അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ആശയ പ്രചാരകരായി പ്രധാന പത്രങ്ങളൊക്കെ മാറുന്ന അവസ്ഥ; ജ്യോത്സ്യം, മഷിനോട്ടം, ചാത്തൻ സേവ ഇവയെല്ലാം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചു; പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ മാധ്യമങ്ങൾ അകലുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പത്രപ്രവർത്തനം സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയാണെന്ന് വിശ്വസിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ മാധ്യമങ്ങൾ അകലുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം മാധ്യമ സംവിധാനത്തിൽ വലിയ മാറ്റങ്ങളുണ്ടായി, പത്രമുടമ പത്ര മുതലാളിയായി. മുതലാളിക്ക് ലാഭത്തിലാണ് കണ്ണ്. ലാഭമുണ്ടാക്കാനുള്ള തത്രപ്പാടിൽ മൂല്യവിചാരങ്ങൾക്ക് ശോഷണം വന്നു. നവോത്ഥാന കാലത്ത് പത്രങ്ങൾ തന്നെ പൊരുതി പരാജയപ്പെടുത്തിയ ആശാസ്യമല്ലാത്ത പ്രവണതകളെ പുതിയ കാലത്ത് മാധ്യമങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയായി.
അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ആശയ പ്രചാരകരായി പ്രധാന പത്രങ്ങളൊക്കെ മാറുന്ന അവസ്ഥയായി. ജ്യോത്സ്യം, മഷിനോട്ടം, ചാത്തൻ സേവ ഇവയെല്ലാം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു .
ആഗോളവൽക്കരണ കാലമായപ്പോൾ പത്രമുതലാളിയിൽ നിന്ന് മാധ്യമ കോർപറേറ്റുകളിലേക്ക് വളർന്നു. കോർപറേറ്റുകളാകട്ടെ ആഗോള മൂലധനത്തിൻറെ വക്താക്കളുമാണ്. ആഗോള മൂലധന വക്താക്കൾ അധികാരസംവിധാനവുമായി ചങ്ങാത്തത്തിലുമാണ്. ഈ കോർപ്പറേറ്റ് - ഭരണചങ്ങാത്തം മൂലധന താല്പര്യത്തിനൊപ്പം, രാഷ്ട്രീയ താൽപ്പര്യവും സംരക്ഷിക്കാൻ ബാധ്യസ്ഥമായി. അതിൻറെ കെടുതികളാണ് നാമിന്നു കാണുന്നത്. 'വാച്ച് ഡോഗ്' എന്നത് മാറി 'ലാപ് ഡോഗ്' ആയി എന്നൊക്കെ പറയുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു ..
https://www.facebook.com/Malayalivartha
























