ബോസിന്റെ പണി പോയപ്പോൾ മണിച്ചേട്ടൻ കൈയടിച്ചതെന്തിന്? മോദിയുടെ കൊട്ടാരത്തിൽ കയറികളിച്ച ബോസിന് കടക്ക് പുറത്ത്

കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ചീഫ് സെക്രട്ടറി റാങ്കിലിരിക്കെയാണ് വിരമിച്ചത്. 2019-ലാണ് ബിജെപിയിൽ ചേർന്നത്. മേഘാലയ സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിച്ചുവരികയായിരുന്നതിനിടെയാണ് അദ്ദേഹത്തെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കുന്നത്.
ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും അഡീഷണൽ ചീഫ് സെക്രട്ടറിയായുമെല്ലാം ആനന്ദബോസ് പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയർമാനായിരുന്നു. തമിഴ്നാട് ഗവർണർ ആർ.എൻ. രവിയായിരിക്കും പുതിയ പശ്ചിമ ബംഗാൾ ഗവർണറെന്നാണ് വിവരം.
സി.വി. ആന്ദബോസ് രാജിവെച്ചെന്ന് വാർത്ത അറിഞ്ഞ് ഞെട്ടിപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം രാജിവെച്ചത് എന്ന കാര്യം എനിക്കറിയില്ല. എന്നാൽ, നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ താത്പര്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രിയിൽനിന്ന് ഗവർണർക്ക് സമ്മർദ്ദമുണ്ടായാൽ അതിൽ അതിശയിക്കാനില്ല.
തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി എന്നെ അറിയിച്ചു. കീഴ്വഴക്കം അനുസരിച്ച് അദ്ദേഹം എന്നോട് ഇക്കാര്യത്തിൽ ഒരു കൂടിയാലോചന നടത്തിയിട്ടില്ല. ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ദുർബലപ്പെടുത്തുകയും ഫെഡറൽ ഘടനയുടെ ആത്മാവിനെ തകർക്കുകയും ചെയ്യുന്നുമെന്ന് മമത എക്സിൽ കുറിച്ചു.
മന്നം ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണ്ണര്‍ സി.വി. ആനന്ദബോസിനോട് മുമ്പ് എന്‍എസ്എസ് നേതൃത്വം കാട്ടിയ അവഗണന വിവാദമായിരുന്നു. ബംഗാളിലെ പ്രഥമ പൗരനായി ചുമതലേയല്‍ക്കുന്നതിന് മുമ്പ് ഗവര്‍ണ്ണര്‍ക്ക് മന്നം സമാധിയില്‍ പ്രവേശിക്കാന്‍ ഗേറ്റ്മാന്റെ അനുമതിക്കായി കാത്തുനില്‍ക്കേണ്ടി വന്നു എന്ന പ്രസ്താവന വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില്‍ തനിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. ഡല്‍ഹി എന്‍.എസ്.എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം പരസ്യമാക്കിയത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും, ഓരോ നായര്‍ സമുദായംഗത്തിന്റെയും അവകാശമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഗവര്‍ണറായി നിശ്ചയിച്ച വിവരം അറിയിച്ചതിന് പിന്നാലെ, ഈ വിവരം താന്‍ ആദ്യം പങ്കുവെച്ചവരിലൊരാള്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരായിരുന്നു. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
പെരുന്നയിലെത്തിയ തന്നെ സുകുമാരന്‍ നായര്‍ സ്വീകരിക്കുകയും ചായ നല്‍കുകയും കാറിന്റെ വാതില്‍ തുറന്ന് യാത്രയാക്കുകയും ചെയ്തു. എന്നാല്‍, മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും അവിടെ പ്രവേശിക്കാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും ആനന്ദബോസ് വ്യക്തമാക്കി. താന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ലെന്ന് പറഞ്ഞ അദ്ദേഹം, സമാധി പ്രവേശനം ഏതെങ്കിലും വ്യക്തിയുടെ അധികാരത്തിന് കീഴിലാകരുതെന്നും വിമര്‍ശിച്ചു. ഇതു സുകുമാരന്‍ നായര്‍ക്കെതിരെയുള്ള ഒളിയമ്പാണ്. ഡല്‍ഹിയിലെ എന്‍.എസ്.എസ് അംഗങ്ങള്‍ക്ക് ആദരവര്‍പ്പിക്കാനായി ഇന്ദ്രപ്രസ്ഥത്തില്‍ (ഡല്‍ഹിയില്‍) മന്നം പത്മനാഭന് ഒരു സ്മാരകം പണിയണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ഈ പദ്ധതിക്കായി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഞാനൊരു കരയോഗ നായരാണ്. എനിക്ക് ഐ.എ.എസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, അല്ലെങ്കില്‍ ഞാന്‍ ഗവര്‍ണ്ണറായപ്പോള്‍ എന്നെ നിയമിച്ചത് ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് എന്റെ കരയോഗമാണ്. സമുദായത്തോടുള്ള കടപ്പാട് എനിക്ക് എപ്പോഴുമുണ്ട്.
'എനിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ? നായര്‍ സമുദായത്തിലെ ഓരോരുത്തര്‍ക്കും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില്‍ പോയി ആദരവ് അര്‍പ്പിക്കാന്‍ അവകാശമില്ലേ? അത് ഏതെങ്കിലും ഒരാള്‍ക്ക് മാത്രം ഉള്ള അവകാശമാണോ? സാക്ഷാല്‍ യുധിഷ്ഠിരന്‍ ഭരിച്ച ഇന്ദ്രപ്രസ്ഥത്തില്‍ ഭാരത കേസരി മന്നത്താചാര്യന്റെ ഒരു സ്മരണിക ഉയരണം. ഒരു സ്മാരകം ഇവിടെ ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇതിനായി ഗവര്‍ണ്ണര്‍ എന്ന നിലയില്‍ എനിക്ക് ലഭിക്കുന്ന ഒരു മാസത്തെ ശമ്പളം ആദ്യ സംഭാവനയായി ഞാന്‍ നല്‍കുന്നു.' 'കാരണവന്മാരെ ബഹുമാനിക്കണം, പക്ഷേ സമുദായ ആസ്ഥാനം ഒരാളുടെ മാത്രം തറവാടായി മാറരുത്. സമുദായത്തിലെ യുവതലമുറയ്ക്കും സാധാരണക്കാര്‍ക്കും തങ്ങളുടെ ആചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സ്വാതന്ത്ര്യം വേണം.'-ഇതാണ് ആനന്ദബോസിന്റെ വിമര്‍ശനം.
ഒരു സമുദായംഗത്തിന് സമാധിയില്‍ ആദരവര്‍പ്പിക്കാന്‍ അവസരം നല്‍കാത്തതില്‍ സമുദായത്തിനകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിട്ടുണ്ട്. എന്നാൽ പുഷ്പാർച്ചന നടത്തണമെന്ന് ആനന്ദബോസ് പറഞ്ഞില്ലെന്നാണ് ജി.സുകുമാരൻ നായർ പ്രതികരിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ആനന്ദബോസ് ഡൽഹിയിലെത്തി മന്നം സ്മാരകം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. കേരളത്തിൽ ബഹുഭൂരിപക്ഷം നായർ വോട്ടുകളും ബി.ജെ.പിക്ക് അനുകൂലമാണ്. ബി ജെ പിയുടെ വളർച്ചയിൽ നിർണായകമായ പങ്കാണ് നായർ സമുദായത്തിനുള്ളത്.നായർ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞതുകൊണ്ടാണ് തിരുവനന്തപുരം നഗരസഭയിൽ ബിജെ പി അധികാരത്തിലെത്തിയത്. ജി.സുകുമാരൻ നായർ ബി ജെ പിക്ക് എതിരെ സംസാരിക്കുമ്പോഴും അത് പ്രകോപനത്തിലേക്ക് വഴിമാറാതിരിക്കാൻ രാജീവ് ചന്ദ്രശേഖർ ശ്രമിച്ചിരുന്നു.മന്നം സമാധി ആചരണത്തിൽ രാജീവ് ചന്ദ്രശേഖർ സജീവമായി പങ്കെടുത്തിരുന്നു. ഉപ രാഷ്ട്രപതി കഴിഞ്ഞ ദിവസം പെരുന്നയിൽ എത്തിയപ്പോൾ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ സുകുമാരൻ നായർ അനുമതി നൽകിയില്ല. മന്നം സമാധിയിൽ പട്ടാളത്തിന്റെ പരിശോധന അനുവദിക്കാൻ കഴിയില്ലെന്നാണ് സുകുമാരൻ നായർ പറഞ്ഞത്.എന്നിട്ടും ബി ജെ പി എൻ എസ് എസിനെതിരെ സംസാരിച്ചതേയില്ല. തന്ത്രപരമായാണ് ബി ജെ പി ഇക്കാര്യത്തിൽ നീങ്ങുന്നത്. സുകുമാരൻ നായർ എന്തു തന്നെ പറഞ്ഞാലും നായർ വോട്ടുകൾ തങ്ങൾക്കുള്ളതാണെന്ന് ബി ജെ പിക്ക് ഉത്തമബോധ്യമുണ്ട്. അതാണ് അവരുടെ മൗനത്തിന്റെ കാതൽ. ഇത് ഇല്ലാതാക്കാൻ ബി ജെ പി ആഗ്രഹിക്കുന്നില്ല. ആനന്ദ ബോസ് സുകുമാരൻ നായരെ ഗേറ്റ് കീപ്പർ എന്നുവിശേഷിപ്പിച്ചത് സുകുമാരൻ നായർക്ക് വലിയ വേദനയുളവാക്കി. കേന്ദ്ര സർക്കാരിലെ ഉന്നതർ ഇക്കാര്യം അറിയുകയും ഇത്തരം പരാമർശങ്ങൾ ശരിയല്ലെന്ന നിഗമനത്തിലെത്തുകയും ചെയ്തു.