ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ തുരത്തി, സുധീരന്‍ പണി തുടങ്ങി, ഐ ഗ്രൂപ്പിന് മൗനം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ്ണമായുമായും വഴങ്ങാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഹൈക്കമാന്റെ് നിര്‍ദ്ദേശങ്ങള്‍ തള്ളിയ മുഖ്യമന്ത്രിക്ക് പണി കൊടുത്തു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബഹന്നാനെ വെട്ടിയാണ് സുധീരന്റെ നിര്‍ദേശത്തിന് ഹൈക്കമാന്റെിന് വഴങ്ങേണ്ടി വന്നത്. തര്‍ക്ക സീറ്റുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിടിവാശി അംഗീകരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കിയെങ്കിലും അവസാന നിമിഷം ലിസ്റ്റില്‍ തിരുത്ത് വരുത്തി. അങ്ങനെ തൃക്കാക്കരയില്‍ ബെന്നി ബെഹന്നാന് പകരം പിടി തോമസ് സ്ഥാനാര്‍ത്ഥിയായി. ഇതോടെ മത്സര രംഗത്ത് നിന്ന് പിന്മാറുന്നുവെന്ന് ബെന്നി ബെഹന്നാന്‍ അറിയിച്ചു. കെപിസിസി അധ്യക്ഷന് മറ്റ് ചില താല്‍പ്പര്യമുണ്ട്. അതുകൊണ്ട് തന്നെ താന്‍ പിന്മാറുന്നുവെന്ന് ബെന്നി ബെഹന്നാന്‍ വിശദീകരിച്ചു. ബെന്നിക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി നടത്തിയ സമ്മര്‍ദ്ദം ഫലം കണ്ടില്ല. അതുകൊണ്ട് കൂടിയാണ് പിന്മാറ്റം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായെത്തുന്ന ഏത് സ്ഥാനാര്‍ത്ഥിയേയും പിന്തുണയ്ക്കുമെന്നും ബെന്നി ബെഹന്നാന്‍ അറിയിച്ചു. ഹൈക്കമാന്റെ് പേരുവെട്ടിയെന്ന ആരോപണം ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു ബെന്നി ബെഹന്നാന്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പ്രകാരമായിരുന്നു ഇത്. സോളാര്‍ അഴിമതി വീണ്ടും സജീവ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇത്.
സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാനിരിക്കെ തികച്ചും നാടകീയമായിട്ടായിരുന്നു ബെന്നിയുടെ പിന്മാറ്റം. കെപിസിസി പ്രസിഡന്റ് വി എം.സുധീരന് താല്‍പര്യമില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശരിയല്ലാത്തതു കൊണ്ടാണ് ഈ തീരുമാനമെന്ന് ബെന്നി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെപിസിസി നിരീക്ഷക സമിതി പോലും വിജയം ഉറപ്പിച്ച സീറ്റാണ് തൃക്കാക്കര മണ്ഡലം. അവിടത്തെ എംഎല്‍എയായ തനിക്കു നേരെ പ്രതിപക്ഷം പോലും ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. ബൂത്ത് തലത്തില്‍ പോലും എന്നെക്കുറിച്ച് പരാതി ഉയര്‍ന്നിട്ടില്ല ബെന്നി പറഞ്ഞു.
എന്നാല്‍, മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ പ്രതിസന്ധി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് സ്വയം പിന്മാറുന്നത്. തൃക്കാക്കരയില്‍ മത്സരിക്കുന്നതിന് സുധീരന്റെ മനസില്‍ മറ്റു സ്ഥാനാര്‍ത്ഥികളുടെ പേരുകളുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ തര്‍ക്കവും ഉണ്ടായിരുന്നു. മാദ്ധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതിന്റെ ആധികാരികത ഉറപ്പിക്കാന്‍ സമയം വേണ്ടി വന്നതിനാലാണ് തീരുമാനം വൈകിയത്. പ്രസിഡന്റിന്റെ സമ്മതമില്ലാതെ മത്സരിക്കുന്നത് ശരിയല്ല. മണ്ഡലത്തില്‍ മറ്രൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചാല്‍ ആ സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങും. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ എംഎ!ല്‍എയാവുന്നത് മാത്രമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മന്ത്രിമാര്‍ക്കും സീറ്റ് നല്‍കണമെന്നും ജയസാധ്യത മാനദണ്ഡമാക്കണമെന്നും ഉമ്മന്‍ ചാണ്ടി നിലപാട് എടുത്തു. മന്ത്രിമാരെ ഒഴിവാക്കിയാല്‍ താന്‍ മത്സരിക്കില്ലെന്ന് പറഞ്ഞതോടെ ഹൈക്കമാന്റെ് വഴങ്ങി. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹനാന് സീറ്റില്ലെന്ന സൂചന ഇതിനിടെ രാഹുല്‍ ഗാന്ധി നല്‍കി. പകരം എ ഗ്രൂപ്പില്‍ നിന്നുതന്നെയുള്ള പി.ടി. തോമസിനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, കെ. ബാബു എന്നിവര്‍ക്കൊപ്പം ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം. സുധീരന്‍ നിലപാടെടുത്ത കൂട്ടത്തിലുള്ളയാളാണ് ബെന്നിയും. തൃക്കാക്കരയില്‍ ബെന്നിക്ക് പകരം എ ഗ്രൂപ്പുകാരാനായ പി.ടി. തോമസിന്റെ പേരാണ് സുധീരന്‍ നിര്‍ദ്ദേശിച്ചത്.
സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ബെന്നിയെ ഒഴിവാക്കുന്നതിനെ മുഖ്യമന്ത്രി അനുകൂലിച്ചില്ല. ആരെ ഒഴിവാക്കിയാലും താനും മത്സരരംഗത്തുണ്ടാവില്ലെന്ന നിലപാട് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചു. കെ. ബാബുവിനെയും അടൂര്‍ പ്രകാശിനെയും ഒഴിവാക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല ചിലര്‍ മുന്നോട്ടുവച്ചെങ്കിലും അതിനും ഉമ്മന്‍ ചാണ്ടി വഴങ്ങിയില്ല. ഒടുവില്‍ ഇരിക്കൂറില്‍ കെ. സി. ജോസഫിന് പകരം സജി ജോസഫിന്റെ പേര് എഴുതിച്ചേര്‍ക്കാനുള്ള ശ്രമവും ഉമ്മന്‍ ചാണ്ടിയുടെ കടുത്ത നിലപാടിനുമുന്നില്‍ നടന്നില്ല. കെ.സി. ജോസഫിനെ ഒഴിവാക്കാനുള്ള ശ്രമം ഉമ്മന്‍ ചാണ്ടിയെ ക്ഷുഭിതനാക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ സുധീരന്‍ തന്നെ തെരഞ്ഞെടുപ്പ് നയിക്കട്ടെ എന്ന നിലപാട് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത് ഹൈക്കമാന്‍ഡിനെ വെട്ടിലാക്കുകയും ചെയ്തു.
തുടര്‍ന്നാണ് തര്‍ക്ക സീറ്റുകളിലടക്കം മാറ്റം വേണ്ടെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് എത്തിയത്. എന്നാല്‍, രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ അതൃപ്തി ഉണ്ടായി. അതിന്റെ ഭാഗമാണ് തൃക്കാക്കരയില്‍ ബെന്നിക്ക് പകരം പി.ടി തോമസിനെ മത്സരിപ്പിക്കാനുള്ള തീരുമാനം ഉണ്ടാകുന്നതെന്നാണ് സൂചന. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ടി തോമസിന് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരുന്നില്ല. അതിനുപകരമാണ് നിയമസഭയില്‍ പരിഗണിക്കുന്നത്. ബെന്നിയെ ഒഴിവാക്കുന്നതിലൂടെ ഉമ്മന്‍ ചാണ്ടിക്ക് ഒരു ചെറിയെ ഷോക്ക് നല്‍കാനും രാഹുല്‍ ഉദ്ദേശിച്ചു. ഉമ്മന്‍ ചാണ്ടിക്ക് മുഴുവനായി വഴങ്ങിയില്ല എന്ന സന്ദേശം കൂടി ഇതിലൂടെ നല്‍കുക എന്നതും ലക്ഷ്യമാണ്. ബെന്നിയെ മാറ്റി പകരം എ ഗ്രൂപ്പുകാരനെ കൊണ്ടുവരുമ്പോള്‍ എതിര്‍പ്പ് ഉണ്ടാകില്ലെന്നും കണക്കുകൂട്ടുന്നു. ബെന്നി ബെഹന്നാനെക്കാള്‍ തൃക്കാക്കരയില്‍ പിടി തോമസിന് വിജയസാധ്യതയുണ്ട്. ഇതുയര്‍ത്തിയാകും ഉമ്മന്‍ ചാണ്ടിയുടെ വലംകൈയായ ബെന്നിയെ വെട്ടുക. ഇതിനോട് ഉമ്മന്‍ ചാണ്ടി എങ്ങനെ പ്രതികരിക്കുമെന്നതും ശ്രദ്ധേയമാണ്. ഇന്നലെ സ്ഥാനാര്‍ത്ഥി പട്ടിക കുറ്റമറ്റതാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഹൈക്കാണ്ടിനെ പുകഴ്ത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ബെന്നിയെ മാറ്റിയാലും ഉമ്മന്‍ ചാണ്ടിക്ക് എതിര്‍ക്കാന്‍ കഴിയില്ല. ഇതുമനസ്സിലാക്കിയാണ് ബെന്നിയെ ഒഴിവാക്കുന്നത്.
ഈ തീരുമാനം അറിഞ്ഞതോടെ ഹൈക്കമാണ്ടുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടു. എന്നാല്‍ രാഹുല്‍ ഗാന്ധി ഉറച്ചു നിന്നു. കെപിസിസി അധ്യക്ഷന്‍ സോളാറിലെ വെളിപ്പെടുത്തലുകള്‍ രാഹുലിനെ അറിയിക്കുകയും ചെയ്തു. ഇതും സ്ഥാനാര്‍ത്ഥിയെ മാറ്റുന്നതിന് കാരണമായി. സോളാറുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന പല നേതാക്കള്‍ക്കും സീറ്റ് നിഷേധിക്കപ്പെടുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha