ആവേശത്തില്‍ കേരളം... പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും, പിന്നാലെ രാഹുല്‍ ഗാന്ധിയും

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ അങ്കം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിലേക്ക്. മാർച്ച് ആദ്യവാരം പ്രധാനമന്ത്രി കൊച്ചിയിലെത്തുമെന്നാണ് വിവരം. മാർച്ച് 5,6 തീയതികളാണ് പ്രധാനമായും പരിഗണിക്കുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നുണ്ട്. ഇതിനൊപ്പം എറണാകുളം ജില്ലയില്‍ ഒരു പൊതുപരിപാടി കൂടി നടത്താം എന്നാണ് തീരുമാനം. എൻഡിഎ പ്രകടന പത്രികയും മോദി പ്രകാശനം ചെയ്തേക്കും. കൊച്ചി കേന്ദ്രീകരിച്ച് മധ്യകേരളത്തിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ എൻഡിഎ തൃക്കാക്കരയിൽ പുതിയ ഓഫിസ് തുറന്നു.
തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓൺലൈനായി പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ സമയം അന്തിമമായി തീരുമാനിക്കുക എന്നാണ് വിവരം. സമ്മേളനത്തിനായി തൃപ്പൂണിത്തുറ അടക്കമുള്ള സ്ഥലങ്ങൾ പരിഗണിക്കുന്നുണ്ട്. ചിലപ്പോൾ സമ്മേളനം തൃശൂരിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് ബിജെപി നേതാക്കൾ സൂചിപ്പിച്ചു. കേരളത്തിലെത്തുമ്പോൾ പ്രധാനമന്ത്രി മത, സാമുദായിക നേതാക്കളെ കാണാനും സാധ്യതയുണ്ട്.
രാഹുൽഗാന്ധി വ്യാഴാഴ്ച കണ്ണൂരിലെ പേരാവൂരിൽ കർഷകരുമായി സംവാദം നടത്തും. വയനാട്ടിൽ കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനത്തിന് എത്തുന്ന രാഹുൽഗാന്ധി രാവിലെ 11ന് പേരാവൂർ തുണ്ടിയില്‍ പാരിഷ് ഹാളിൽ വച്ചാണ് കർഷക നേതാക്കളുമായും കർഷക സംഘടന പ്രതിനിധികളുമായും സംവാദം നടത്തുകയെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ ഏറ്റവും കൂടുതൽ വന്യജീവി ശല്യം അനുഭവിക്കുന്ന പ്രദേശമാണ് പേരാവൂർ നിയോജക മണ്ഡലം. രണ്ടു വന്യജീവി സങ്കേതങ്ങളാണ് മണ്ഡലത്തിലുള്ളത്.
ട്വന്റി 20 കൂടി വന്നതോടെ മധ്യകേരളത്തിൽ വേരുറപ്പിക്കാനുള്ള നീക്കങ്ങളാണ് എൻഡിഎയുടെ ഭാഗത്തു നിന്നുള്ളത്. തൃക്കാക്കരയിലെ എൻഡിഎ ഓഫിസ് ഉദ്ഘാടനത്തിനു ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജ്ജു ഇന്ന് സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി. വഖഫുമായി ബന്ധപ്പെട്ട് മുനമ്പത്ത് ഇപ്പോഴും സമരം ചെയ്യുന്നവരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ എൻഡിഎ നേതാക്കൾ സന്ദർശിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെ തന്നെ മധ്യകേരളത്തിലെത്തിച്ചുള്ള പ്രചരണ തന്ത്രങ്ങൾ ബിജെപി ഒരുക്കുന്നത്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ശബരിമല വിഷയം സജീവമാക്കാനാണ് ബിജെപി തീരുമാനം. യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള മുന്‍ സത്യവാങ്മൂലം പിന്‍വലിച്ച് ആചാരസംരക്ഷണത്തിന് അനുകൂലമായി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് നാളെ വൈകിട്ട് 5ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ ബിജെപി അയ്യപ്പജ്യോതി തെളിക്കും. ഇതിനൊപ്പം ചെങ്ങന്നൂരില്‍ നാളെ അയ്യപ്പസംരക്ഷണ സംഗമം സംഘടിപ്പിക്കും. വരും ദിവസങ്ങളില്‍ 23000ല്‍പ്പരം ബൂത്തുകളിലും അയ്യപ്പജ്യോതി തെളിയിക്കുന്നത് ഉൾപ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് അറിയിച്ചു.
ക്രൈസ്തവർക്ക് അതിന്യൂനപക്ഷ പദവി നൽകണമെന്ന ആവശ്യത്തെ അനുകൂലമായി പരിഗണിക്കാമെന്ന് കൂടിക്കാഴ്ചയിൽ കിരൺ റിജ്ജു പറഞ്ഞു. ഇത് പുതിയ ആവശ്യമല്ലെന്നും ഏറെക്കാലമായി സഭ ആവശ്യപ്പെടുന്നതാണെന്നും അതാണ് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും സഭാ വൃത്തങ്ങൾ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ് തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട് എന്നും ന്യൂനപക്ഷ സമൂഹത്തിനുള്ള പിന്തുണ അറിയിച്ചതായും കിരൺ റിജ്ജു കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചു. മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിന് ഔദ്യോഗികമായി വത്തിക്കാനിലേക്ക് വീണ്ടും ക്ഷണം നൽകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
അതേസമയം പ്രകൃതി ദുരന്തങ്ങളിലടക്കം അർഹമായ കേന്ദ്ര സഹായം ലഭിക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാട് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കവെ 10 വർഷക്കാലത്തെ ഭരണ നേട്ടങ്ങളും വെല്ലുവിളികളും ചൂണ്ടിക്കാട്ടിയുള്ള പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രി വിമർശനം അഴിച്ചുവിട്ടത്. പല ദുരന്തങ്ങളും ഇക്കാലയളവിൽ കേരളം നേരിടേണ്ടിവന്നു. എന്നാൽ കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം നൽകാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളം നേരിട്ട മഹാ പ്രളയ സമയത്ത് പല രാജ്യങ്ങളും സഹായം നൽകാൻ കേന്ദ്രസർക്കാരിനെ സമീപിച്ചു. എന്നാൽ സഹായം സ്വീകരിക്കില്ല എന്ന മറുപടിയാണ് കേന്ദ്രം നൽകിയതെന്നും പിണറായി ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തം ഉണ്ടായിട്ടില്ലേ എന്നും പിണറായി ചോദിച്ചു. അന്ന് രാജ്യമൊന്നാകെയും മറ്റു രാജ്യങ്ങളും സഹായിച്ചില്ലേ എന്നും മുഖ്യമന്ത്രി ആരാഞ്ഞു. അന്ന് എല്ലാ സഹായങ്ങളും ഇരുകൈയും നീട്ടി സ്വീകരിച്ച നരേന്ദ്രമോദി, കേരളം ദുരന്തത്തിൽ അകപ്പെട്ടപ്പോൾ സഹായങ്ങൾ തടയുന്ന നിലപാടാണ് സ്വീകരിച്ചത്. ലോക രാജ്യങ്ങളുടെ സഹായം തടഞ്ഞ കേന്ദ്ര സർക്കാർ, കേരളത്തിന് അർഹതപ്പെട്ടത് പോലും തന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളം തകരട്ടെ എന്ന ചിന്തയാണ്. കേരളത്തോട് വല്ലാത്തൊരു പകയാണ് കേന്ദ്ര സർക്കാരിനെന്നും പിണറായി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചു. സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചു. മറ്റുപല സംസ്ഥാനങ്ങൾക്കും സഹായം നൽകിയപ്പോൾ കേരളത്തെ അവഗണിച്ചു. അതിനു കാരണം കേരളം, ബി ജെ പിയെയും ആർ എസ് എസിനെയും സ്വീകരിക്കുന്നില്ല എന്നതാണ്. അതിന്റെ പകയാണ് കേരളത്തോട് കാണിക്കുന്നത്. കേരളത്തെ ശ്വാസംമുട്ടിക്കാൻ സാമ്പത്തിക ഞെരുക്കങ്ങൾ ഉണ്ടാക്കി. അർഹതപ്പെട്ട പങ്ക് കേരളത്തിന് നൽകുന്നില്ല. കേരളത്തോട് പ്രത്യേക ചിറ്റമ്മ നയമാണ് കേന്ദ്ര സർക്കാർ പുലർത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് കടമെടുത്താണ്. അതിനും കേന്ദ്രസർക്കാർ പരിധി നിശ്ചയിച്ചു. തടസം നിന്നു. അങ്ങനെ എല്ലാതരത്തിലും കേരളത്തോട് പകപോക്കൽ ആണ് കാണിക്കുന്നത്. കേരളവും കേന്ദ്രവും പണം ചെലവഴിക്കുന്ന പദ്ധതികളിൽ കേന്ദ്ര വിഹിതം കൃത്യസമയത്ത് നൽകുന്നില്ല. കിഫ്‌ബിയുടെ പ്രവർത്തനം, അതിലെടുക്കുന്ന വായ്പ, സംസ്ഥാനത്തിന്റെ വായ്പ പരിധിയിൽ പെടുത്തും എന്ന് പറഞ്ഞു. എന്നാൽ ദേശീയപാതാ വികസനത്തിന് ബാധകമല്ല. ഒരു സംസ്ഥാനത്തോടും കാണിക്കാൻ പാടില്ലാത്ത കടുത്ത വിവേചനമാണ് കേരളത്തോട് കാണിക്കുന്നത്. ബി ജെ പിയും ആർ എസ് എസും അതിന് നേതൃത്വം നൽകുന്നു. കോൺഗ്രസോ യു ഡി എഫോ അതിനെ എതിർത്ത് സംസാരിക്കുന്നില്ല. കേരളത്തിൽ നിന്നുള്ള എം പി മാർ പോലും ഈ വിവേചനത്തിനെതിരെ സംസാരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
