ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും... തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ്റെ വാദം നടക്കും

ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക.
വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിലാകും അന്വേഷണം നടക്കുക. 2017ൽ കൊടിമര പുനർനിർമാണത്തിന് ശേഖരിച്ച സ്വർണത്തിന്‍റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വിജിലൻസിന് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. കേസെടുക്കണമെങ്കിൽ തുടർ നടപടികളാവാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. നിലവിൽ സ്വർണക്കൊളള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റയും ദേവസ്വം വിജിലൻസിന്‍റെയും അടുത്താണ് സ്വർണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട രേഖകളുളളത്. ഇത് സംസ്ഥാന വിജിലൻസ് ആവശ്യപ്പെടുകയും ചെയ്യും.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ്റെ വാദം നടക്കും. കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായിട്ടുണ്ടായിരുന്നു. ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും പ്രതിഭാഗം വാദിക്കുകയുണ്ടായി.
എന്നാൽ, ഗൂഢാലോചനയിൽ അടക്കം തന്ത്രിക്ക് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ വാദമുള്ളത്. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം തുടരുന്നത്. ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ വാസു സമർപ്പിച്ച ജാമ്യഹർജിയിലും ഇന്ന് വാദം നടക്കും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് പ്രതി സ്വാഭാവിക ജാമ്യം തേടിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha



























