ശബരിമല ട്വിസ്റ്റാകുന്നു... ആഗോള അയ്യപ്പ സംഗമത്തിലൂടെ വെള്ളാപ്പള്ളിയേയും സുകുമാരന്‍ നായരേയും ചേര്‍ത്തുനിര്‍ത്താനായി; കോണ്‍ഗ്രസ് പതറുന്നു; അയ്യപ്പ സംഗമത്തിന് പരോക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

ആഗോള അയ്യപ്പ സംഗമത്തിലൂടെ വെള്ളാപ്പള്ളിയേയും സുകുമാരന്‍ നായരേയും ചേര്‍ത്തുനിര്‍ത്താനായതിന്റെ സന്തോഷത്തിലാണ് സിപിഎം. ഇതോടെ കോണ്‍ഗ്രസ് പതറുകയാണ്. അതിനിടെ കേരളത്തില്‍ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുന്നവര്‍ ശബരിമല ഭക്തരായി നടിക്കുകയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. അങ്ങനെയൊരു ഭാവം യഥാര്‍ത്ഥത്തില്‍ അവരുടെ മനസ്സില്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടത് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാകുന്നില്ല. രാഷ്ടട്രീയ നേട്ടത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരത് മാതയും ഗുരുപൂജയുമൊന്നും രാഷ്ട്രീയമല്ലെന്നും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സംസ്‌കാരമാണെന്നും കോഴിക്കോട് നവരാത്രി സാംസ്‌കാരികോല്‍സവം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തോടെ രണ്ട് പ്രബല ഹിന്ദു സമുദായങ്ങളെ ഒപ്പം നിര്‍ത്താനുള്ള ലക്ഷ്യം നിറവേറിയ ആശ്വാസത്തില്‍ സര്‍ക്കാറും സി.പി.എമ്മും. ഏറെക്കാലമായി പോരടിച്ച എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും അടുത്തു എന്നതിനപ്പുറം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്വാഗതം ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണോടെ വിശ്വാസി സമൂഹം ഒപ്പമില്ലെന്നറിഞ്ഞ സി.പി.എം അവരെ കൂടെനിര്‍ത്താനുള്ള ആസൂത്രണം കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ തന്നെ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 'വിശ്വാസ ലൈന്‍' പിടിച്ച് ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി അയ്യപ്പ സംഗമം പ്രഖ്യാപിച്ചത്. ഇടതുപക്ഷം വിശ്വാസികളെയും ചേര്‍ത്തുപിടിക്കുമെന്ന് ബോധ്യപ്പെടുത്തലായിരുന്നു അജണ്ട. എന്നാല്‍, ശബരിമലയില്‍ യുവതികളെയെത്തിച്ച് ആചാരലംഘനം നടത്തിയ പിണറായി സര്‍ക്കാറിന് അയ്യപ്പ സംഗമം നടത്താന്‍ എന്താണ് യോഗ്യത എന്നായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം.
യുവതി പ്രവേശന നിലപാട് സര്‍ക്കാറിനിപ്പോഴില്ലെന്ന് മറുപടി പറഞ്ഞാണ് അയ്യപ്പ സംഗമത്തെ വെള്ളാപ്പള്ളി സ്വാഗതം ചെയ്തത്. സര്‍ക്കാറിന് യുവതികളെ പ്രവേശിപ്പിക്കാമെങ്കിലും അത് ചെയ്തില്ലല്ലോ എന്ന് പറഞ്ഞ് സുകുമാരന്‍ നായരും രംഗത്തുവന്നതോടെ ശബരിമല നാമജപ ഘോഷയാത്ര നടത്തിയവരില്‍ വലിയൊരു വിഭാഗം തന്നെ സര്‍ക്കാറില്‍ വിശ്വാസം വീണ്ടെടുത്തു എന്ന ധ്വനി വന്നു.