അതേസമയം കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ (പിഎംഎസ്എസ്‌വൈ) ഉള്‍പ്പെടുത്തുമെന്നു സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ എയിംസിന് തത്വത്തില്‍ അംഗീകാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം, ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് 2026-27 സാമ്പത്തിക വര്‍ഷത്തെ പിഎംഎസ്എസ്‌വൈയില്‍ പദ്ധതി നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടതെന്ന് വിവരവാവകാശ മറുപടിയില്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിലെ എയിംസ് സംബന്ധിച്ച് ഒരു ബജറ്റിലും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എയിംസ് അനുവദിക്കുന്നതു സംബന്ധിച്ച് ബിജെപിയും മറ്റു മുന്നണികളും തമ്മില്‍ വാക്‌പോര് തുടരുമ്പോഴാണ് അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി പരിഗണിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. പിഎംഎസ്എസ്‌വൈ പ്രകാരം രാജ്യത്ത് ഇതുവരെ 22 എയിംസുകളാണ് ആരംഭിച്ചിരിക്കുന്നത്.
എയിംസിന് അനുയോജ്യമായ മൂന്നു സ്ഥലങ്ങള്‍ നിര്‍ദേശിക്കാന്‍ 2014 ജൂണിലാണു കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ കാന്തലാട് സ്ഥിതിചെയ്യുന്ന വില്ലേജുകളിലായി 154.43 ഏക്കര്‍, കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അതിരമ്പുഴ ബ്ലോക്കുകളിലായി 194.85 ഏക്കര്‍, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ കളളിക്കാട് വില്ലേജില്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനു സമീപത്തായി 263.45 ഏക്കര്‍, എറണാകുളം ജില്ലയിലെ തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ 123.5 ഏക്കര്‍ എന്നിവയാണ് യോജിച്ച സ്ഥലങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷനല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.
സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ധനകാര്യ വകുപ്പ് അഡീഷനൽ സെക്രട്ടറി വി.ആർ. ശോഭ കമ്മിഷൻ സെക്രട്ടറിയായി പ്രവർത്തിക്കും. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മിഷനോട് നിര്‍ദേശിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. അത് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ വ്യക്തമാക്കികൊണ്ട് പ്രത്യേക ഉത്തരവും ഉടന്‍ ഇറങ്ങും.
രാജ്യസഭ എംപി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിൽ നാടകീയ നീക്കങ്ങൾ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ കോൺഗ്രസിന്റെ പ്രതിപക്ഷ ഉപനേതാവായ ഹേമന്ത് കട്ടാരെ സ്ഥാനം രാജിവയ്ക്കുകയും രണ്ട് ദിവസം അപ്രത്യക്ഷനാകുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച അദ്ദേഹം വീണ്ടും പൊതു രംഗത്തെത്തി. തന്റെ തീരുമാനം വ്യക്തിപരമാണെന്നും കുടുംബപരമായ കാരണങ്ങലാണ് രാജിവെച്ച് മാറിനിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകക്ഷിയായ ഭാരതീയ ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാറുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. ഏപ്രിൽ-മെയ് മാസങ്ങളിൽ ഒഴിവുവരുന്ന മൂന്ന് മധ്യപ്രദേശ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ്, അദ്ദേഹത്തിന്റെ രാജി അഭ്യൂഹങ്ങൾക്ക് കാരണമായി. ഭഗീരത്പുര പോലുള്ള വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും തിരക്കുകൾ കാരണം കുടുംബ വിവാഹത്തിൽ പോലും പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ ചേരുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. സിംഗറിനെ തന്റെ 'ജ്യേഷ്ഠൻ' എന്ന് വിളിച്ച അദ്ദേഹം, രാജി സംബന്ധിച്ച് പാർട്ടി എടുക്കുന്ന ഏത് തീരുമാനവും താൻ അംഗീകരിക്കുമെന്നും പറഞ്ഞു.
കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് സഹകരണ മന്ത്രി വിശ്വാസ് സാരംഗ് പരിഹസിച്ചു. നിരവധി കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ബിജെപിക്ക് 165 എംഎൽഎമാരും കോൺഗ്രസിന് 64 എംഎൽഎമാരുമാണുള്ളത്. രണ്ട് സീറ്റുകൾ നേടാൻ ബിജെപിക്ക് മതിയായ വോട്ടുകൾ ഉണ്ട്. മൂന്നിലും വിജയിക്കണമെങ്കിൽ 19 വോട്ടുകൾ കൂടി ആവശ്യമാണ്. കോൺഗ്രസിന് അവരുടെ എംഎൽഎമാരിൽ 91 ശതമാനം, അതായത് 64 ൽ 58 പേർ, പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്താൽ മാത്രമേ സീറ്റ് ലഭിക്കൂ. എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ, ബിജെപിക്ക് അനുകൂലമായി മാറിയേക്കാം. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് ഈ വർഷം തന്റെ കാലാവധി പൂർത്തിയാക്കും. കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും നാമനിർദ്ദേശം ചെയ്യുമോ എന്നും ഉറ്റുനോക്കുന്നു.
കേരളത്തിൽനിന്നുള്ള ജോർജ് കുര്യനാണ് കാലാവധി പൂർത്തിയാക്കുന്ന എംപി. ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച ഒഴിവിലേക്കായിരുന്നു കുര്യൻ തെരഞ്ഞെടുക്കപ്പെട്ടത്. കുര്യനെ ബിജെപി വീണ്ടും പരിഗണിക്കാനാണ് സാധ്യത.
തൃശൂരിൽ പത്മജാ വേണുഗോപാലും പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും ബി.ജെ.പി സ്ഥാനാർത്ഥികളായേക്കും. ഇരുവരോടും പ്രാഥമിക പ്രവർത്തനം തുടങ്ങാൻ പാർട്ടി നിർദ്ദേശിച്ചെന്നാണ് സൂചന.
ഔദ്യോഗികമായി പിന്നീടാണ് പ്രഖ്യാപിക്കുക. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സംസ്ഥാന ചുമതലയുളള കേന്ദ്രനേതാക്കളുമായി ആലോചിച്ച് മുൻഗണനയുള്ള മണ്ഡലങ്ങളിൽ അനുയോജ്യരായ നേതാക്കളോട് പ്രാഥമിക പ്രവർത്തനം തുടങ്ങാൻ നിർദ്ദേശിക്കുന്നതാണ് ഇപ്പോഴത്തെ രീതി. രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ പ്രവർത്തനത്തിന് തുടക്കം കുറിച്ചതും ഇതേ സമീപനത്തിലാണ്. മുതിർന്ന നേതാവ് വി.മുരളീധരൻ കഴക്കൂട്ടം മണ്ഡലത്തിൽ നേരത്തേ പ്രവർത്തനം തുടങ്ങിയിരുന്നു.
ഷോൺ ജോർജ്ജ് പാലാ മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പി.സി.ജോർജ്ജ് പൂഞ്ഞാറിലും രംഗത്തിറങ്ങിയേക്കും.2016ൽ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു പത്മജ. പാർട്ടിക്കാരിൽ ഒരു വിഭാഗം കാലുവാരിയത് കൊണ്ടാണ് തോറ്റതെന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് തൃശൂർ നഗരസഭയിലെ 35ഡിവിഷനിൽ മുന്നിലെത്താനായി.ആ മികവ് പത്മജയ്ക്കു നേടാനാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടിയെ രണ്ടാം സ്ഥാനത്ത്എത്തിക്കാൻ കഴിഞ്ഞത് 2016ൽ ശോഭാസുരേന്ദ്രൻ മത്സരിച്ചപ്പോഴാണ്. ആ കുതിപ്പാണ് ഇപ്പോഴത്തെ അനുകൂല സാഹചര്യത്തിൽ പാർട്ടി പ്രതീക്ഷിക്കുന്നത്. പാലക്കാട്ടെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ അതിജീവിക്കാനും ശോഭയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha

























