9 ബജറ്റ് , 9 സാരികൾ ... മംഗൾഗിരി സാരി മുതൽ കട്ടം കാഞ്ചീവരം വരെ.. പെട്ടിയ്ക്കൊപ്പം ഈ സാരികളും !! ബജറ്റ് സ്ത്രീ ശാക്തീകരണം

ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന നേട്ടത്തോടൊപ്പം നിര്‍മല സീതാരാമന്‍ ധരിച്ച വസ്ത്രങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ധരിച്ച സാരികളെല്ലാം തന്നെ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു
ഓരോ തവണയും ബജറ്റിന്റെ പെട്ടി തുറയ്ക്കുംമുമ്പ് ധനമന്ത്രി നിർമലാ സീതാരാമന്റെ സാരിയും ചർച്ചയാകാറുണ്ട്. ഓരോ സാരിക്ക് പിന്നിലും ഓരോ കഥകളുമുണ്ടാകാറുണ്ട്.നിർമല സീതാരാമന്റെ സാമ്പത്തിക നയങ്ങൾ പോലെ പ്രധാനമാണ് ബജറ്റ് ദിനത്തിൽ മന്ത്രി ധരിക്കുന്ന സാരികളും. തന്റെ നിലപാട് കൃത്യമായി പ്രതിഫലിപ്പിക്കാൻ നിർമല സീതാരാമന്റെ സാരികൾക്ക് സാധിക്കാറുണ്ട്. ഇന്ത്യയുടെ സമ്പന്നമായ ടെക്സ്റ്റൈൽ പാരമ്പര്യവും കരകൗശല വിദ്യകളും ധനകാര്യ മന്ത്രിയുടെ സാരികൾ പലപ്പോഴും ഉയർത്തിക്കാട്ടിയിട്ടുണ്ട്.ഈ വര്‍ഷം ധനമന്ത്രിയുടെ സാരിയില്‍ ഇടംപിടിച്ചിരിക്കുന്ന തമിഴ്‌നാടിന്റെ പൈതൃകമാണ്.
മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എത്തിയത് 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ഉദയംകൊണ്ട കാഞ്ചീവരം സാരികളുടെ ചരിത്രവും പേറിയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കുമെന്ന പ്രതീക്ഷകളും ഇതോടെ ഉയർന്നു
പർപ്പിൾ നിറത്തിലുള്ള കട്ടം കാഞ്ചീവരം സാരിയിൽ സ്വർണനിറത്തിലുള്ള ചെക്കുകളും കോഫി ബ്രൗൺ ബോർഡറിൽ കസവുമാണുള്ളത്. തമിഴ്‌നാടിന്റെ തനത് കൈത്തറി ഇനത്തിൽ വരുന്ന കട്ടം-കള്ളി എന്നറിയപ്പെടുന്ന സാരി, തമിഴ്‌നാടിന്റെ സംസ്‌കാരവും കാലാതീതമായ നെയ്ത്ത് പാരമ്പര്യവും വിളിച്ചോതുന്നതാണ്.
ഓരോ വർഷവും ബജറ്റ് സമയത്ത് അവരുടെ സാരി ഒരു ഫാഷൻ സ്റ്റെലായി മാറുക മാത്രമല്ല ഇന്ത്യയുടെ കൈത്തറി പൈതൃകം, പ്രാദേശിക കല, സാംസ്കാരിക വൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായും വർത്തിക്കുന്നു. ഇത്തവണ പർപ്പിൾ നിറത്തിന്റെ തിരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്
.സ്ത്രീ ശാക്തീകരണം, അന്തസ്സ്, നീതി, സമത്വം എന്നിവയുടെ പ്രതീകമായാണ് പർപ്പിൾ കണക്കാക്കപ്പെടുന്നത്. അന്താരാഷ്‌ട്ര വനിതാ ദിനവുമായും വനിതാ അവകാശ പ്രസ്ഥാനവുമായും ഈ നിറം ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾ, വിദ്യാഭ്യാസം, ആരോഗ്യം, അല്ലെങ്കിൽ സാമ്പത്തിക സഹായം എന്നിവയ്‌ക്കായുള്ള പ്രത്യേക പദ്ധതികളിൽ ഈ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്ന് ഇത് സൂചിപ്പിക്കുന്നു. 2019 ലെ ബജറ്റ് മുതൽ നിർമ്മല സീതാരാമൻ ഈ പാരമ്പര്യം നിലനിർത്തിയിട്ടുണ്ട്. കൂടാതെ ഓരോ ബജറ്റിനും വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള സാരികൾ അവർ തിരഞ്ഞെടുക്കുന്നു. ഇത് കരകൗശല വൈദഗ്ധ്യത്തെ ആദരിക്കുക മാത്രമല്ല, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും സ്ത്രീകളുടെ പങ്കാളിത്തത്തെയും എടുത്തുകാണിക്കുകയും ചെയ്യുന്നു
കഴിഞ്ഞ തവണ ബിഹാറിലെ പരമ്പരാഗത സാരി ധരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനായി എത്തിയത്. അന്ന് ബിഹാറിന് സഹായകമായ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായിരുന്നു. ബിഹാറിലെ മധുബനി ചിത്രപ്പണികളുള്ള വെള്ള കൈത്തറി സാരിയായിരുന്നു 2025ലെ ബജറ്റ് അവതരണത്തിലെ ധനമന്ത്രിയുടെ വേഷം. ബിഹാറിലെ മിഥില മേഖലയിൽ നിന്നുള്ള പരമ്പരാഗത നാടോടി കലാരൂപനാണ് മധുബനി. മത്സ്യങ്ങളുടേയും പൂക്കളുടേയും എംബ്രോയ്ഡറിയുള്ള സ്വർണ ബോർഡറുള്ള ഓഫ് വൈറ്റ് കൈത്തറി സാരിയാണ് മന്ത്രി ധരിച്ചിരുന്നത്. മധുബനി കലയ്ക്കും 2021-ലെ പത്മ പുരസ്‌കാര ജേതാവ് ദുലാരി ദേവിക്കും ആദരസൂചകമായാണ് അന്ന് ഈ സാരി ധരിച്ചത്. ഈ സാരി മന്ത്രിക്ക് സമ്മാനിച്ചതും ദുലാരി ദേവിയായിരുന്നു. ബീഹാറിലെ നാടോടി കലകളെയും സ്ത്രീ കരകൗശലത്തെയുമാണ് ഇതുവഴി ധനമന്ത്രി ആദരിച്ചത്.
