദ്യോഗസ്ഥർ നായ്ക്കളെ വരുതിയിലാക്കി. ഇവിടെ നിന്ന് മൂന്ന് ലിറ്റർ ചാരായവും 75 ലിറ്റർ കോടയും പോലീസ് സംഘം പിടിച്ചെടുത്തു. കോട്ടയം പേരൂർ തെള്ളകം പാറത്തടത്തിൽ ഹരിപ്രസാദി (ഉണ്ണി - 48) ന്റെ വീട് വാറ്റ് കേന്ദ്രമാക്കി നടന്ന ചാരായം വാറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. ഒക്ടോബർ 20ന് പുലർച്ചെയാണ് പോലീസ് സംഘം വീട്ടിൽ നടത്തിയത്.
സംഭവത്തിൽ പേരൂർ തെള്ളകം പാറത്തടത്തിൽ വിനീത് ബിജു (26), വൈക്കം വടക്കേമുറി ഉദയനാപുരം വെട്ടുവഴിയിൽ കണ്ണൻ വി.എം(32), പേരൂർ തെള്ളകം ദേശത്ത് മാമ്പറമ്പിൽ വീട്ടിൽ സതീഷ് അമൽ എം. എസ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. പരിശോധനയ്ക്ക് എത്തിയ പാർട്ടിയ്ക്ക് നേരെ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ഭയപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥർ നായ്ക്കളെ വരുതിയിലാക്കി.
മുള്ളുവേലി താണ്ടി വീട്ടിൽ കയറിയതും ചാരായ വാറ്റിന് നേതൃത്വം നൽകിയ വീട്ടുടമ ഓടി രക്ഷപെടാൻ ശ്രമിച്ചു. വീട്ടുടമയെ പിൻതുടർന്നതിനിടയിൽ സാരമായി പരുക്കേറ്റ പ്രിവൻ്റീവ് ഓഫീസർ അനു വി.ഗോപിനാഥ് ഓഫീസിലെത്തിയ ശേഷം വൈദ്യസഹായം തേടി.കണ്ടെടുത്ത തൊണ്ടിമുതലുകളും രേഖകളും അറസ്റ്റ് ചെയ്ത പ്രതികളെയും തുടർ നടപടികൾക്കായി ഏറ്റുമാനൂർ റേഞ്ച് ഓഫീസിലേക്ക് കൈമാറി.
എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ബിനോദ് കെ.ആർ , അനു വി. ഗോപിനാഥ്, കോട്ടയം എക്സൈസ് ഇന്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ രഞ്ജിത് കെ. നന്തികാട്ട്, എന്നിവരുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഹാംലെറ്റ്, രജിത്കൃഷ്ണ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയരശ്മി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha


























