VDS കാബിനറ്റിൽ പുതിയ മന്ത്രിമാർ ഇവർ ;വകുപ്പുകൾ ഇങ്ങനെ ..തിരുവഞ്ചൂർ സ്പീക്കറായി പരിഗണനയിൽ..ഇന്ദിരാഭവനിൽ തിരക്കിട്ട ചർച്ച

വി.ഡി. സതീശൻ സർക്കാരിൽ മന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പിച്ചവരുടെ വകുപ്പുകൾ സംബന്ധിച്ച് ഏകദേശ ധാരണ. ആഭ്യന്തരവും വിജിലൻസും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനം, തുറമുഖ വകുപ്പുകളാണ് കൈകാര്യം ചെയ്യുക. കുണ്ടറയിൽനിന്ന് വിജയിച്ച പി.സി. വിഷ്ണുനാഥിന് വൈദ്യുതി വകുപ്പ് ലഭിക്കുമെന്നും സൂചനയുണ്ട്. കെപിസിസി അധ്യക്ഷൻകൂടിയായ സണ്ണി ജോസഫ്, കെ. മുരളീധരൻ, എം.ലിജു, ബിന്ദു കൃഷ്ണ എന്നിവരാണ് കാബിനറ്റിൽ ബെർത്ത് ഉറപ്പിച്ചവർ.
മുഖ്യമന്ത്രി ഉൾപ്പെടെ 12 അംഗങ്ങളാണ് കോൺഗ്രസിനുണ്ടാവുക. കളമശ്ശേരി എംഎൽഎ വി.ഇ. അബ്ദുൾ ഗഫൂറിനെ മന്ത്രിയാക്കാൻ ലീഗ് തീരുമാനിച്ചാൽ അൻവർ സാദത്തിന്റെ സാധ്യത അടയും. അതല്ല എ.കെ.എം അഷ്റഫിനാണ് ലീഗിൽ നറുക്ക് വീഴുന്നതെങ്കിൽ കാര്യങ്ങൾ മാറാം.
ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ്, അൻവർ സാദത്ത് ഇവരിൽ ഒരാൾ മാത്രമേ മന്ത്രിസഭയിലെത്താനിടയുള്ളൂ. രണ്ട് വനിതാ മന്ത്രിമാർ എന്ന നിർദേശം ഹൈക്കമാൻഡ് വെച്ചാൽ ഷാനിമോൾ മന്ത്രിയാകുകയും മറ്റ് രണ്ട് പേരുകൾക്ക് വഴിയടയുകയും ചെയ്യും. അതല്ലെങ്കിൽ മറ്റ് രണ്ട് പേരിൽ ഒരാൾ മന്ത്രിയും ഷാനിമോളെ ചിലപ്പോൾ ഡെപ്യൂട്ടി സ്പീക്കറായും പരിഗണിച്ചേക്കാം.
മുസ്‌ലിംലീഗിൽനിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ, ഐ.ടി. വകുപ്പുകളും കൈകാര്യം ചെയ്‌തേക്കും. കൊല്ലം മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തെത്തിയ ബിന്ദു കൃഷ്ണയെ സാമൂഹിക ക്ഷേമ-വനിതാ ശിശു വികസന മന്ത്രിയായും കെ. മുരളീധരനെ ആരോഗ്യ വകുപ്പ് മന്ത്രിയായും പരിഗണിക്കാനിടയുണ്ട്. എക്‌സൈസ് വകുപ്പ് എം. ലിജുവിനും ഗതാഗത വകുപ്പ് സി.പി. ജോണിനും ലഭിച്ചേക്കും. റവന്യൂ മന്ത്രിയായി സണ്ണി ജോസഫും ടൂറിസം മന്ത്രിയായി എ.പി. അനിൽകുമാറും വരാനിടയുണ്ട്.
ഷിബു ബേബി ജോൺ തൊഴിൽ വകുപ്പ് മന്ത്രിയായേക്കും. സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങുന്നില്ലെന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും പരിഗണിക്കുന്നുണ്ട്.
മന്ത്രിമാരുടെ ചർച്ചകൾക്കൊപ്പം വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾകൂടി കെ.പി.സി.സി. ആസ്ഥാനത്ത് തുടരുകയാണ്. അനൂപ് ജേക്കബിനും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലായിരിക്കും മന്ത്രിസ്ഥാനങ്ങൾ നൽകുക. ഇതിൽ ഇരുവരും അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും തീരുമാനം മാറാനിടയില്ല. അഞ്ച് വര്‍ഷം തന്നെ മന്ത്രി സ്ഥാനം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി. കാപ്പൻ . ടേം വ്യവസ്ഥയില്‍ അനൂപ് ജേക്കബും ഉടക്കി നില്‍ക്കുകയാണ്. സിഎംപിക്ക് ഫുള്‍ ടേം നല്‍കുന്നതിലും ഇരുവര്‍ക്കും എതിര്‍പ്പുണ്ട്. ഒറ്റ എംഎല്‍എമാരുള്ള കക്ഷികള്‍ക്ക് തുല്ല്യനീതി വേണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.
ലീഗ് മന്ത്രിമാരിൽ എ.കെ.എം. അഷ്‌റഫിനും വി.ഇ. അബ്ദുൽ ഗഫൂറിനും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനങ്ങൾ നൽകുമെന്ന സൂചനയുണ്ട്.
ടി. സിദ്ദിഖ് മന്ത്രിയായാൽ ഐ.സി. ബാലകൃഷ്ണൻ കാബിനറ്റിലുണ്ടാവില്ല. കാരണം വയനാട് ജില്ലയിൽനിന്ന് രണ്ട് മന്ത്രിമാർക്ക് സാധ്യതയില്ല.
