മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം.... പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഉഖ്‌റുൽ ജില്ലയിലെ തംഗ്ഖുലിയിൽ ഞായറാഴ്ച രാത്രി നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഇന്നലെ ഉച്ചകഴിഞ്ഞ് കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകൾക്ക് നാഗകൾ തീയിട്ടു.
പിന്നാലെ കുക്കി സായുധസംഘങ്ങൾ വെടിയുതിർത്തു. ഉപമുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴിന് സരൈഖോംഗിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കലാപത്തിലേക്ക് നയിച്ചത്.
തർക്കത്തിനിടെ സ്റ്റെർലിംഗ് എന്ന തംഖ്‌ഗുൽ നാഗ യുവാവിന് മർദ്ദനമേൽക്കുകയും ഗുരുതര പരിക്കുകളോടെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതോടെ ഞായറാഴ്ച രാത്രി 11.30ന് ലിതാൻ ബസാറിൽ അക്രമികൾ വീടുകൾക്കും വാഹനങ്ങൾക്കും നാല് സർക്കാർ ക്വാർട്ടേഴ്സുകൾക്കും തീയിടുകയും ചെയ്തു.
25 വീടുകൾ പൂർണമായി കത്തി നശിച്ചു. വെടിവയ്പും കല്ലേറും സ്ഥലത്തുണ്ടായി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനിടെ,ഇന്നലെ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഉപമുഖ്യമന്ത്രി ലോസി ദിഖോ ലിറ്റാനിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുന്നതിനിടെയാണ് കുക്കി മേഖലയിൽ വ്യാപക ആക്രമണമുണ്ടായത്.
ഉച്ചയോടെ നാഗകൾ കുക്കികളുടെ വീടുകൾക്ക് തീയിട്ടതോടെ ലിതാൻ,മങ്കോട്ട് ഗ്രാമങ്ങളിൽ നിന്നുള്ളവർ ഗ്രാമം വിട്ട് പലായനം ചെയ്യുന്നു.
അതേസമയം, സംഘർഷ സാഹചര്യം കണക്കിലെടുത്ത് മേഖലയിൽ ബി.എസ്.എഫ്,സി.ആർ.പി.എഫ്,അസം റൈഫിൾസ് എന്നിവർക്ക് പുറമെ ബീഹാർ റെജിമെന്റ്, മഹാർ റെജിമെന്റ് എന്നിവരെയും വിന്യസിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