സംഗമത്തെ വിമര്‍ശിച്ച ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും തള്ളി അവര്‍ വിശ്വാസികള്‍ക്കൊപ്പമല്ലെന്ന് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും പരസ്യമായി പറഞ്ഞതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള 'സോഷ്യല്‍ എന്‍ജിനീയറിങ്' ഫലംകാണുന്നുവെന്ന് സി.പി.എമ്മും വിലയിരുത്തുന്നു. അതേസമയം, ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള നീക്കം ന്യൂനപക്ഷ സമുദായങ്ങളില്‍ എന്ത് പ്രതിഫലനം സൃഷ്ടിക്കുന്നുവെന്നതും സര്‍ക്കാറും സി.പി.എമ്മും ഉറ്റുനോക്കുന്നുണ്ട്. ഇവരെ ലക്ഷ്യമിട്ടുള്ള പരിപാടികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എറണാകുളത്ത് സര്‍ക്കാര്‍ നേതൃത്വത്തില്‍ ന്യൂനപക്ഷ സംഗവും കോഴിക്കോട്ട് സി.പി.എം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമവും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്ന സംശയം ജനങ്ങള്‍ക്കിടയില്‍ ശക്തമാണെന്നും അതുകൊണ്ടാണ് സംഗമത്തില്‍ കാര്യമായ ജനപങ്കാളിത്തമില്ലാതെ പോയതെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതൊക്കെ ജനങ്ങള്‍ക്കറിയാം. അയ്യപ്പദര്‍ശനം പവിത്രമായി കാണുന്നവര്‍ കാലങ്ങളായി ഇവിടെയുണ്ട്. അതൊന്നും ഇതുവരെ ആരും രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിച്ചിട്ടില്ല. അതു ശരിയല്ലെന്ന് ജനങ്ങള്‍ക്കറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ, ഭൂരിപക്ഷ കാര്‍ഡ് കാണിച്ച് ഓരോ കാര്യങ്ങള്‍ ചെയ്താല്‍ അതൊന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. ജനങ്ങള്‍ അവസരം കാത്തിരിക്കുകയാണ്. അവരത് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആഗോള സംഗമത്തോട് അനുകൂല നിലപാട് സ്വീകരിച്ച എന്‍എസ്എസ് നിലപാടിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എന്‍എസ്എസ് അവരുടേതായ രീതിയിലാണ് അയ്യപ്പസംഗമത്തെ കണ്ടത്. നമ്മള്‍ അതിനെ മാനിക്കണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
ആഗോള അയ്യപ്പ സംഗമം ലക്ഷ്യം കണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അയ്യപ്പ സംഗമത്തില്‍ വച്ച് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചതില്‍ ഖേദമുണ്ട്. എന്നാല്‍ അയ്യപ്പ സംഗമം വിജയമായിരുന്നു എന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
എന്‍എസ്എസിന്റേയും എസ്എന്‍ഡിപിയുടേയും ഉള്‍പ്പടെ 29-ഓളം സാമുദായിക സംഘടനകളുടെ പൂര്‍ണപിന്തുണ ആഗോള അയ്യപ്പ സംഗമത്തിന് ഉണ്ടായിരുന്നു. രാഷ്ട്രീയ വിവാദങ്ങളോട് മറുപടി പറയേണ്ട കാര്യമില്ല. ഞാന്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചതാണ് വിവാദം ആയത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്തെല്ലാം തരം കോപ്രായങ്ങള്‍ നടന്നു. അങ്ങനെയുള്ളവരാണ് എന്നെ കളിയാക്കുന്നത് എന്നും പി എസ് പ്രശാന്ത് അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ സ്വന്തം സമുദായ സംഘടനയുടെ കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധ ബാനര്‍. പത്തനംതിട്ടയിലെ വെട്ടിപ്രം 115-ാം നമ്പര്‍ എന്‍എസ്എസ് കരയോഗ കെട്ടിടത്തിന് മുന്നിലാണ് ഇന്ന് രാവിലെ പ്രതിഷേധ ബാനര്‍ പ്രത്യക്ഷപ്പെട്ടത്.
'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്' എന്നാണ് കെട്ടിടത്തിന് മുന്നിലെ കൈവരിയില്‍ കെട്ടിയ ബാനറിലെ വാചകങ്ങള്‍. പ്രശസ്ത സിനിമ ബാഹുബലിയിലെ കഥാപാത്രമായ 'കട്ടപ്പ' പിന്നില്‍ നിന്ന് കുത്തുന്നതിന്റെ പ്രതീകാത്മക ചിത്രവും ബാനറിലുണ്ട്.
