ലോട്ടറി ക്ഷേമ നിധി ബോര്‍ഡില്‍ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി മാനസിക രോഗിയാണെന്നുള്ള വാദം പൊളിഞ്ഞു

ലോട്ടറി ക്ഷേമ നിധി ബോര്‍ഡില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ ഒന്നാം പ്രതി വിചാരണ നടപടികള്‍ നേരിടാന്‍ പാകത്തില്‍ മാനസികമായി 'ഫിറ്റ്' ആണെന്ന് വൈദ്യപരിശോധന റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഒന്നാം പ്രതിയും ക്ലാര്‍ക്കുമായ സംഗീതിന്റെ മാനസികനില സംബന്ധിച്ചു പരിശോധന നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 17നാണ് വിദഗ്ധസംഘം പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് പൂര്‍ണമായി പരിശോധിച്ച ശേഷം പ്രതിയെ കസ്റ്റഡിയില്‍ കൊടുക്കുന്ന കാര്യത്തിലും രണ്ടാം പ്രതിയുടെ ജാമ്യ അപേക്ഷയിലും 20ന് കോടതി ഉത്തരവ് പറയും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ലോട്ടറി തൊഴിലാളികള്‍ക്ക് അടയ്ക്കാനുളള അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനില്‍ കുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് സംഗീത് 14 കോടി രൂപ തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ്ബ് റജിസ്ട്രാര്‍ ഓഫിസില്‍ മാത്രം 45 റജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. അനില്‍ കുമാര്‍ നിര്‍മാണ കമ്പനി ആരംഭിച്ച് പ്രവര്‍ത്തിക്കുകയും ബാക്കി തുക ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇടുകയും ചെയ്തു എന്നാണ് വിജിലന്‍സ് കേസ്.
കേസിലെ പ്രധാന പ്രതിയായ സംഗീതിനെയും ഇടനിലക്കാരനും രണ്ടാം പ്രതിയുമായ അനില്‍ കുമാറിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം എത്തിയപ്പോഴാണ് സംഗീത് മാനസിക രോഗിയായതിനാല്‍ കസ്റ്റഡി നല്‍കരുതെന്നു പ്രതിഭാഗം വാദിച്ചത്. സാമ്പത്തിക ക്രമക്കേട് നടത്തിയപ്പോള്‍ മാനസിക രോഗം ഇല്ലായിരുന്നോ എന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.
സംഗീതിനു മാനസികപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കാട്ടി പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രതിഭാഗം അംഗീകരിക്കാത്തതിനാല്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പ്രതിയുടെ മാനസിക നില പരിശോധിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. സംഗീതിനെ കസ്റ്റഡിയില്‍ ലഭിക്കാത്തതിനാല്‍ അനില്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിജിലന്‍സും തയാറായില്ല.
https://www.facebook.com/Malayalivartha
