നായർ വോട്ടുകൾ കേന്ദ്രീകരിച്ച് നീങ്ങുന്ന ബി ജെ പിക്ക് ആനന്ദബോസിന്റെ നീക്കങ്ങൾ തിരിച്ചടിയായി. ഇതാണ് ബോസ് തെറിക്കാനുള്ള ഒരു കാരണം. അടുത്ത കാലത്ത് മമതയുമായി ചേർന്ന് ആനന്ദബോസ് നടത്തിയ സൗഹ്യദനീക്കങ്ങളും അദ്ദേഹത്തിന് വിനയായി. പല ഗവർണർമാർക്ക് ഇന്നലെ സ്ഥാനചലനമുണ്ടായെങ്കിലും ഡോ.സി.വി.ആനന്ദബോസിന്റെ രാജിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കാലാവധി തികയ്ക്കാൻ ആനന്ദബോസിനെ അനുവദിച്ചില്ലെന്നതു മാത്രമല്ല, രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു ബംഗാൾ സന്ദർശിക്കാനിരിക്കെ ഗവർണറെ രാജിവയ്പിച്ചുവെന്നതും അതിനു കാരണമായി. ഡൽഹിയിലെത്തിയ ആനന്ദബോസിനോടു രാജിവയ്ക്കാൻ ആഭ്യന്തരമന്ത്രി നിർദേശിക്കുകയായിരുന്നു എന്നാണ് സൂചന. താൻ മൂന്നരവർഷം ഗവർണറായിരുന്നെന്നും അതു മതിയെന്നുമാണ് ആനന്ദബോസ് പ്രതികരിച്ചത്. എന്നാൽ, അതു മതിയെന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചെന്നാണ് വ്യക്തമായിരിക്കുന്നത്.
തമിഴ്നാട്ടിൽ സർക്കാരുമായി ഉരസി ധാരാളം വിവാദങ്ങൾ സൃഷ്ടിച്ച ഗവർണർ ആർ.എൻ.രവിയെ ബംഗാളിലേക്കു വിടുന്നുവെന്നതും ശ്രദ്ധേയം. 2019 ൽ നാഗാലാൻഡിൽ ഗവർണറായി നിയമിക്കപ്പെട്ട രവി 2021 സെപ്റ്റംബറിലാണ് തമിഴ്നാട് ലോക്ഭവനിലേക്കു മാറിയത്. ബംഗാളിനൊപ്പം തിരഞ്ഞെടുപ്പുള്ള തമിഴ്നാട്ടിൽ 5 വർഷം തികയ്ക്കും മുൻപേയാണ് രവിയുടെ സ്ഥലംമാറ്റം. ബംഗാളിൽ കരുത്തനായ ഗവർണർ വേണമെന്നതാണ് രവിയെ നിയമിക്കാൻ കാരണമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗവർണറായിരിക്കെ ചില വിവാദങ്ങളുണ്ടായെങ്കിലും മുഖ്യമന്ത്രി മമത ബാനർജിയുമായി നല്ല ബന്ധം സൂക്ഷിക്കുന്നുവെന്നത് ആനന്ദബോസിനെ മാറ്റാൻ സർക്കാരിനെ പ്രേരിപ്പിച്ച ഒരു ഘടകമായി സൂചിപ്പിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉടനെയുണ്ടാവുമെന്നതുകൂടി കണക്കിലെടുത്താണ് തിടുക്കത്തിലുള്ള നടപടി. തിരഞ്ഞെടുപ്പിനു മുൻപ് ചില രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഗവർണർക്കുമേൽ ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മർദം ചെലുത്തിയിട്ടുണ്ടാവാമെന്നും മമത പറഞ്ഞു.
ആനന്ദബോസിനു മുൻപ് ബംഗാൾ ഗവർണറായിരിക്കെയാണ് ജഗ്ദീപ് ധൻകറിനെ ഉപരാഷ്ട്രപതിയാക്കിയത്. ഗവർണറായി കാലാവധി തികയ്ക്കാതിരുന്ന ധൻകർ ഉപരാഷ്ട്രപതിയായും കാലാവധി തികച്ചില്ല. രാഷ്ട്രപതിയുടെ ബംഗാൾ സന്ദർശനത്തിനു മണിക്കൂറുകൾ മുൻപ്, ‘രാഷ്ട്രപതിയുടെ പ്രതിനിധി’യെ മാറ്റുന്നെങ്കിൽ തക്കതായ കാരണങ്ങളുണ്ടാകാമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 2010ൽ ബി.പി.സിംഗാൾ കേസിൽ സുപ്രീം കോടതി നൽകിയ വിധിയിൽ ഗവർണർ നിയമനം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ വ്യാഖ്യാനിച്ചിട്ടുണ്ട്. അതനുസരിച്ച്, കാരണം പറയാതെ ഗവർണറെ മാറ്റാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ, ശക്തമായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ കാലാവധി പൂർത്തിയാകുംമുൻപ് മാറ്റാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