കരയോഗം കെട്ടിടത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട ബാനറിനെക്കുറിച്ച് അറിയില്ലെന്ന് വെട്ടിപ്പുറം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അഡ്വക്കേറ്റ് ദിനേശ് നായര്‍ പറഞ്ഞു. പൊതുയോഗത്തില്‍ തീരുമാനം ഒന്നും വന്നിട്ടില്ല. എല്ലാ മാസവും ആദ്യ ഞായറാഴ്ചയാണ് പൊതുയോഗം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറിയുടെ നിലപാടുകള്‍ക്കെതിരെ സ്വന്തം സമുദായ സംഘടനയുടെ കെട്ടിടത്തിന് മുന്നില്‍ തന്നെ പ്രതിഷേധ ബാനര്‍ ഉയര്‍ന്നത് എന്‍എസ്എസിനുള്ളിലെ ഭിന്നതയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ബാനര്‍ സ്ഥാപിച്ചത് ആരാണെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.
എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ്. കെപിസിസി നേതൃത്വം എന്‍എസ്എസുമായി ചര്‍ച്ച നടത്തും. വിശ്വാസ പ്രശ്‌നത്തില്‍ ഉറച്ച നിലപാടാണ് എടുത്തതെന്ന് എന്‍എസ്എസിനെ ഓര്‍മ്മിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്‍എസ്എസ് നേതൃത്തെ വിമര്‍ശിക്കില്ലെന്നും വിശ്വാസ പ്രശ്‌നത്തില്‍ സിപിഎമ്മിന്റേത് ഒളിച്ചു കളിയാണെന്ന പ്രചാരണം തുടരും എന്നുമാണ് കോണ്‍ഗ്രസ് വൃത്തം വ്യക്തമാക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ ഇന്നലെ എന്‍എസ്എസ് നയം വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ വിശ്വാസ പ്രശ്‌നത്തിലെ നിലപാട് മാറ്റം സ്വാഗതാര്‍ഹഹമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നീക്കം.
സര്‍ക്കാരിന് വേണമെങ്കില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാം അത് ചെയ്തില്ലല്ലോ എന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ അദ്ദേഹം അതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കോണ്‍ഗ്രസിന്റേത് കള്ളക്കളിയാണ്. വിശ്വാസപ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല .ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സുകുമാരന്‍ നായര്‍ പ്രതിനിധിയെ അയച്ചിരുന്നു.
എന്‍എസ്എസ് സര്‍ക്കാരിനോട് അടുക്കുമ്പോഴും അനുനയ നീക്കം തുടരാന്‍ കോണ്‍ഗ്രസ്. എന്‍എസ്എസിന് മറുപടി പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം മുതിര്‍ന്നേക്കില്ല. പ്രതികരണങ്ങളിലും സൂക്ഷ്മത പാലിക്കാനാണ് നേതാക്കളുടെ നീക്കം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരിക്കുന്ന തങ്ങളെ എന്തിന് വിമര്‍ശിക്കണം എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം. അയ്യപ്പ സംഗമം അടക്കം ഒരു വിഷയത്തിലും കോണ്‍ഗ്രസ് നിലപാട് മാറ്റിയിട്ടില്ലെന്നും നേതാക്കള്‍ വിശദീകരിക്കുന്നു.
അതിനിടെ, ജി.സുകുമാരന്‍ നായരുടെ നേതൃത്വത്തെ പ്രശംസിച്ച് നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്തെത്തി. ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ ഒരു കൊടുങ്കാറ്റുപോലെ പൊതുസമൂഹത്തില്‍ അലയടിക്കുന്നതായി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നേതൃത്വത്തിന്റെ നിലപാടുകളിലുള്ള ആര്‍ജ്ജവവും സത്യസന്ധതയുമാണ് വലിയ ചര്‍ച്ചക്ക് വഴി തുറന്നത്. ഇതര സമുദായങ്ങളില്‍പ്പെട്ടവര്‍ പോലും ഈ സത്യം രഹസ്യമായി അംഗീകരിക്കുന്നു.എന്നാല്‍ സ്വസമുദായത്തില്‍പ്പെട്ട ചിലര്‍ പരസ്യമായി നേതൃത്വത്തെ അവഹേളിക്കുന്നതായും വിമര്‍ശനം. ഇത് നായരുടെ പൊതു സ്വഭാവമെന്നും കുറിപ്പില്‍ വിമര്‍ശനമുണ്ട്.
