കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....
കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്. വേങ്ങര വെട്ടുതോട് പടിക്കത്തൊടി അലവിയുടെ മക്കളായ ബുശ്‌റ (26), അജ്മല തസ്‌നി (21) എന്നിവരാണ് ബന്ധുവീട്ടിൽ വിരുന്നിനെത്തിയതിനു പിന്നാലെ കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ചത്. 6 മാസം മുൻപ് വിവാഹിതയായ അജ്മല തസ്നി സഹോദരി ബുഷ്റയെയും കൂട്ടി കുടുംബമൊന്നിച്ച് ഇന്നലെ രാവിലെയാണ് മുതിർന്ന സഹോദരി സൈനബയുടെ ഊരകം കോട്ടുമലയിലെ വീട്ടിലെത്തിയത്.
ഇവരുടെ ഭർത്താവ് മൂട്ടപ്പറമ്പൻ ഉമ്മറിന്റെ വീട്ടിലെ സൽകാരത്തിന്റെ സന്തോഷം മണിക്കൂറുകൾക്കകം ദുഃഖമായി മാറുകയായിരുന്നു. സഹോദരിമാരുടെ വെട്ടുതോട്ടിലെ വീട്ടിലും ഇവരെ വിവാഹം ചെയ്ത് അയച്ച വലിയോറ ഐഷാബാദ്, ഇരിങ്ങല്ലൂർ കുഴിപ്പുറം എന്നിവിടങ്ങളിൽകൂടി വാർത്തയെത്തിയതോടെ നാല് ഗ്രാമങ്ങൾക്കും വേർപാടിന്റെ ദിവസമായി. വിവാഹം ചെയ്തയച്ച വീടുകളിൽ നിന്ന് വെട്ടുതോട്ടിലെ വീട്ടിൽ എത്തി മാതാവ്, പിതാവ്, സഹോദരങ്ങൾ എന്നിവർക്കൊപ്പമാണ് കുടുംബം ഊരകം കോട്ടുമലയിൽ സൽകാരത്തിനെത്തിയത്.
ഭക്ഷണം കഴിച്ച ശേഷം വൈകിട്ട് പുഴയിൽ കുളിയ്ക്കാനിറങ്ങിയപ്പോഴാണ് ഇരുവരുടെയും ജീവൻ നഷ്ടമായത്. കടലുണ്ടിപ്പുഴയിലെ കോട്ടുമല കാങ്കരക്കടവിൽ ഇറങ്ങിയ ഇവരുടെ പരിചയക്കുറവാണ് വിനയായത്. ശക്തമായ അടിയൊഴുക്കും ചുഴികളുമുള്ള പ്രദേശത്ത് പരിസരത്തെ കുടുംബങ്ങൾ ഒന്നിച്ച് കുളിയ്ക്കാനെത്തിയതിനാൽ സമീപത്തുള്ളവരും വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. കുട്ടികളുടെ നിലവിളി കേട്ടാണ് സമീപത്തുള്ള നാട്ടുകാർ ഓടിയെത്തിയത്. ഇവർ വെള്ളത്തിലിറങ്ങി മുങ്ങിയെടുത്ത ശേഷം അടിയന്തര ശുശ്രൂഷ നൽകി മലപ്പുറത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.
മൂന്നാൾ ആഴത്തിൽ വെള്ളമുള്ള കുഴിയുള്ള ഭാഗത്താണ് ഇരുവരും മുങ്ങിത്താഴ്‌ന്നത്. കൂടെയുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെടുത്താനായി പരമാവധി ശ്രമിച്ചിരുന്നു. ഇവർ ശബ്ദംവെച്ചതിനെത്തുടർന്ന് കുളികഴിഞ്ഞ് കയറിപ്പോയ സഹോദരീപുത്രൻ സഹദ് തിരികെവന്ന് കുട്ടികളെ കരയിലേക്കു വലിച്ചിട്ട് രക്ഷപ്പെടുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസികളാണ് മുങ്ങിത്താഴുകയായിരുന്ന ഇരുവരെയും കരയ്ക്കെത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
https://www.facebook.com/Malayalivartha