ഭൂമിക്ക് പൂർണമായും സർക്കാർ ഗ്യാരൻ്റി കൊടുക്കാനാകും; എല്ലാവരുടെയും ഭൂമിക്ക് രേഖയുള്ള കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി കെ.രാജൻ

2031ൽ സംസ്ഥാന രൂപീകരണത്തിൻ്റെ 75ആം വാർഷികത്തിൽ അതിർത്തി തർക്കങ്ങൾ ഒന്നും ഇല്ലാത്ത, ഭൂമിക്ക് പൂർണമായും സർക്കാർ ഗ്യാരൻ്റി കൊടുക്കാൻ കഴിയുന്ന, എല്ലാവരുടെയും ഭൂമിക്ക് രേഖയുള്ള കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി കെ.രാജൻ. സംസ്ഥാനത്ത് പത്ത് വർഷത്തിനുള്ളിൽ റവന്യൂ വകുപ്പ് നാല് ലക്ഷത്തിലധികം പട്ടയങ്ങൾ അനുവദിച്ചു. ദീർഘകാലം പട്ടയം കൊടുക്കാൻ കഴിയാതിരുന്ന കടൽ പുറമ്പോക്കിൽ താമസിക്കുന്നവർക്കും പട്ടയം നൽകാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. കോവളം പുതിയതുറയിൽ ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവളത്ത് പതിറ്റാണ്ടുകളോളം കടൽ പുറമ്പോക്കിൽ താമസിക്കുന്ന അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാനായി സർകാർ പ്രത്യേക വിജ്ഞാപനം പുറത്തിറക്കി. സർക്കാരിൻ്റെ ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രമാണ് ഈ കുടുംബങ്ങൾ ഇന്ന് ഭൂമിയുടെ അവകാശികളായി മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ വനാവകാശ രേഖകളുടെ എല്ലാ അപേക്ഷകളും പൂർത്തീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കരുംകുളം വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പതിറ്റാണ്ടുകളായി ഭൂമിയുടെ രേഖയ്ക്കായി അലഞ്ഞവരെയും സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് ഭൂമിയും ലഭ്യമാക്കി ഭൂരഹിതർ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ എന്ന ആശയത്തിലൂന്നിക്കൊണ്ട് സംഘടിപ്പിച്ച പട്ടയമേളയിൽ ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി 955 പട്ടയങ്ങൾ വിതരണം ചെയ്തു. 833 എൽ.എ പട്ടയങ്ങളും ആദിവാസി വിഭാഗങ്ങൾക്കുള്ള 72 വനാവകാശ രേഖകളും ഇതിൽ ഉൾപ്പെടും..
https://www.facebook.com/Malayalivartha























