69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ; പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് വരുത്തി തട്ടിക്കൊണ്ട് പോയെന്ന് ജീവനക്കാരുടെ പരാതി: കേസെടുത്ത് പോലീസ്...

നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുത്ത് പോലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. എന്നാൽ പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. തെറ്റ് സമ്മതിച്ച ജീവനക്കാർ 8 ലക്ഷം രൂപ തിരിച്ചു നൽകി. ജീവനക്കാരുടെ പരാതി വ്യാജമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നേരിടാൻ തയ്യാറാണെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.
മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്ഐആർ. കേസിൽ മകൾ ദിയ കൃഷ്ണയും പ്രതിയാണ്. മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ പണം കവർന്നതിന് വനിതാ ജീവനക്കാർക്കെതിരെയും കേസെടുത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്ന് എഫ്ഐആറിൽ പറയുന്നു. ജി കൃഷ്ണകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയത്. ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നു.
ഇതിലാണ് മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് ജീവനക്കാരിൽ ഒരു ജീവനക്കാരിയുടെ ഭർത്താവ് ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തയെന്നാരോപിച്ചും പരാതി നൽകിയിരുന്നു. ഇതിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ഇവരെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്നുവെന്ന പരാതിയിലാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ കേസെടുത്തിരുന്നത്.
ജീവനക്കാരുടെ കൈയിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപ വാങ്ങിയെടുത്തതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെയുള്ളവ ചുമത്തിയാണ് ജി കൃഷ്ണകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് തീർക്കുന്നതിന് വേണ്ടി ആരോപണ വിധേയരായ വനിതാ ജീവനക്കാരെ വിളിച്ച് വരുത്തുകയും അതിന് ശേഷം മറ്റൊരിടത്തേക്ക് ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നുമാണ് കൃഷ്ണകുമാറിനെതിരെ ജീവനക്കാർ നൽകിയിരിക്കുന്ന പരാതി. കേസിൽ വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
കൃഷ്ണകുമാർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരെയും ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയതിന് വിനീതയുടെ ഭർത്താവ് ആദർശിനെയും പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഒബൈഓസി എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിലാണ് ഇത്തരത്തിൽ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കൃഷ്ണകുമാറും ദിയയും രംഗത്ത് വന്നത്.
മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവര്‍ക്കെതിരെയാണ് ദിയ പരാതി നൽകിയത്. ആദ്യം ഓണ്‍ലൈനായി നടന്നിരുന്ന ഈ ബിസിനസ് അടുത്തിടെയാണ് തിരുവനന്തപുരം നഗരത്തില്‍ ഷോറൂമിലേക്ക് ദിയ മാറ്റുന്നത്. നിലവില്‍ ഓണ്‍ലൈനായും ഷോറൂം വഴിയും വില്‍പന നടക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പേയ്‌മെന്റുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് നടന്നു എന്ന പരാതി ദിയ കൃഷ്ണ ഉന്നയിക്കുകയായിരുന്നു. കടയിലും ഓണ്‍ലൈനിലും കടയുടെ യഥാര്‍ത്ഥ പേയ്‌മെന്റ് സ്‌കാനറിന് പകരം, ആരോപിതരായ ജീവനക്കാരികള്‍ തങ്ങളുടെ സ്വന്തം നമ്പറുകള്‍ നല്‍കി എന്നാണ് ദിയയുടെ പരാതി.
കടയിലെയും ഓണ്‍ലൈനായും നല്‍കിയിട്ടുള്ള സ്‌കാനര്‍ വര്‍ക്കാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. പ്രീമിയം കസ്റ്റമേഴ്‌സില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഒരാളില്‍ നിന്ന് 50000 രൂപ വരെ തട്ടിയെടുത്തു. നിരവധി കസ്റ്റമേഴ്‌സിനെയും തന്നെയും ഇവര്‍ ഇത്തരത്തില്‍ പറ്റിച്ചു എന്നാണ് ദിയ പറഞ്ഞത്.
https://www.facebook.com/Malayalivartha