ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കൽ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം കുറിക്കും, രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ കർമം നിർവഹിക്കും

രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ കർമം നിർവഹിക്കും
മലബാറിന്റെ വികസനക്കുതിപ്പിന് പുതിയ അധ്യായം കുറിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കൽ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം കുറിക്കും. തിരുവമ്പാടി മറിപ്പുഴയിൽ പദ്ധതിപ്രദേശത്ത് രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ കർമം നിർവഹിക്കും. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
കഴിഞ്ഞ ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്ത സ്വപ്നപദ്ധതിയാണിത്. താത്കാലിക പാലം, റോഡ്, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെഡുകൾ തുടങ്ങിയ അനുബന്ധപ്രവൃത്തികൾ പൂർത്തിയാക്കിയാണ് ബൃഹദ് പദ്ധതിയുടെ പ്രധാനഘട്ടമായ പാറതുരക്കൽ (ബ്ലാസ്റ്റിങ്) പ്രവൃത്തിയിലേക്ക് കടക്കുന്നത്.
2134.5 കോടി രൂപ വിനിയോഗിച്ചാണ് തുരങ്കപാതയുടെ നിർമാണം. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല. തുരങ്കപാതയുടെ നിർമാണക്കരാർ ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്‌കോൺ കമ്പനിയും സ്റ്റീൽ ബോസ്ട്രിങ് പാലത്തിന്റെ കരാർ ഹരിയാന ആസ്ഥാനമായ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിയുമാണ് ഏറ്റെടുത്തിട്ടുള്ളത്.
നാലുവർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനായി സാധിക്കും. കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നാണ് പാറതുരക്കലിന് തുടക്കം കുറിക്കുക. തുടർന്ന് വൈകാതെ തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കൽ പ്രവൃത്തികൾ ആരംഭിക്കും. ഒരേസമയത്തു തന്നെ ഇരുധ്രുവത്തിൽനിന്ന് തുരന്നുപോകുന്നതാണ് നിർമാണരീതി. 8.735 കിലോമീറ്റർ ദൈർഘ്യമുളള നാലുവരി തുരങ്കപാതയാണ് നിർമിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, പ്രിയങ്കഗാന്ധി എം.പി, എം.എൽ.എ.മാരായ ലിന്റോ ജോസഫ്, ടി. സിദ്ദിഖ് തുടങ്ങിയവർ പങ്കെടുക്കും. പദ്ധതി പ്രദേശത്ത് സുരക്ഷാ മുൻകരുതലായി സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി.
"
https://www.facebook.com/Malayalivartha

























