പി.എസ്. സി. കോഴ ആരോപണം...സി.പി. എമ്മിന്റെ ഉന്നത നേതാക്കളിലേക്ക് എത്താതിരിക്കാനായി വിവാദം ഒതുക്കി.. ആരോപണ വിധേയനായ പ്രമോദ് കോട്ടുളിയെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്...
പി.എസ്. സി. കോഴ ആരോപണം സി.പി. എമ്മിന്റെ ഉന്നത നേതാക്കളിലേക്ക് എത്താതിരിക്കാനായി വിവാദം ഒതുക്കി. ആരോപണ വിധേയനായ പ്രമോദ് കോട്ടുളിയെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സി.പി.എം. നേതാക്കളും തെളിച്ചു നൽകിയ അഴിമതി വഴിയുടെ മിനിയേച്ചർ രൂപമായി കോഴിക്കോട് ജില്ലാ കമ്മിറ്റി മാറിയിരിക്കുന്നു. പ്രമോദിനെതിരായി പോലീസിലുള്ള പരാതി സർക്കാർ ഒരുക്കും. എന്നിട്ട് പരാതിക്കാർക്ക് തരം പോലെ ഏതെങ്കിലുമൊരു പ്രധാന സ്ഥാപനത്തിൽ പോസ്റ്റിംഗ് നൽകും. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് വിവാദം ഒതുക്കാനാണ് തീരുമാനം. എന്നാൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് കോഴ ആരോപണം ഒതുക്കാൻ താൽപര്യമില്ല.
പാർട്ടിയിലെ കളകൾ പറിക്കണമെന്ന വാശിയിലാണ് അദ്ദേഹം. കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേർന്ന് കോഴ മൂടാൻ ശ്രമിക്കുേമ്പോൾ പ്രമോദിന്റെ ജാതകം പരിശോധിച്ച് നെല്ലും പതിരും തിരിക്കാനാണ് എം.വി. ഗോവിന്ദന്റെ തീരുമാനം. തീർച്ചയായും സംസ്ഥാന നേത്യത്വത്തിന്റെ തീരുമാനം സി.പി എമ്മിൽ കോളിളക്കമുണ്ടാക്കും. പിഎസ്‍സി കോഴ ആരോപണം പ്രമോദ് നിഷേധിച്ചു. ആരോടും ഒരു പൈസയും വാങ്ങിയിട്ടില്ലെന്ന് പ്രമോദ് കോട്ടൂളി പറഞ്ഞു. 2021ലെ ലോൺ അടക്കാൻ കഴിയാതെ ജപ്തിയിൽ നിൽക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. സാമ്പത്തിക ക്രമക്കേട് കാണിക്കുന്ന ആളല്ല താൻ. അതിന് മാത്രം വലിയ നേതാവുമല്ല. പരാതി പാർട്ടി എല്ലാം പരിശോധിക്കട്ടെയെന്നും പ്രമോദ് കോട്ടൂളി പ്രതികരിച്ചു. ആരോപണം വരുമ്പോൾ വിശദീകരണം ചോദിക്കുക എന്നത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്.
ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്നൊക്കെ പാർട്ടി പരിശോധിക്കട്ടെെന്നും പ്രമോദ് പറഞ്ഞു.കോഴിക്കോട് ജില്ലാ സെക്രട്ടറിയും കോഴ ആരോപണം നിഷേധിച്ച് രംഗത്തെത്തി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമായിരുന്നു എല്ലാം വെറും കോലാഹലം മാത്രമെന്ന് പി മോഹനൻ പ്രതികരിച്ചത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയ വിഷയം അറിഞ്ഞിട്ടേ ഇല്ലാ എന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. പാർട്ടി സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് മോഹനന്റെ വിചിത്ര നിലപാട് ഉണ്ടായത്. പിണറായിയുടെ വിശ്വസ്തനാണ് മോഹനൻ. ആരോപണങ്ങളുയരുമ്പോൾ ആദ്യം നിഷേധിക്കുന്ന സിപിഎമ്മിന്റെ പതിവ് ശൈലിയാണ്.
അതേസമയം നടപടിക്ക് മുന്നോടിയായി ഏരിയാ കമ്മറ്റിയംഗം പ്രമോദ് കോട്ടൂളിയോട് വിശദീകരണം ചോദിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് നടപടി തുടങ്ങിയിട്ടുമുണ്ട്. ഒത്തുത്തീർപ്പ് നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ജിലാ സെക്രട്ടറിയുടെ വിവാദം തണുപ്പിക്കാനുള്ള ശ്രമമെന്ന് സൂചനയുണ്ട്. അതേസമയം, പരാതിക്കാരായ ദമ്പതികളെ കണ്ട് പൊലീസ് കാര്യങ്ങൾ അന്വേഷിച്ചു. പരാതി എഴുതി നൽകാൻ ഇവർ തയ്യാറാകാത്തതിനാൽ എഫ്ഐആർ നടപടികളിലേക്ക് പൊലീസ് നീങ്ങിയിട്ടില്ല. ഇതിനിടെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. വാദികളുടെയോ പ്രതികളുടെയും കാര്യം പറയാതെ തട്ടിക്കൂട്ട് പരാതിയാണ് യൂത്ത് കോൺഗ്രസ് നൽകിയത്.
ആരോപണവിധേയൻ അംഗമായ ടൗൺ ഏരിയാ കമ്മറ്റിയും ചേർന്നു. യൂത്ത് കോൺഗ്രസിനെ വരെ വിശ്വാസത്തിലെടുത്തു കൊണ്ടാണ് സി.പി.എം. നീങ്ങുന്നത്. വിഭാഗീയതയും റിയൽ എസ്റ്റേറ്റടക്കമുള്ള മറ്റു വിഷയങ്ങളുമാണ് കോഴിക്കോട് സിപിഎമ്മിൽ ഇപ്പോഴുണ്ടായ കോഴ വിവാദം മൂർച്ഛിക്കാനുള്ള കാരണം. മുൻ എംഎൽഎ ജോർജ്ജ് എം തോമസിനെ തിരിച്ചെടുക്കാനും നഗരസഭാ ഭരണത്തിലെ പ്രമുഖനെ മാറ്റാനും വരെ സമീപകാലത്ത് ജില്ലാ നേതൃത്വം നീക്കം നടത്തിയപ്പോൾ സംസ്ഥാന നേതൃത്വം വിലക്കുകയായിരുന്നു. പരാതിക്കാരുടെ ഭര്‍ത്താവിനെ കണ്ട് പൊലീസ് വിവരങ്ങള്‍ തേടിയെങ്കിലും കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പരാതിക്കാർ രേഖാമൂലം എഴുതി നൽകാത്തതിനാൽ പോലീസിന് കേസെടുക്കേണ്ട കാര്യമില്ല. ജില്ലയിലെ പ്രമുഖ നേതാക്കൾ ചേരി തിരിഞ്ഞ് പര്സപരം പാരവെയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് കാലമായി കോഴിക്കോട്ടെ സിപിഎമ്മിൽ നടക്കുന്നത്.