അതേ സമയം പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും പാര്‍ട്ടിയും നേതാക്കളും കൈവിടില്ലെന്നാണ് തന്റെ വിശ്വാസമെന്നും ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു . സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ യാതന അനുഭവിക്കുന്നുണ്ട്. അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വകുപ്പ് അനിവാര്യമാമെന്നും അത് തനിക്ക് ലഭിച്ചാല്‍ വളരെ കൃത്യമായി കൈകാര്യം ചെയ്യുമെന്നും ആണ് ബാലകൃഷ്ണന്‍ പറയുന്നത് . രാവിലെ ഐസി ബാലകൃഷ്ണന്‍ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയിരുന്നു. നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ തന്റെ ആവശ്യം ഐ സി ബാലകൃഷ്ണന്‍ മുന്നോട്ടുവെച്ചുവെന്നാണ് വിവരം. ഐ സി ബാലകൃഷ്ണനായി രമേശ് ചെന്നിത്തല ഉറച്ചുനില്‍ക്കുകയാണ്.
കോഴിക്കോട് ജില്ലയുടെ പ്രാതിനിധ്യവും ലീഗ് മന്ത്രിമാരുടെ നിർണയം പൂർത്തിയായാലേ അന്തിമമാകൂ. കോഴിക്കോട്ടുനിന്ന് മന്ത്രിയുണ്ടാകുമെന്ന് ഉറപ്പാണ്. പാറയ്ക്കൽ അബ്ദുള്ള മന്ത്രിയായാൽ കോൺഗ്രസിൽനിന്ന് ആരേയും ഒരുപക്ഷേ പരിഗണിച്ചേക്കില്ല. 13 ൽ 12 സീറ്റും ജയിച്ച് 20 വർഷത്തിന് ശേഷം കോൺഗ്രസിന് എംഎൽഎമാരെ കിട്ടിയ ജില്ലയിൽ നിന്ന് ഒരാളെ മന്ത്രിയാക്കണമെന്ന വാദവും ഉയരുന്നുണ്ട്.
തീരുമാനമായ ആറ് മന്ത്രിമാരെ മാറ്റിനിർത്തിയാൽ ബാക്കി അഞ്ച് സ്ഥാനങ്ങളിലേക്കും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്കുമാണ് കാര്യങ്ങൾ അന്തിമമാകാനുള്ളത്. ശേഷിക്കുന്ന മന്ത്രിസ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നത് ഷാനിമോൾ ഉസ്മാൻ, എ.പി. അനിൽകുമാർ, ഐ.സി .ബാലകൃഷ്ണൻ എന്നിവർക്ക് പുറമേ റോജി എം ജോൺ, എം. വിൻസെന്റ്, ടി.ജെ. വിനോദ്, ചാണ്ടി ഉമ്മൻ എന്നിവരിൽ ഒരാളും വന്നേക്കാം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും മുതിർന്ന അംഗം എന്നനിലയിൽ അദ്ദേഹത്തെ സ്പീക്കറായിട്ടാണ് പരിഗണിക്കുന്നത്. അദ്ദേഹം അതിനോട് യോജിക്കുന്നില്ലെങ്കിൽ ചിലപ്പോൾ എൻ.ശക്തൻ അല്ലെങ്കിൽ വി.ടി ബൽറാം വരാം. ഷാനിമോൾ മന്ത്രിയായാൽ ഡെപ്യൂട്ടി സ്പീക്കറായി ബൽറാം വരാനുള്ള സാധ്യതയുമുണ്ട്. എൻ ശക്തനോ അതല്ലെങ്കിൽ സാമുദായിക സന്തുലനം കണക്കിലെടുത്ത് കെ.ജയന്ത്, സേനാപതി വേണു, തുടങ്ങിയവരിൽ ഒരാളും അവസാന പട്ടികയിൽ ഇടംപിടിക്കാനുള്ള സാധ്യത തള്ളാനാകില്ല. കോട്ടയത്തുനിന്ന് ചാണ്ടി ഉമ്മനോ തിരുവഞ്ചൂരോ മന്ത്രിസ്ഥാനത്തേക്ക് വന്നാൽ മോൻസ് മന്ത്രിയാകുന്നതിനാൽ മറ്റൊരാൾക്ക് സാധ്യതയില്ല.
രണ്ട് മന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഉറച്ചുനില്‍ക്കുകയാണ്. ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചതെന്നും അനുകൂലമായ തീരുമാനം എടുക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോന്‍സ് ജോസഫ് പ്രതികരിച്ചു. ഏഴ് എംഎല്‍എമാര്‍ വിജയിച്ച സാഹചര്യത്തില്‍ ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചതെന്നാണ് മോന്‍സ് ജോസഫ് വ്യക്തമാക്കിയത്.
കേരള കോണ്‍ഗ്രസ് ജോസഫിന് ഒരു മന്ത്രിസ്ഥാനത്തിന് പുറമെ ചീഫ് വിപ്പ് പദവി നല്‍കാനാണ് നിലവിലെ ധാരണ. രണ്ട് മന്ത്രിസ്ഥാനം കിട്ടുകയാണെങ്കില്‍ മോന്‍സ് ജോസഫിന് പുറമെ അപു ജോസഫോ തോമസ് ഉണ്ണിയാടനോ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇവരില്‍ ഒരാളാകും ചീഫ് വിപ്പാകുക. അപുവിനാണ് ചീഫ് വിപ്പ് സ്ഥാനത്തേക്ക് സാധ്യത കൂടുതലുള്ളത്.
https://www.facebook.com/Malayalivartha
























