ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ...ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്..

ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ എന്നതിൽ ബിജെപിയുടെ ചർച്ചകളിൽ ആശയക്കുഴപ്പം. ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്. വട്ടിയൂർക്കാവിൽ ശോഭ സുരേന്ദ്രൻ, ആർ.ശ്രീലേഖ, നടൻ കൃഷ്ണകുമാർ എന്നിവരെയാണു പരിഗണിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ നാലു നിയമസഭാ മണ്ഡലങ്ങളിൽ ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ഹരിപ്പാട്, ചെങ്ങന്നൂര്‍, കായംകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും ശോഭ മല്‍സരിക്കണമെന്നാണ് ജില്ലാ ഘടകങ്ങളുടെ ആവശ്യം.
ഹരിപ്പാട് ബിജെപി സമര്‍പ്പിച്ച പട്ടികയില്‍ ശോഭയല്ലാതെ മറ്റാരുമില്ല. ചെങ്ങന്നൂരില്‍ സന്ദീപ് വാചസ്പതി കഴിഞ്ഞാല്‍ രണ്ടാംപേരുകാരിയാണ് ശോഭ. കായംകുളത്തും അരൂരും കഴിഞ്ഞതവണ ബിഡിജെഎസാണ് മത്സരിച്ചത്. ലോക്സഭാ തിരഞ്ഞടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2019 ല്‍ ഡോ.കെ.എസ്. രാധാകൃഷ്ണന് 1,87,729 വോട്ടുലഭിച്ചപ്പോള്‍ 2024 ല്‍ ശോഭയ്ക്ക് കിട്ടിയത് 2,99,648 വോട്ടുകളാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി.മുരളീധരനുമാണ് സ്ഥാനാർഥികളാവുക. തിരുവനന്തപുരം മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് കരമന ജയന്റെ പേരാണുള്ളത്.
35,000 വോട്ടിൽ കൂടുതലുണ്ടെന്നു പാർട്ടി കണക്കാക്കുന്നമണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയമാണ് ആദ്യം നടക്കുക. ബാക്കി മണ്ഡലങ്ങളിൽ അതത് ജില്ലകളിൽ നിന്നുള്ള സ്ഥാനാർഥികളെ രംഗത്തിറക്കിയാൽ മതിയെന്നും നിർദേശമുണ്ട്.പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പട്ടികയിലുള്ളത്. കഴക്കൂട്ടത്ത് വി.മുരളീധരനും കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസും മത്സരിക്കും. വട്ടിയൂര്‍കാവില്‍ ആർ.ശ്രീലേഖയുടെയും നടന്‍ ജി.കൃഷ്ണകുമാറിന്റെയും പേരുകള്‍ പട്ടികയിലുണ്ട്.
മുന്‍ അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തു തന്നെയാവും വീണ്ടും മത്സരിക്കുക.2016ല്‍ 89 വോട്ടിനും 2021ല്‍ 855 വോട്ടിനും കൈവിട്ട മണ്ഡലം സുരേന്ദ്രന്‍ തന്നെ മത്സരിച്ചു പിടിച്ചെടുക്കണമെന്നാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. എം.ടി.രമേശിനെ കോഴിക്കോട്ടും തൃശൂരുമാണ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha
