ആരോപണവിധേയരായ ജോർജ്ജ് എം തോമസിനെ തിരിച്ചെടുക്കാനുള്ള ശ്രമമാണ് ഏറ്റവും ഒടുവിൽ നടന്നത്.ജില്ലാ നേതൃത്വം നടത്തിയ നീക്കം ചില സെക്രട്ടറിയേറ്റ് അംഗങ്ങൾ സംസ്ഥാന നേതാക്കളെ ബോധ്യപ്പെടുത്തി തടയുകയായിരുന്നു. ക്വാറി മാഫിയ. പങ്ക് പറ്റൽ തുടങ്ങിയ ആരോപണങ്ങൾ പ്രാദേശിക നേതാക്കൾ ഉയർത്തിയപ്പോഴാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ജോർജ്ജ് എം തോമസ് പുറത്ത് പോയത്.നഗരസഭയിലെ പ്രമുഖ സ്ഥാനത്തിരിക്കുന്ന നേതാവിനെ മാറ്റാനും സമീപകാലത്ത് നീക്കം നടന്നു. ജില്ലയിലെ ചേരി തിരിവിൽ എതിർപക്ഷത്തായതാണ് ഈ നേതാവ് എന്നതാണ് മാറ്റാൻ നീക്കം നടത്താനുള്ള കാരണം. റിയൽ എസ്റ്റേറ്റ്, ഭൂമി തരം മാറ്റൽ തുടങ്ങിയ കാര്യങ്ങളിൽ ചില നേതാക്കളുടെ ഇടപെടലുകളും കുറെകാലമായി തർക്ക വിഷയമാണ്. നാദാപുരം മേഖലയിൽ നിന്നുള്ള ഒരു വ്യാപാരി പാർട്ടി കാര്യങ്ങളിൽ ഇടപെടുന്നതും പ്രമുഖ നേതാവിനെ മുൻ നിർത്തി ചില സ്ഥാപനങ്ങൾ തുടങ്ങിയതും തർക്ക വിഷയമായി.
കോർപ്പറേഷന്‍റെ ചില വാടകസ്ഥാപനങ്ങൾ ഇയാൾ നേടിയെടുത്തത് വിവാദമായി. കോഴിക്കോട് ബീച്ചിലെ സർക്കാർ വക കെട്ടിടം ഇയാൾക്ക് ചുളുവിലയ്ക്ക് ലീസിന് നൽകാനുള്ള നീക്കം നടന്നുവെങ്കിലും മറുപക്ഷം വിവാദമാക്കി. തുടർന്ന് ഇയാൾ പാർട്ടി കാര്യത്തിൽ ഇടപെടുന്നത് സംസ്ഥാന സെക്രട്ടറിയേറ്റംഗം ജില്ലാ കമ്മറ്റിയിലുന്നയിച്ചു. ജില്ലാ നേതൃത്വത്തിലെ പ്രമുഖനുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്. നാദാപുരം മേഖലയിൽ വിദ്യാർത്ഥി നേതാവായിരുന്ന ഒരാൾ പിന്നീട് നടപടിക്ക് വിധേയനായി പുറത്തായെങ്കിലും പ്രമുഖരുമായുള്ള ബന്ധത്തിന്‍റെ മറവിൽ തിരികെ ടൗണിലെ പാർട്ടിയിൽ തിരിച്ചെത്തി. പല റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ഇയാൾ പാർട്ടി നേതൃത്വത്തിന് ഇടനിലക്കാരനായി. നഗരത്തിലെ ഒരു കെട്ടിടത്തിൽ നിന്ന് മൊബൈൽ കട ഒഴിപ്പിക്കാൻ ഈ സംഘം കെട്ടിട ഉടമയിൽ നിന്ന് വലിയ തുക നഷ്ടപരിഹാരം വാങ്ങിയെങ്കിലും നാലിലൊന്ന് തുക മാത്രമാണ് കട നടത്തിപ്പുകാരന് ലഭിച്ചത്.
