വ്രതം നോറ്റ് അമ്മയുടെ തിരുസന്നിധിയിൽ....ആറ്റുകാൽ പൊങ്കാല സമർപ്പിച്ച് സ്ത്രീലക്ഷങ്ങൾ ... ഉച്ചപൂജയ്ക്കു ശേഷം ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം സമർപ്പിച്ചു; ഇനി അടുത്ത വർഷത്തിനായി കാത്തിരിപ്പ്

സ്ത്രീലക്ഷങ്ങൾ വ്രതം നോറ്റ് കാത്തിരുന്ന ആറ്റുകാൽ പൊങ്കാല സമാപിച്ചു . രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തിനുശേഷം ചടങ്ങുകൾ ആരംഭിച്ചു. പാട്ടുപ്പുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം പാടി. ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം.
പാട്ടു തീരുമ്പോൾ തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി അനീഷ് നമ്പൂതിരിക്ക് നൽകി. 9.45ന് മേൽശാന്തി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നി പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറി.
തുടർന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലും തീ കത്തിച്ചു. പിന്നാലെ, ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിൽ തീ പകർന്നു . ഉച്ചപൂജയ്ക്കു ശേഷം ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം നടന്നു . 350ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിരുന്നു.
രാത്രി 8.30ന് കുത്തിയോട്ടത്തിന് ചൂരൽ കുത്തും. 10.45ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. പാറന്നൂർ എന്ന കൊമ്പനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്.
കുത്തിയോട്ട ബാലന്മാർ അനുഗമിക്കും. സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളങ്ങളുമുണ്ടാകും. ഇന്നലെ രാവിലെ മുതൽ നാടിന്റെ നാനാദിക്കിൽ നിന്നും ഭക്തർ ആറ്റുകാലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
അതേസമയം പൊങ്കാല ദിവസം ചന്ദ്രഗ്രഹണമായതിനാൽ 2.30 മുതൽ ദർശനത്തിന് നിയന്ത്രണം ഉണ്ടാകും. 1.30നു മുമ്പ് താലപ്പൊലി നേർച്ച പൂർത്തിയാക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രനട അടച്ചിടുന്നതാണ്.
https://www.facebook.com/Malayalivartha
























