ഭിന്നശേഷി വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച കേസിൽ 4 എസ് എഫ് ഐ ക്കാരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ ജില്ലാക്കോടതി ഉത്തരവിട്ടു. പ്രതികളായ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി വിധു. എസ്. ഉദയ , യൂണിറ്റ് പ്രസിഡൻ്റ് അമൽചന്ദ് , കമ്മിറ്റി അംഗങ്ങളായ മിഥുൻകൃഷ്ണ, അലൻ ജമാൽ എന്നിവരെ ജനുവരി 29 ന് കന്റോൺമെന്റ് പോലീസ് സർക്കിൾ ഇൻസ്പെക്ടറാണ് ഹാജരാക്കേണ്ടത്. തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ആർ.സുധാ കാന്തിന്റേതാണുത്തരവ്. പ്രതികൾക്കെതിരെ ഭിന്നശേഷി അതിക്രമം തടയൽ നിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി സെഷൻസ് കേസെടുത്തത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വർഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാർത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരിൽ നിന്ന് ക്രൂര മർദ്ദനം നേരിട്ടത്. എസ്എഫ്ഐയിലെ തന്നെ അംഗമാണ് മർദ്ദനമേറ്റ മുഹമ്മദ് അനസും. 2024 ഡിസംബർ 2 തിങ്കളാഴ്ച പാർട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാൻ എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും എന്നാൽ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ഇവർ മർദ്ദിക്കുകയായിരിന്നു എന്നും മുഹമ്മദ് കൻ്റോൺമെൻ്റ് പോലിസിന് നൽകിയ എഫ് ഐ മൊഴിയിൽ പറയുന്നു. കൊടി കെട്ടാൻ പറഞ്ഞപ്പോൾ പറ്റില്ല കാൽ വയ്യ എന്ന് പറഞ്ഞെന്നും തുടർന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡൻ്റായ അമൽചന്ദ് അടക്കമുള്ളവർ തന്നെ മർദ്ദിച്ചുവെന്നും മുഹമ്മദ് അനസിൻ്റെ മൊഴിയിലുണ്ട്.
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേർക്കെതിരെയാണ് മുഹമ്മദ് അനസ് കന്റോൻമെന്റ് പൊലീസിന് പരാതി നൽകിയത് .യൂണിറ്റ് റൂമിൽ എത്തിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് പരാതി. കാലിന് അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.വൈകല്യമുള്ള കാലിൽ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവർ മർദ്ദിച്ചിരുന്നു. പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥിയുടെമൊഴിയിലുണ്ട്.
"