ചുരുക്കത്തിൽ കഴിഞ്ഞ കുറെ കാലമായി കോഴിക്കോട്ടെ പാർട്ടിയിൽ പുകയുന്നത് പാർട്ടിക്ക് നിരക്കാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. ഇപ്പോഴത്തെ വിവാദവും സമാനമായ തർക്കങ്ങൾക്ക് ശേഷമാണ് ഉണ്ടായതെന്നാണ് സൂചന. പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് സി.പി.എം. നേതാവ് കോഴവാങ്ങിയെന്ന ആരോപണം ഒതുക്കിയത് സംസ്ഥാന നേതാക്കളുടെ അറിവോടെയാണ്. പലനേതാക്കൾക്കെതിരേയും മറ്റുപല ആരോപണങ്ങളും ഉയരാൻ സാധ്യതയുണ്ടെന്നത് മുൻനിർത്തിയാണ് ഈ നീക്കം.പരാതി പുറത്തുന്നയിക്കുന്ന സ്ഥിതി ഇല്ലാതാക്കാൻ ഒത്തുതീർപ്പിന് റിയൽ എസ്റ്റേറ്റ് ബിസിനസുകാർ രംഗത്തുണ്ട്. പ്രശ്നം വഷളാവാതിരിക്കാൻ പാർട്ടി പതിവ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച ഒഴിവാക്കി. അതേസമയം, ഇക്കാര്യം ഗൗരവത്തോടെയാണ് സംസ്ഥാനനേതൃത്വം കാണുന്നത്. തട്ടിപ്പുകാർക്കെതിരേ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി.
ജില്ലാകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി റിയാസ് ഉന്നയിച്ച പരാതി ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ഓഫീസിലും പരിസരത്തും നേതാക്കൾക്കൊപ്പവും നിരന്തരസാന്നിധ്യമായി നിൽക്കുന്നതാണ് ‘കോക്കസ്’ ആരോപണത്തിന്റെ അടിസ്ഥാനം. കോഴവാങ്ങിയ ഏരിയാകമ്മിറ്റി അംഗവും ഇതിന്റെ ഭാഗമാണെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്.അന്വേഷണം കടുപ്പിച്ചാൽ പല റിയൽ എസ്റ്റേറ്റ് ബിസിനസുകളിലേക്കും അത് എത്തുമെന്നതാണ് പ്രശ്‌നം. ഒതുക്കിത്തീർക്കാൻ കച്ചവടക്കാർ രംഗത്തിറങ്ങി കഴിഞ്ഞു.. പരാതി പുറത്തുവരില്ലെന്ന് ഉറപ്പാക്കിയതോടെയാണ് ആരോപണവിധേയനായ നേതാവ് പരസ്യമായി പ്രതികരിച്ചതെന്നാണ് സൂചന. പ്രമോദിനെ രക്ഷിക്കാൻ ഉന്നതങ്ങളിൽ നിന്നും ശ്രമം തുടങ്ങി.പണം തിരിച്ചുകിട്ടുമെന്ന ഉറപ്പ് ലഭിച്ചതിനാൽ പരാതിക്കാരും രംഗത്തുവരില്ല.
പി.എസ്.സി. അംഗത്വത്തിന് കോഴവാങ്ങിയെന്നകാര്യം പുറത്തുവന്നതോടെ കോഴിക്കോട്ട് പാർട്ടിക്കുള്ളിൽ പുകയുന്നത് റിയൽ എസ്റ്റേറ്റ് അടക്കമുള്ള വൻകിട ഇടപാടുകളുടെ വിവരങ്ങളാണ്. ഭൂമി ഇടപാടുകൾ, ക്വാറി ഇടപാടുകൾ, വൻകിട കെട്ടിടനിർമാതാക്കളുമായുള്ള ചങ്ങാത്തം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ വാടകയ്ക്കെടുത്ത് മറിച്ചുനൽകുന്ന ഇടപാടുകൾ എന്നിവയെല്ലാം ഇതിലുണ്ട്. ചില ക്വാറി ഇടപാടുകളിലും നേതാക്കളുടെപേരിൽ ആരോപണമുണ്ട്. കോഴിക്കോട് ജില്ലാ നേതാക്കൾക്ക് നേരെ ചെറുവിരൽ അനക്കാൻ സി.പി. എം സംസ്ഥാന നേത്യത്വം തയ്യാറല്ല. ജില്ലാ സെക്രട്ടറി മോഹനന്റെയും ആരോപണ വിധേയനായ പ്രമോദിന്റെയും മുന്നിൽ സി.പി.എമ്മിന് കമാന്ന് ഒരക്ഷരം മിണ്ടാൻ കഴിയുന്നില്ല. എന്തു പറഞ്ഞാലും ഉന്നത നേതാക്കൾ ബുദ്ധിമുട്ടിലാവും.
