ലൈംഗികാതിക്രമ കേസിൽ അന്വേഷണത്തിന് വേഗം കൂട്ടി ക്രൈംബ്രാഞ്ച്: രാഹുൽ മാങ്കൂട്ടത്തിന്റെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ടെലിഗ്രാം ചാറ്റുകളും ശബ്ദരേഖകളും ശേഖരിച്ച് അന്വേഷണ സംഘം; അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണത്തിന് വേഗം കൂട്ടി ക്രൈംബ്രാഞ്ച്. ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത രാഹുലിന്റെ ടെലിഗ്രാം ചാറ്റുകളും ശബ്ദരേഖകളും അന്വേഷണ സംഘം ശേഖരിച്ചു. പരാതിക്കാരിയുടേതുൾപ്പെടെയുള്ള മൊഴിയെടുക്കൽ നടപടികൾ ഇപ്പോൾ അന്തിമഘട്ടത്തിലാണെന്ന് സൂചന. ഇരയുമായി കൂടിക്കാഴ്ച്ച നടത്തിയ മാധ്യമപ്രവര്‍ത്തകയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. രാഹുല്‍ അശ്ലീല സന്ദേശം അയച്ചുവെച്ച് ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതികളുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ശ്രമം നടത്തുന്നുണ്ട്. ഇത് കേസില്‍ നിര്‍ണായകമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കുന്ന നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. രാഹുലിന് എതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ അടക്കമുള്ളവരുടെ മൊഴിയായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം രേഖപ്പെടുത്തിയത്.
തുടര്‍ന്നാണ് തെളിവുശേഖരണത്തിലേക്ക് കടന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖ അടക്കം ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഇതിന് ശേഷമാണ് ടെലഗ്രാം ചാറ്റുകള്‍ അടക്കം ശേഖരിച്ചത്. നേരത്തേ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുലിന്റെ ടെലഗ്രാം ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പുറമേയുള്ള ചാറ്റുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha

