അഭിമാനം കൊള്ളുന്നതിനേക്കാള്‍, സ്വയം ഇകഴ്ത്തുന്ന ആത്മവിമര്‍ശന മനോഭാവം നാശത്തിലേക്ക് നയിക്കും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനെ പുകഴ്ത്തിയും കോണ്‍ഗ്രസ്, ബിജെപി നിലപാടുകളെ തള്ളിയും സുകുമാരന്‍ നായര്‍ രംഗത്തുവന്നിരുന്നു.
അതേസമയം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എങ്ങനെയാണ് പിണറായി ചാക്കിട്ടതെന്ന് തനിക്കറിയാമെന്ന് ബി.ജെ.പി നേതാവ് പി.സി. ജോര്‍ജ്. ബി.ജെ.പി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി തന്റെ വാഹനത്തില്‍ ഭാര്യയെയും മക്കളെയും മാത്രമേ കയറ്റാറുള്ളൂ, ആദ്യമായിട്ടാണ് പുറത്തുനിന്ന് ഒരാള്‍ കയറിയത്. വെള്ളാപ്പള്ളിയെ എങ്ങനെ ചാക്കിട്ടുവെന്ന് തനിക്ക് അറിയാം. പക്ഷേ, കുറ്റപ്പെടുത്തുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.
എന്‍എസ്എസ് നിലപാട് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനു ഗുണം ചെയ്യുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല യുവതീപ്രവേശന വിഷയത്തിലെ എന്‍എസ്എസ് നിലപാടിനോട് എസ്എന്‍ഡിപിക്കും യോജിപ്പാണ്. എന്‍എസ്എസിന്റേത് വിഷയാധിഷ്ഠിത നിലപാടാണ്. സുകുമാരന്‍ നായര്‍ പറഞ്ഞതാണ് ശരി. എന്‍എസ്എസ് ഇനി സര്‍ക്കാരിനെ എതിര്‍ക്കേണ്ടതില്ല. എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
നേര് നേരെ പറയണമെന്നു വെള്ളാപ്പള്ളി പറഞ്ഞു. ശരി ആരു പറഞ്ഞാലും അംഗീകരിക്കും. ആരു പറഞ്ഞു എന്നല്ല, എന്തു പറഞ്ഞു എന്നാണു നോക്കേണ്ടത്. എല്ലാ കാര്യത്തിലും സര്‍ക്കാരിനെ വിശ്വസിക്കണമെന്നില്ല. എന്നാല്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിശ്വാസമാണ്. പഴയ ആചാരം അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനവികാരം കണക്കിലെടുത്താണ്. എന്‍എസ്എസ് സര്‍ക്കാരിനെ നിരന്തരം എതിര്‍ത്തതായി അറിയില്ല. എന്‍എസ്എസ് നേതൃത്വം വിഷയാധിഷ്ഠിതമായാണ് സര്‍ക്കാരിനെ എതിര്‍ത്തത്.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ എന്‍എസ്എസ് സര്‍ക്കാരിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭക്തര്‍ക്കൊപ്പമാണെന്നു സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയപ്പോള്‍ എന്‍എസ്എസ് നിലപാട് മാറ്റി. കോണ്‍ഗ്രസിനു നിലപാടില്ല എന്നത് സത്യമാണ്. എവിടെയെങ്കിലും എതിര്‍ക്കണം, അല്ലെങ്കില്‍ അനുകൂലിക്കണം. എനിക്ക് ഒരു കോംപ്ലക്‌സുമില്ല. കോണ്‍ഗ്രസുകാര്‍ എന്നെ അകത്താക്കാന്‍ നോക്കിയതാണ്. എന്റെ വീട്ടില്‍ ആരും വരരുതെന്ന് കെപിസിസി വിലക്കിയിരുന്നു. പല കോണ്‍ഗ്രസുകാരും പാത്തും പതുങ്ങിയും വന്നിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ വരാത്തതില്‍ പിണക്കമില്ല, സന്തോഷമേയുള്ളൂ. തന്നെ അകത്താക്കാന്‍ നോക്കിയവരെ തന്റെ വീടിന്റെ അകത്താക്കുന്നത് എന്തിനാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