ജില്ലാ കമ്മിറ്റിയിൽ നിന്നും നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉയരാതിരിക്കാൻ പാർട്ടി ശ്രദ്ധിക്കുന്നുണ്ട്. കോഴിക്കോട് ജില്ലാ കമ്മിറ്റി ഭരിക്കുന്നത് റിയൽ എസ്റ്റേറ്റുകാരാണെന്ന വിവരം പുറത്തു വന്നാൽ മറ്റ് ജില്ലാ കമ്മിറ്റികൾ ആരാണ് ഭരിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഇതിനെ പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ വിവാദങ്ങൾ ഇല്ലാതാക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തന്നെ രംഗത്തിറങ്ങിയത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും ആരോപണ വിധേയരാകുമ്പോൾ ആർക്കാണ് മാന്യമായി ജീവിക്കാൻ കഴിയുക എന്ന ചോദ്യം ഉയരുന്നു. സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്ന വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയതാണ് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്.. എം.വി. ഗോവിന്ദന്റെ പ്രസ്തുത പ്രസംഗം മുമ്പ് നടന്നതാണെങ്കിലും റിയാസിനെതിരായ കോഴ ആരോപണത്തിന് പിന്നാലെയാണ് ഇത് വാർത്തകളിൽ നിറഞ്ഞത്.
റിയാസിനെതിരായ കോഴ ആരോപണത്തിന് പിന്നാലെയാണ്.എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നത്. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങിലാണ് സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം.പ്രത്യേകിച്ചൊരു തൊഴിലോ മറ്റു മാര്‍ഗങ്ങളോ ഇല്ലാത്തവര്‍ പെട്ടെന്ന് വലിയ സമ്പന്നരായി തീരുന്ന പ്രവണത പാര്‍ട്ടിയില്‍ കണ്ടുവരുന്നതായി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പുതുതായി പാര്‍ട്ടിയില്‍ എത്തുന്നവരുടെ സമ്പത്ത് ഏതാനും വര്‍ഷംകൊണ്ട് വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും അത്തരക്കാരെ കണ്ടെത്തി കര്‍ശനമായ നടപടിയെടുക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. സഹകരണ സ്ഥാപനങ്ങളില്‍ ചിലര്‍ തുടര്‍ച്ചയായി ഭാരവാഹികള്‍ ആവുന്നതും ഇത്തരത്തിലുള്ള ദോഷം ഉണ്ടാക്കുന്നുണ്ടെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടികാട്ടി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്ക് വേണ്ടി കരുനാഗപള്ളിയില്‍ ചേര്‍ന്ന മേഖലാ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതെല്ലാം മാധ്യമങ്ങൾ ചോർത്തിയത് റിയാസിനെ തിരെ ആരോപണം വന്നതിന് പിന്നാലെയാണ്.പാർട്ടി ഒന്നടങ്കം ആരോപണത്തിൽ അകപ്പെടുമ്പോൾ പാർട്ടി സെക്രട്ടറി മാത്രം ഇതിൽ നിന്നെല്ലാം വിഭിന്നനായി മാറി നിൽക്കുന്നു. തന്റെതായ ആദർശത്തിന്റെ അടിത്തറയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ എം.വി. ഗോവിന്ദനോട് എതിർപ്പുള്ളവർ നിരവധിയാണ്. പാർട്ടിയുടെ ഇന്നത്തെ പോക്കിൽ അസംതൃപ്തനാണ് അദ്ദേഹം.
https://www.facebook.com/Malayalivartha