ബ്രിട്ടാസിനെ വിറപ്പിച്ച് വെപ്പുകാലുകൾ വലിച്ചൂരി സഭയിൽ സദാനന്ദൻ മാസ്റ്റർ..ഒടുവിൽ കൃത്രിമക്കാലുകൾ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ ആവശ്യപ്രകാരം താഴ്ത്തിവച്ചു..നാടകീയ രംഗങ്ങൾ..

വളരെ നാടകീയമായിട്ടുള്ള രംഗങ്ങൾക്കാണ് സഭ ഇന്നലെ സാക്ഷ്യം വഹിച്ചത് . രാജ്യസഭയിലെ കന്നിപ്രസംഗത്തിനിടെ ബിജെപി എംപി സി സദാനന്ദൻ കൃത്രിമ കാലുകൾ മേശയ്ക്ക് മുകളിൽവച്ച് പ്രദർശിപ്പിച്ചതിനെ ചൊല്ലി വിവാദം. തനിക്ക് എഴുന്നേറ്റ് നിൽക്കാൻ പറ്റാത്തത് സിപിഎം ക്രൂരത കാരണമാണെന്ന് പറഞ്ഞ സി സദാനന്ദൻ ശബരിമല സ്വർണകൊള്ള കേസടക്കം സഭയിൽ ഉയർത്തി. പരാമർശത്തിനെതിരെ ഇടത് എംപിമാർ വൻ പ്രതിഷേധമുയർത്തി. അക്രമ രാഷ്ട്രീയത്തിന് എതിരെ സന്ദേശം നൽകാൻ ആണ് താൻ ശ്രമിച്ചത് എന്നാണ് സദാനന്ദൻ പിന്നീട് പ്രതികരിച്ചത്.
രാജ്യസഭയിൽ രാഷ്ട്രീയ അക്രമങ്ങളെ കുറിച്ച് സംസാരിക്കവേ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് ഡെസ്കിൽ വച്ച് സി. സദാനന്ദൻ എംപി. ഇപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎമ്മാണോ 31 വർഷങ്ങൾക്ക് മുൻപ് തന്റെ കാൽ വെട്ടിയെടുത്തതെന്ന് ചോദിച്ചുകൊണ്ടായിരുന്നു സദാനന്ദൻ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് സഭയുടെ ഡെസ്കിൽ വച്ചത്.എന്നാൽ ഈ പ്രവൃത്തി സഭയുടെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് കേരളത്തിൽനിന്നുള്ള ജോൺ ബ്രിട്ടാസ് എം.പി സഭാധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ ആവശ്യപ്രകാരം സദാനന്ദൻ ഡെസ്കിൽ വച്ച കൃത്രിമക്കാലുകൾ താഴ്ത്തിവച്ചു. ജോൺ ബ്രിട്ടാസിനു അസഹിഷ്ണുതയാണെന്നും സിപിഎം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രസംഗത്തിൽ സി. സദാനന്ദൻ പറഞ്ഞു.രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ തുടക്കമിട്ടത് സി സദാനന്ദനാണ്. സി സദാനന്ദൻ പ്രസംഗിക്കുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള എംപി ഉജ്വൽ നിഗമാണ് കൃത്രിമ കാലുകളെടുത്ത് മേശയ്ക്ക് മുകളിൽ വച്ചത്.
പിന്നാലെ ജോൺ ബ്രിട്ടാസ് ക്രമ പ്രശ്നം ഉന്നയിച്ചു. തുടർന്ന് സഭാ അധ്യക്ഷൻ കൃത്രിമ കാലുകൾ താഴേക്ക് വയ്ക്കാൻ നിർദേശിച്ചു.ശബരിമല സ്വർണ കൊള്ളയടക്കം ഉയർത്തി കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചുള്ള പ്രസംഗത്തിന്റെ അവസാനമാണ് തനിക്ക് സഭയിൽ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാൻ സാധിക്കാത്തത് സിപിഎം ക്രൂരത കാരണമാണെന്ന് സദാനന്ദൻ കുറ്റപ്പെടുത്തിയത്. പിന്നാലെ ഇടത് എംപിമാർ വൻ പ്രതിഷേധമുയർത്തി. സദാനന്ദൻ മാസ്റ്റർ കള്ളം പറയുകയാണെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
സദാനന്ദൻ കൃത്രിമ കാലുകൾ ഉപയോഗിക്കുന്നതിനും എതിരാണോ നിങ്ങളെന്ന് ബഹളത്തിനിടെ ജോൺ ബ്രിട്ടാസിനോട് സഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണൻ ചോദിച്ചു. സദാനന്ദനെതിരെയുള്ള ജോൺ ബ്രിട്ടാസിന്‍റെ പരാമർശം സഭാ രേഖകളിൽനിന്നും നീക്കണമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ ആവശ്യപ്പെട്ടു. സദാനന്ദനെ കള്ളം പറയുന്നയാളെന്ന് വിളിച്ചത് പിൻവലിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ശബരിമല സ്വർണ കൊള്ളയെ സംബന്ധിച്ച് സദാനന്ദന്റെ പരാമർശങ്ങൾ നീക്കണമെന്ന് എ എ റഹീമും ആവശ്യപ്പെട്ടു.ഒരാളും അക്രമ രാഷ്ട്രീയത്തിലേക്ക് വരരുത് എന്നാണ് ഉദ്ദേശിച്ചതെന്ന് സദാനന്ദൻ മാസ്റ്റർ വ്യക്തമാക്കി.
