ഗൾഫ് ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം... പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി

പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വിളിച്ച്‌ചേർത്ത ഗൾഫ് ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലെത്തേണ്ടവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കേന്ദ്ര സർക്കാറിനെ അറിയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് കഴിയുന്ന എല്ലാ പിന്തുണയും നൽകും.
വിമാനസർവീസ്, റീഫണ്ട്, അമിത വിമാനക്കൂലി, ചാർട്ടേഡ് വിമാനങ്ങൾ, ട്രാൻസിറ്റ് ടൂറിസ്റ്റ് യാത്രക്കാർ തുടങ്ങിയവരുടെ വിഷയങ്ങളും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തും. ഇന്ത്യയുമായി വിപുലമായ വ്യാപാര വാണിജ്യ ബന്ധങ്ങളുള്ളതാണ് ഗൾഫ് മേഖല. ഈ മേഖലയിലെ പ്രതിസന്ധി സംസ്ഥാനത്തെ സാധാരണ ജനജീവിതത്തെ പോലും ബാധിക്കാൻ സാധ്യതയേറെയാണ് .
പ്രവാസികൾ താമസിക്കുന്ന രാജ്യങ്ങളിലെ ഭരണകൂടവും ഇന്ത്യൻ എംബസികളും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. അടിസ്ഥാനരഹിതമായ വാർത്തകളും കിംവദന്തികളും വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി .
ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഡയറക്ടർമാരായ ഡോ. ആസാദ് മൂപ്പൻ , ഒ വി മുസ്തഫ, ജെ കെ മേനോൻ, സി വി റപ്പായി, നോർക്ക സെക്രട്ടറി ടി വി അനുപമ, ലോകകേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ്, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി, ലോക കേരള സഭ അംഗങ്ങളായ ഗൾഫാർ മുഹമ്മദലി, കെ പി ഹുസൈൻ, പി വി രാധാകൃഷ്ണ പിളള, പുത്തൂർ റഹ്മാൻ, ബിജു കല്ലുമല തുടങ്ങി 143 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























