ശബരിമല സ്വർണക്കൊള്ള കേസ്... ദേവസ്വം ബോർഡ് മുൻ കമീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവും ജാമ്യാപേക്ഷ നൽകി, ഇന്ന് വിശദ വാദം കേൾക്കും...

ശബരിമല സ്വർണക്കൊള്ള കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ദേവസ്വം ബോർഡ് മുൻ കമീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവും പുറത്തേക്കെന്ന് സൂചന. കേസിലെ മൂന്നാം പ്രതിയായ വാസു കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാൽ തിങ്കളാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ചൊവ്വാഴ്ച വിശദ വാദം കേൾക്കും.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം നാലു പ്രതികൾ ഇതിനകം ജാമ്യം നേടി പുറത്തിറങ്ങി. പ്രത്യേക അന്വേഷണ സംഘം 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ഇവർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം അവകാശമാണെന്നും അത് അനുവദിക്കണമെന്നും വാസു ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടു. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ പത്മകുമാറിന്റെ കസ്റ്റഡി കാലാവധി ഈ മാസം 20ന് 90 ദിവസം പൂർത്തിയാകും.
അതിനിടെ, തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി തിങ്കളാഴ്ച വാദം കേട്ടു. വിധി പിന്നീട് പറയാൻ മാറ്റി. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും നൽകിയ രണ്ട് ജാമ്യാപേക്ഷകളിൽ ഒരുമിച്ചാണ് വാദംകേട്ടത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും പങ്കില്ലെന്നും ആചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണെന്നും തന്ത്രി കോടതിയിൽ വാദിക്കുകയുണ്ടായി.
എന്നാൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ സ്വർണക്കൊള്ള കേസിലെ പ്രതികളുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്.ഐ.ടിയും വാദിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ടും എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























