ഭാര്യാപദം എവിടെ നിന്ന് വന്നു?'; തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശ്യാമളയുടെ രാഷ്ട്രീയ പാരമ്പര്യം ഉയർത്തിക്കാട്ടിയ ഗോവിന്ദൻ, അവർക്ക് ഇപ്പോൾ കൽപ്പിക്കപ്പെടുന്ന 'ഭാര്യാപദം' എവിടെനിന്നു വന്നതാണെന്ന് സംസ്ഥാന കമ്മിറ്റിയിൽ ചോദിച്ചു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയായിരുന്നു ഗോവിന്ദന്റെ വൈകാരികമായ പ്രതികരണം. തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്കും പാർട്ടിയിലെ തന്നെ ചില അടക്കംപറച്ചിലുകൾക്കും പരോക്ഷമായ മറുപടിയാണ് സംസ്ഥാന സെക്രട്ടറി നൽകിയിരിക്കുന്നത്. എം.വി. ഗോവിന്ദന്റെ വാക്കുകളിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
ശ്യാമള തന്നെ വിവാഹം കഴിക്കുന്നതിന് മുൻപേ പാർട്ടി പദവികളിൽ സജീവമാണ്. ഡി.വൈ.എഫ്.ഐ നേതാവായും മറ്റ് നിരവധി പദവികളിലും അവർ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കെല്ലാം ശേഷമാണ് വിവാഹം നടന്നത്. വർഷങ്ങളായി പാർട്ടി രംഗത്തുള്ള ഒരാൾ സ്ഥാനാർത്ഥിയാകുമ്പോൾ മാത്രം എന്തിനാണ് 'ഭാര്യാപദം' ചർച്ചയാക്കുന്നത്? രാഷ്ട്രീയ വ്യക്തിത്വത്തേക്കാൾ കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകുന്ന പ്രചരണങ്ങൾ ശരിയല്ല. എന്നാണ് ഗോവിന്ദൻ ഉയർത്തിക്കാട്ടിയത്.
മട്ടന്നൂരിൽ നിന്ന് കെ.കെ. ശൈലജയെ പേരാവൂരിലേക്ക് മാറ്റിയ തീരുമാനത്തിൽ യോഗത്തിൽ എതിർപ്പുകൾ ഉയരാതിരുന്നതും ശ്രദ്ധേയമാണ്.
ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ പുനരാലോചനയുടെ കാര്യമില്ലെന്ന ഉറച്ച നിലപാടിലാണ് പാർട്ടി നേതൃത്വം. അതേസമയം, മുതിർന്ന നേതാവ് ജി. സുധാകരന്റെ അതൃപ്തി പരിഹരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. സുധാകരനെ അനുനയിപ്പിച്ച് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാക്കണമെന്നാണ് നേതാക്കളുടെ പൊതുവികാരം.
https://www.facebook.com/Malayalivartha

