2024 ഫെബ്രുവരിയിൽ നടന്ന ബജറ്റ് അവതരണത്തിൽ പശ്ചിമബംഗാളിന്റെ കാന്ത എംബ്രോയിഡറിയുള്ള ടസാർ സിൽക്കിലുള്ള നീല സാരിയും അതേ വർഷം ജൂലൈയിൽ നടന്ന ബജറ്റ് അവതരണത്തിൽ ആന്ധ്രയിൽനിന്നുള്ള വെള്ള നിറത്തിലുള്ള മംഗൾഗിരി സാരിയുമാണ് നിർമല ധരിച്ചിരുന്നത്. വെള്ള സിൽക്കിൽ മജന്ത നിറത്തിലുള്ള മുന്താണിയും ബോർഡറിലും മുന്താണിയിലും ഗോൾഡൻ വർക്കുമുള്ള സാരി ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. ഗോൾഡൻ നിറത്തിലുള്ള ചെക്ക് ഡിസൈനും സാരിയിലുണ്ടായിരുന്നു. ആന്ധ്രാപ്രദേശിനോടുള്ള പ്രത്യേക പരിഗണനയിലാണ് അന്ന് ആ സാരി തിരഞ്ഞെടുത്തതെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
2024-ലെ ഇടക്കാല ബജറ്റ് അവതരിക്കാനെത്തിയപ്പോൾ പശ്ചിമ ബംഗാളിൽ നിന്നുള്ള കാന്ത ഹാൻഡ് വർക്കോട് കൂടിയ നീല ടസ്സർ സിൽക്ക് സാരിയാണ് തിരഞ്ഞെടുത്തത്. ഇതിൽ തുന്നിച്ചേർത്ത ഇലകളുടെ ഡിസൈനാണ് ഈ സാരിയുടെ പ്രത്യേകത. രാജ്യത്തെ മത്സ്യബന്ധന മേഖലയിലെ പുരോഗതിയേയും മത്സ്യമേഖലയുടെ വളർച്ചയ്ക്കായി കേന്ദ്രസർക്കാറിന്റെ പദ്ധതികളേയും ധ്വനിപ്പിക്കുന്നതിനായിരുന്നു നീല നിറത്തിലുള്ള സാരി തിരഞ്ഞെടുത്തത് എന്നായിരുന്നു അന്നത്തെ ചർച്ചകൾ.
2023ൽ കർണാടകയിലെ ദർവാഡിൽ നിന്നുള്ള കസുതി ത്രെഡ് വർക്ക് നിറഞ്ഞ, ടെമ്പ്ൾ ബോർഡറുള്ള
ചുവപ്പ് നിറത്തിലുള്ള സിൽക്ക് സാരിയായിരുന്നു . കൈ കൊണ്ട് നെയ്‌തെടുത്ത ആ സാരിയിൽ രഥങ്ങളും മയിലുകളും താമരയുമാണ് തുന്നിച്ചേർത്തിരുന്നത്.
2022-ൽ ഒഡിഷയിലെ ഗഞ്ചാമിൽ നിന്നുള്ള സാരിയാണ് ചർച്ചയായത്. ബ്രൗൺ നിറത്തിലുള്ള ഈ ബ്രോംകായ് സാരിക്ക് ഓഫ്-വൈറ്റ് ബോർഡറാണുണ്ടായിരുന്നത്. ഗഞ്ചാമിലെ കൈത്തറി തൊഴിലാളികൾക്കുള്ള ആദരമായാണ് അന്ന് ആ സാരി ധരിച്ചത്.
2021ൽ തെലങ്കാനയുടെ പോച്ചപുള്ളി ഇകത് എന്നറിയപ്പെടുന്ന പല നിറങ്ങളിലുള്ള സാരിയുമാണ് നിർമല ധരിച്ചിരുന്നത്. ഔട്ട്ഫിറ്റ്. ചുവപ്പ്, ഓഫ് വൈറ്റ് നിറങ്ങളോട് കൂടിയ ഈ സാരിയിൽ ഇക്കാട്ട് പാറ്റേണുകളും നേരിയ പച്ച ബോർഡറും ഉണ്ടായിരുന്നു.
2020ൽ മഞ്ഞ നിറത്തിലുള്ള സിൽക്ക് സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമായിരുന്നു വേഷം. നേരിയ നീല ബോർഡറായിരുന്നു ഇതിന്റെ പ്രത്യേകത.
2019-ൽ തന്റെ ആദ്യ ബജറ്റ് അവതരണത്തിനായി ആന്ധ്രപ്രദേശിന്റെ ഗോൾഡൻ ബോർഡറുള്ള ലളിതമായ കടുംപിങ്ക് മംഗൾഗിരി സാരിയായിരുന്നു അവർ ധരിച്ചിരുന്നത്.
തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയാണ് നിർമ്മല സീതാരാമൻ ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്
https://www.facebook.com/Malayalivartha
























