ഇരുട്ടിവെളുത്തപ്പോൾ മിന്നൽപ്രളയം..സംസ്ഥാനത്ത് 4 കുട്ടികൾ ഉൾപ്പെടെ 9 പേർ മരിച്ചു. 7 പേരെ കാണാതായി.. പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്..

. മഴക്കലിയിൽ വിറച്ചുനിന്ന സംസ്ഥാനം ആശങ്കയുടെ മുൾമുനയിൽ ഇന്നലെ ദിവസം തള്ളിനീക്കി. ഒരു മാസത്തെ മഴ ഒരുമിച്ചു പെയ്തിറങ്ങിയ 24 മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. സംസ്ഥാനത്ത് 4 കുട്ടികൾ ഉൾപ്പെടെ 9 പേർ മരിച്ചു. 7 പേരെ കാണാതായി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 6 മരണം. 14 ജില്ലകളിലും മഴ നാശംവിതച്ചു.പലയിടത്തായുണ്ടായ ലