നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി... ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം

നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഇത് സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും തങ്ങളത് കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാനർ പിടിച്ച ഒരാൾ വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലുകയായിരുന്നു. സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് തോന്നുന്നു.
ആ ഘട്ടത്തിലാണ് വാച്ച് ആൻഡ് വാർഡ് അത് തടുക്കാനും പിടിക്കാനും നോക്കുന്നത്. ഇത് ഞങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഈ സംഭവങ്ങളുണ്ടാകുന്നത്.
ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം ഇവിടെ ചെലവാക്കാനാണ് നോക്കിയത്. നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങൾക്ക് സഭ അപലപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ സഭയിൽ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് ചാടി കയറാൻ ശ്രമം നടത്തിയിരുന്നു. സ്പീക്കറുടെ മുഖം മറച്ച് പിടിച്ച ബാനർ വാച്ച് ആൻഡ് വാർഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുകയും ചെയ്തു. ഇതേ തുടർന്ന് സഭ രണ്ടു തവണ നിർത്തിവെച്ചു. വാച്ച് ആൻഡ് വാർഡ് പ്രകോപിപ്പിച്ചതിനെ തുടർന്നാണ് യുഡിഎഫ് എംഎൽഎമാർ ഡയസിൽ കയറാൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിന്നീട് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തിൽ സംശയമുണ്ടാക്കുന്നുവെന്ന് കോടതി വരെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് അന്വേഷണം തടസ്സപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇതിന് മുഖ്യമന്ത്രി മറുപടി പറയുന്നതിന് മുമ്പായി സ്പീക്കർ നേരത്തെയുണ്ടായ സംഭങ്ങളെ കുറിച്ച് സംസാരിച്ചു. സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചുകയറിയ രീതി ജനാധിപത്യ മര്യാദയല്ലെന്ന് സ്പീക്കർ.
ജനാധിപത്യ അവകാശം പ്രതിപക്ഷത്തിന് മാത്രമല്ല, സ്പീക്കർക്കുമുണ്ട്. സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷം ബാനർ പിടിക്കുന്നത് ആദ്യമല്ലെന്നും, സാധാരണ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ചേംബറിലേക്ക് ഇരുപക്ഷത്തേയും വിളിച്ച് സംസാരിക്കുകയാണ് സ്പീക്കർ ചെയ്യാറുള്ളതെന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകി.
തങ്ങൾ സഭ ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ പ്രതിപക്ഷം ഇറങ്ങി പോയി.
"
https://www.facebook.com/Malayalivartha

























