ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു... കൊച്ചി ഇഡി ഓഫീസിലാണ് മുരാരി ബാബു ഹാജരായത്

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഇഡി ഓഫീസിലാണ് മുരാരി ബാബു ഹാജരായത്. സ്വർണക്കൊള്ളക്കേസിൽ ഇഡി ചോദ്യം ചെയ്യുന്ന ആദ്യത്തെ ആളാണ് ഇദ്ദേഹം. ദ്വാരപാലക - കട്ടിളപാളി കേസുകളിലാണ് ഇഡി ചോദ്യം ചെയ്യുന്നത്.
സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുരാരി ബാബുവിന് നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ടായിരുന്നു. കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ 22ന് അറസ്റ്റിലായ മുരാരി ബാബുവിന് 90 ദിവസം കഴിഞ്ഞും കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇഡി ചോദ്യം ചെയ്യുന്നത്.
ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ ഫ്രെയിം പാനലുകൾ എന്നിവയുൾപ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വർണം പൂശിയ വസ്തുക്കൾ ഔദ്യോഗിക രേഖകളിൽ ചെമ്പ് തകിടുകൾ ആണെന്ന് മുരാരി ബാബു മനഃപ്പൂർവം തെറ്റായി രേഖപ്പെടുത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. കേസിലെ മറ്റു പ്രതികളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും തന്ത്രി ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ആചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ് തന്ത്രിയുടെ വാദമുള്ളത്.
"
https://www.facebook.com/Malayalivartha

























