സെക്രട്ടേറിയറ്റിലെ മന്ദഗതിയിലുള്ള ഫയല്‍ നീക്കം ഒഴിവാക്കാന്‍ ശമ്പളക്കമ്മിഷന്റെ റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റിലെ മന്ദഗതിയിലുള്ള ഫയല്‍ നീക്കവും പരാതികളും മന്ത്രിമാര്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്കു കൈമാറി ഫയല്‍ കൂമ്പാരം ഉണ്ടാക്കരുതെന്ന് ശമ്പളക്കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫയലുകള്‍ താഴേനിന്ന് മുകള്‍ത്തട്ടുവരെ കിടന്നുകറങ്ങുന്നതിന് പകരം ആരാണോ തീരുമാനം എടുക്കേണ്ടത് ആ തലം വരെ അത് പോയാല്‍ മതി. ഡെപ്യൂട്ടി/ജോയിന്റ് സെക്രട്ടറിമാര്‍ വരെ എത്തേണ്ടതാണെങ്കില്‍ അത് അവിടെ തീര്‍പ്പാക്കണം. അത് നിര്‍വഹിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ലെങ്കില്‍ അദ്ദേഹത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അത് രേഖപ്പെടുത്തണം. അണ്ടര്‍സെക്രട്ടറി തലത്തിലെത്തുമ്പോള്‍ ഒരു ഫയല്‍ അഡീഷണല്‍ സെക്രട്ടറി കാണേണ്ടതാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍തന്നെ അത് അവിടേക്ക് നേരിട്ട് വിടണം. പരാതികള്‍ വാങ്ങുന്ന മന്ത്രിമാര്‍ കഴിയുന്നതും അവയുടെ സാധുത സ്വന്തം ഓഫീസില്‍തന്നെ പരിശോധിച്ചശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അതു നേരിട്ടു കൈമാറണം. ഇത്തരത്തിലായാല്‍ അനാവശ്യപരാതികള്‍ ഒഴിവാക്കാമെന്ന് മാത്രമല്ല, ഇവയുടെ തുടര്‍ നീക്കങ്ങള്‍ മന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ കൃത്യമായി പരിശോധിക്കാനും കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റിന്റെ പ്രാധാന്യം കുറച്ചെന്ന ആരോപണം ഉയര്‍ന്നെങ്കില്‍ പത്താം കമ്മിഷന്റെ റിപ്പോര്‍ട്ട് അതു മാറ്റിമറിച്ചിരിക്കുകയാണ്. കഴിഞ്ഞ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളാണ് സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. ഇതു പരിഹരിക്കുന്നതിനു നൂറുക്കണക്കിന് ഉത്തരവുകളും പിന്നീടു സര്‍ക്കാരിനു പുറത്തിറക്കേണ്ടിവന്നു. ഇക്കുറി പഴയ അധികാരങ്ങള്‍ സെക്രട്ടേറിയറ്റിനു പുനഃസ്ഥാപിച്ചുകൊടുക്കുന്നുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളാണ് കമ്മിഷന്‍ മുന്നോട്ടുവയ്ക്കുന്നത്.
ഓരോ സര്‍ക്കാരും സ്ഥലമാറ്റത്തിനു മാനദണ്ഡങ്ങള്‍ നിശ്ചയിക്കാറുണ്ടെങ്കിലും അതൊന്നും പാലിക്കാറില്ല. മഹാരാഷ്ട്രയിലുള്ളതുപോലെ കര്‍ശന നിയമനിര്‍മ്മാണം ഇക്കാര്യത്തില്‍ വേണം. സ്ഥലമാറ്റം നിശ്ചിതകാലത്തേക്കായിരിക്കണം. അത് മറികടന്ന് ഒരാളെ മാറ്റണമെങ്കില്‍ ശക്തമായ കാരണങ്ങളുണ്ടാകണം. നിയമവും ചട്ടങ്ങളും ഉണ്ടാകുന്നതുവരെ ഇത് നടപ്പിലാക്കന്‍ പ്രത്യേക ഉത്തരവ് ഇറക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നു.ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സമാനമായ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റം ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനമികവ് പരിശോധിച്ചാകണം. നിലവില്‍ തന്നെ പലതരത്തിലുള്ള വാര്‍ഷിക അവലോകന സംവിധാനങ്ങളുണ്ടെങ്കിലും അതിനെല്ലാം ഓരോ മാര്‍ക്ക് നല്‍കണം. അത്തരത്തില്‍ എ മുതല്‍ ഡിവരെയുള്ളവയ്ക്ക് 10 മുതല്‍ നാല് മാര്‍ക്ക് വരെ നിശ്ചയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഉദ്യോഗസ്ഥന് പരാമവധി 140ഉം കുറഞ്ഞത് 56 മാര്‍ക്കും ലഭിക്കാം. ഓരോ വര്‍ഷവും ഉദ്യോഗസ്ഥന് ലഭിച്ച എ, ബി.സി.ഡി. ഗ്രേഡുകള്‍ കൂട്ടിയാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്. ഇങ്ങനെ നിശ്ചയിക്കുമ്പോള്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാലും ഇതിനിടയില്‍ എപ്പോഴെങ്കിലും ഒരു ഡി ഗ്രേഡ് കിട്ടിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കണം. എന്തുചെയ്താലും സീനിയോരിട്ടിയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം ലഭിക്കുമെന്ന ചിന്ത ഉദ്യോഗസ്ഥരില്‍ ഇല്ലാതാകുന്നതിനോടൊപ്പം സേവനാകവകാശനിയമം ഫലപ്രദമായി നടപ്പാക്കാനും കഴിയുമെന്ന് കമ്മിഷന്‍ കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