സദാനന്ദൻ പ്രസംഗം തുടങ്ങിയതിനു പിന്നാലെ തന്നെ സഭയിൽ ഇടത് അംഗങ്ങൾ പ്രതിഷേധിച്ചു. കൃത്രിമ കാലുകൾ മേശപ്പുറത്ത് വെച്ചത് സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. 200 സിപിഎംകാർകൊല്ലപ്പെട്ടിട്ടുണ്ടെന്നും, അക്രമങ്ങളിലെ ഒരു പ്രതിയാണ് ഇപ്പോൾ സഭയിൽ ഇരിക്കുന്നതെന്നും ബ്രിട്ടാസ്, സദാനന്ദനെ ചൂണ്ടിക്കാട്ടി മറുപടി നൽകി.ജോൺ ബ്രിട്ടാസിൻ്റെ സഭയിലെ വാദത്തിന് മറുപടിയായി 300ലധികം സംഘ പ്രസ്ഥാനങ്ങളിൽ ഉളളവർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സദാനന്ദൻ മാസ്റ്റർ പറഞ്ഞു.പ്രതിഷേധം ശക്തമായതോടെ മേശപ്പുറത്ത് വെച്ചിരുന്ന കൃത്രിമകാലുകൾ അവിടെനിന്നും മാറ്റാൻ രാജ്യസഭാ അധ്യക്ഷൻ സദാനന്ദനോട് ആവശ്യപ്പെട്ടു.
കാലുകൾ മാറ്റിയതിനു പിന്നാലെ സദാനന്ദൻ സഭയിൽ ഗണഗീതം ആലപിക്കുകയും ചെയ്തു.ചർച്ചയ്ക്കിടെ കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും സദാനന്ദൻ വിമർശനം ഉന്നയിച്ചു. യുവാക്കൾ നാടുവിടുന്നതുമൂലം കേരളം ഒരു വൃദ്ധസദനമായി മാറുകയാണെന്നും ശബരിമലയിൽ സർക്കാരിന്റെ അനുമതിയോടെ കൊള്ള നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഈ പരാമർശങ്ങളും സഭയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.ഒരു കാലത്ത് സി പി എം, കോൺഗ്രസ്, ആർ എസ് എസ്, ബി ജെ പി എന്നിവർ തമ്മിൽ പരസ്പരം നടത്തിയ അക്രമങ്ങളിൽ നിരവധി ജീവൻ പൊലിഞ്ഞിരുന്നു. അതിനെ അതിജീവിച്ചവർ വളരെ കുറവാണ്.
1990 കളുടെ തുടക്കത്തിൽ കണ്ണൂരിൽ ഏറ്റവും കൂടുതൽ കലാപകലുഷിതമായി ആർ എസ് എസ്, ബി ജെ പിയും സിപി എമ്മും തമ്മിലും സി പി എമ്മും കോൺഗ്രസും തമ്മിലുമുള്ള സംഘർഷങ്ങൾ അരങ്ങേറിയിരുന്നു.സംഘർഷഭരിതമായിരുന്ന ജില്ലയിൽ 1994ൽ ആർ എസ് എസ് ബി ജെ പിയും ജനരക്ഷായാത്ര എന്ന പേരിൽ സിപി എം അക്രമത്തിനെതിരെ പദയാത്ര നടത്തി. സി പി എമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളിലും യാത്ര കടന്നു ചെന്നു.തിരിച്ച് സിപി എമ്മും ആർ എസ് എസ്സ്, ബി ജെ പിക്ക് എതിരായുള്ള പ്രചാരണ പരിപാടി നടത്തിവരുകയായിരുന്നു. കണ്ണൂരിലെ പലഭാഗത്തും ഇവർ തമ്മിലുള്ള സംഘർഷങ്ങൾ നടക്കുന്നുമുണ്ടായിരുന്നു.
പദയാത്രയുമായി ബന്ധപ്പെട്ട് തങ്ങളുടെ കോട്ടയിൽ കയറിയതിനോടുള്ള എതിർപ്പാണെന്ന് പറയുന്നു സി.സദാനന്ദൻ എന്ന സദാനന്ദൻ മാസറ്ററുടെ രണ്ട് കാലുകളും വെട്ടിമാറ്റപ്പെട്ടു.ആർ എസ് എസ് ജില്ലാ സഹകാര്യവാഹ് ആയിരുന്ന സമയത്താണ് യുവാവായ സദാനന്ദൻ മാസ്റ്റർ രാഷ്ട്രീയ അക്രമത്തിനിരയാകുന്നത്. 1994 ജനുവരി 25 രാത്രി 8. 20 സദാനന്ദൻ മാസറ്ററുടെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. രണ്ട് കാലുകളിലും വെട്ടേറ്റ് വീണ അദ്ദേഹത്തെ ആംബുലൻസിൽ ആശൂപത്രിയിൽ എത്തിച്ചെങ്കിലുംകാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത് വയസ്സായിരുന്നു.
https://www.facebook.com/Malayalivartha























