ടൂറിസത്തിനപ്പുറത്തേക്ക് ആയുര്‍വേദ ചികിത്സയുടെ ആഗോള കേന്ദ്രമാകാന്‍ കേരളത്തിന് സാധിക്കണം- പി എ മുഹമ്മദ് റിയാസ്

ടൂറിസം ഉത്പന്നത്തിനപ്പുറത്തേക്ക് ആയുര്‍വേദ ചികിത്സയുടെ ആഗോള കേന്ദ്രമായി കേരളത്തെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് നടന്ന പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നെസ്സ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ടൂറിസം വകുപ്പും ആയുര്‍വേദ പ്രൊമോഷൻ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ആയുര്‍വേദ രംഗം അന്താരാഷ്ട്രതലത്തില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം വ്യവസായത്തില്‍ ഇതില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. ആയുര്‍വേദ-യോഗ മേഖലയില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ഉത്തരവാദിത്തവും ഏറുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ടൂറിസം ഉത്പന്നമെന്ന പ്രചാരണത്തിനപ്പുറത്തേക്ക് ആയുര്‍വേദത്തിന്റെ വളര്‍ച്ചയുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സഹകരണം, വിജ്ഞാന കൈമാറ്റം, ദീര്‍ഘകാല പങ്കാളിത്തം എന്നിവയിലൂന്നി വേണം മുന്നോട്ടു പോകാന്‍. ഗവേഷണ കേന്ദ്രീകൃതവും പൊതുജനോപകാരപ്രദവുമായ മേഖലയമായി ആയുര്‍വേദം മാറണം. ചികിത്സാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിരമായ നടപടികള്‍ ഉണ്ടാവണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആധുനിക ചികിത്സാസമ്പ്രദായങ്ങള്‍ വ്യാപകമായെങ്കിലും ഇന്നും ആയുര്‍വേദത്തിന് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഈ മേഖലയുടെ പ്രാധാന്യമെന്ന് ചടങ്ങില്‍ ആധ്യക്ഷം വഹിച്ച കോഴിക്കോട് മേയര്‍ ഒ സദാശിവന്‍ പറഞ്ഞു. ആധുനികമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട് ആയുര്‍വേദത്തില്‍ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സമഗ്രവും വിശ്വസ്തവുമായ ആയുര്‍വേദ നയത്തിന്റെ ചട്ടക്കൂടിലാണ് ആയുര്‍വേദം പ്രവര്‍ത്തിക്കേണ്ടതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു ചൂണ്ടിക്കാട്ടി. നൈപുണ്യശേഷിയുള്ള വലിയൊരു സമൂഹത്തിന് തൊഴില്‍ ലഭിക്കുന്ന മേഖലയാണ് ആയുര്‍വേദം. ഗവേഷണം, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, ഡാറ്റാ അധിഷ്ഠിതമായ സേവനങ്ങള്‍, കര്‍ശനമായ മാനദണ്ഡങ്ങള്‍ എന്നിവയാണ് ഉറപ്പുവരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയുര്‍വേദ മരുന്നുകളുടെ വിശ്വാസ്യത കേരളത്തെ സംബന്ധിച്ച് മികച്ച നിക്ഷേപമാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ പറഞ്ഞു. യുനെസ്കോ അംഗീകൃത പ്രദേശമായ പശ്ചിമഘട്ടത്തില്‍ നിന്നാണ് നമ്മുടെ മരുന്നുകള്‍ എത്തുന്നത്. വെല്‍നെസ് ടൂറിസത്തിന് വ്യക്തമായ നയം കേരളത്തിനുണ്ട്. ഈ ഉച്ചകോടിയില്‍ നിന്നുയര്‍ന്നു വരുന്ന ക്രോഡീകരിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ സജീവ പരിഗണന നല്‍കുമെന്നും അവര്‍ അറിയിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ സജീവ് കുറുപ്പ്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി മാധവന്‍ കുട്ടി വാര്യര്‍, കെടിഎം സൊസൈറ്റി മുന്‍ പ്രസിഡന്റു് ബേബി മാത്യു സോമതീരം, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നിത്യാനന്ദ കാമത്ത്, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി, മലബാര്‍ ടൂറിസം സൊസൈറ്റി പ്രസിഡന്റ് ജിഹാദ് ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രമുഖ ടൂറിസം വ്യവസായികളായ ജോസ് ഡോമനിക്, ധനഞ്ജയന്‍ കെ മച്ചിങ്കല്‍, കെ വി രമേഷ്, പോളി മാത്യു സോമതീരം(മരണാനന്തരം) എന്നിവര്‍ക്ക് ആയുര്‍വേദ ടൂറിസത്തിലെ സംഭാവനകള്‍ക്ക് ആജീവനാന്ത പുരസ്ക്കാരം സമ്മാനിച്ചു. 34 രാജ്യങ്ങളില്‍ നിന്നുള്ള 120ല്‍പരം വിദേശ പ്രതിനിധികള്‍, രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള 50 വ്ലോഗര്‍മാര്‍, സംസ്ഥാനത്തു നിന്നുള്ള നൂറിലേറെ സെല്ലര്‍മാര്‍ തുടങ്ങിയവര്‍ ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























