ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...

വായനയും എഴുത്തും മാത്രമല്ല, ജീവിതം തന്നെ പഠിപ്പിച്ച പ്രിയപ്പെട്ടവർ ഇനി വരില്ലെന്ന സത്യം ഉൾക്കൊള്ളാൻ പാങ്ങ് എന്ന കൊച്ചു ഗ്രാമത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെ വാൽപാറ - പൊള്ളാച്ചി ചുരം റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ നിന്ന് മുന്നൂറടി താഴേക്ക് ആ വാൻ പതിക്കുമ്പോൾ, അത് വെറുമൊരു അപകടമായിരുന്നില്ല. ഒരു വിദ്യാലയത്തിന്റെ സ്വപ്നങ്ങളായിരുന്നു അവിടെ തകർന്നു വീണത്. ഹെഡ്മിസ്ട്രസ് അടക്കം ഒൻപത് ജീവനുകളാണ് ആ താഴ്ചയിൽ പൊലിഞ്ഞത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവേയാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായത്. മരിച്ച ഏഴ് സ്ത്രീകളും ഒരു കുട്ടിയും പാങ്ങിന്റെ പ്രിയപ്പെട്ടവരായിരുന്നു. ഈ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് പാങ്ങ് ഗവ. എൽപി സ്കൂളിലെ കൊച്ചു കുട്ടികളെയാണ്.
അതിന്റെ ഭയാനകമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. "ഉറക്കത്തിൽ പോലും കുട്ടികൾ ടീച്ചർമാരെ വിളിച്ചു കരയുന്നു. വെള്ളം കുടിക്കാനോ കുളിക്കാനോ പുറത്തിറങ്ങാനോ പോലും അവർക്ക് ഭയമാണ്. അധ്യാപകരുടെ വിയോഗം കുട്ടികളിൽ വലിയ തോതിലുള്ള ട്രോമയാണ് ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികൾക്ക് മാത്രമല്ല, അവരുടെ രക്ഷിതാക്കൾക്കും കൗൺസലിങ് നൽകേണ്ടി വരുന്ന സങ്കീർണ്ണമായ അവസ്ഥയാണിത്. അധ്യാപകരുമായി വല്ലാത്തൊരു ആത്മബന്ധം സൂക്ഷിച്ചവരാണ് ഇവിടുത്തെ രക്ഷിതാക്കളും.
ഇന്നലെ രണ്ട് കുട്ടികൾക്ക് കൗൺസലിങ് നൽകി. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികളിലേക്ക് ഈ സേവനം വ്യാപിപ്പിക്കും. ജൂണിൽ പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ, പാങ്ങ് സ്കൂളിന്റെ ഭാവി തന്നെ വലിയൊരു ചോദ്യചിഹ്നമായി നിൽക്കുന്നു. പ്രധാനാധ്യാപികയടക്കം അഞ്ച് അധ്യാപകരെയാണ് സ്കൂളിന് നഷ്ടമായത്. ക്ലാസ് ഗ്രൂപ്പുകളിൽ ടീച്ചർമാർ അയച്ച അവസാന മെസ്സേജുകൾ നോക്കി വിതുമ്പുകയാണ് രക്ഷിതാക്കൾ.
https://www.facebook.com/Malayalivartha




















