തന്ത്രി കണ്ഠരര് രാജീവരെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു... ഇന്ന് ആൻജിയോഗ്രാമിന് വിധേയമാക്കും, ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിത്സ തുടരും....

ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർ വീണ്ടും ആശുപത്രിയിൽ . ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമികമായി പരിശോധിച്ച ഡോക്ടർമാർ ആൻജിയോഗ്രാം ചെയ്യാൻ നിർദേശിച്ചതോടെ മെഡിക്കൽ കോളേജിലെ ജയിൽ സെല്ലിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്.
ഇന്ന് ആൻജിയോഗ്രാമിന് വിധേയമാക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിത്സ തുടരുന്നതാണ്. അറസ്റ്റിലായതിന്റെ തൊട്ടടുത്ത ദിവസം ശാരീരിക ബുദ്ധിമുട്ടുണ്ടായ തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു. പിന്നീടാണ് പൂജപ്പുര സെൻട്രൽ ജയിലിലാക്കിയത്.
അതേസമയം ശബരിമല കട്ടിളപ്പാളിയിലെ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ജനുവരി ഒൻപതിനാണ് പ്രത്യേക അന്വേഷണസംഘം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാനായി ഒത്താശ ചെയ്തത് കണ്ഠരര് രാജീവരാണെന്നും തട്ടിപ്പിന് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ . ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, പൊതുസ്വത്ത് അപഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കേസിലെ പതിമൂന്നാം പ്രതിയായ ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























