വിരുദുനഗറില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനം..മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു.. കണ്ടെടുക്കുന്ന മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായിട്ടുണ്ട്..

തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. കാട്ടനാര്‍പട്ടിയിലെ 'വനജ ഫയര്‍വര്‍ക്‌സ്' എന്ന സ്വകാര്യ പടക്കനിര്‍മ്മാണശാലയിലാണ് അതിശക്തമായ സ്‌ഫോടനമുണ്ടായത്.ഞായറാഴ്ചത്തെ അവധിദിനത്തിലും ഉപജീവനത്തിനായി പണിക്കെത്തിയ മുപ്പതോളം തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ ചെറിയൊരു പിഴവോ രാസമാറ്റമോ ആണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനത്തിന് സമാനമായ പ്രകമ്പനമുണ്ടായി.
നാല് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിമിഷനേരം കൊണ്ട് നിലംപൊത്തി.ദുരന്തത്തിന്റെ ഏറ്റവും ദാരുണമായ വശം, ചില തൊഴിലാളികള്‍ തങ്ങളുടെ കുഞ്ഞുങ്ങളുമായാണ് ജോലിസ്ഥലത്തെത്തിയത് എന്നതാണ്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായിട്ടുണ്ട്. ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങള്‍ക്കായി ഫാക്ടറിക്ക് പുറത്ത് അലമുറയിടുന്ന ബന്ധുക്കളുടെ കാഴ്ച കണ്ടുനിന്നവരുടെ കണ്ണുനിറച്ചു.അഗ്‌നിരക്ഷാസേനയുടെ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരില്‍ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നത് മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കുന്നു.അനുശോചനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും..ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.
സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മന്ത്രിമാരായ കെ.കെ.എസ്.എസ്.ആര്‍. രാമചന്ദ്രന്‍, തങ്കം തെന്നരസു എന്നിവരോട് നേരിട്ട് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.ഓരോ സ്‌ഫോടനം നടക്കുമ്പോഴും ഉയരുന്ന പതിവ് ചോദ്യങ്ങള്‍ വിരുദുനഗറില്‍ വീണ്ടും മുഴങ്ങുന്നു. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ? ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ച് അമിതമായി സ്‌ഫോടകവസ്തുക്കള്‍ സംഭരിച്ചിരുന്നോ? ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























