ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൻറെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൻറെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ആദ്യഘട്ടത്തിലെ 178 വീടുകളുടെ കൈമാറ്റം നാളെയായിരുന്നു തീരുമാനിച്ചിരുന്നത്.
ടൗൺഷിപ്പിലെ അടിസ്ഥാന സൗകര്യ നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തീയ്യതി മാറ്റിയത്. അതേസമയം കൈമാറ്റം നടന്നാലും വീടുകളിൽ ഉടനെ താമസിക്കാനായി കഴിയുമോയെന്നതിൽ ആശങ്ക നിലനിൽക്കുന്നു.
ഒരു വീടിന് വേണ്ടി ദുരന്തബാധിതർ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു വർഷവും ഏഴ് മാസവും ആവുകയാണ്. ആ കാത്തിരിപ്പാണ് മാർച്ചിലേക്ക് നീളുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി പരമാവധി വീടുകൾ പണി കഴിപ്പിച്ച് ദുരന്തബാധിതർക്ക് കൈമാറണമെന്നതായിരുന്നു സർക്കാരിന്റെ തീരുമാനം. അങ്ങനെയാണ് 410 വീടുകളിൽ 178 എണ്ണം കൈമാറാനുള്ള നടപടികൾ പൂർത്തിയായത്.
വീടുകളുടെ പണി പൂർത്തിയായെങ്കിലും ടൗൺഷിപ്പിലെ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്, ഒന്പതരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക്, ഡ്രൈനേജ് എന്നിവയും 11.42 കിലോമീറ്റർ റോഡ് എന്നിവയും പൂർത്തികരിക്കേണ്ടതായിട്ടുണ്ട്.
ഇക്കാര്യങ്ങൾ ഒരുക്കുന്നതിൽ കാലതാമസം വന്നതോടെയാണ് തീയതി മാറ്റാനായി സർക്കാർ നിർബന്ധിതമായത്.
"
https://www.facebook.com/Malayalivartha
























