മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി. രാവിലെ 10.50-ന് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയി,മന്ത്രി വി. ശിവൻകുട്ടി., എ.എ. റഹിം എം.പി. എന്നിവർ വിമാനത്താവളത്തിൽ എത്തി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുമുണ്ടായിരുന്നു. വിമാനത്താവളത്തിൽ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
കൂടിനിന്നവരെ കൈവീശിക്കാണിച്ച് കാറിൽ കയറുകയായിരുന്നു. എ.കെ.ജി. സെന്ററിൽനിന്നെത്തിച്ച കാറിലായിരുന്നു ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്കുള്ള യാത്ര. മുന്നിലും പിന്നിലും സുരക്ഷ ഒരുക്കിയിരുന്ന കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല. പോലീസിന്റെ ഒരു എസ്‌കോർട്ട് ജീപ്പ് മാത്രമാണ് അനുഗമിച്ചത്. വിമാനത്താവളത്തിലും റോഡിലും പോലീസ് പ്രത്യേക സുരക്ഷ ഒരുക്കി.
ഉച്ചയോടെ ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തിയ അദ്ദേഹം അരമണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം വീണ്ടും ക്ലിഫ് ഹൗസിലേക്ക് മടങ്ങി. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ യോഗം ക്ലിഫ് ഹൗസിൽ ചേർന്നു. ഫയലുകൾ മാറ്റി ഓഫീസ് ഒഴിയാൻ നിർദേശം നൽകി.
വൈകാതെ ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ ഔദ്യോഗികവസതിയായി കന്റോൺമെന്റ് ഹൗസ് അനുവദിക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും പുതിയ സർക്കാർ അധികാരം ഏൽക്കുന്നതു വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദേശിച്ചു.
"
https://www.facebook.com/Malayalivartha

























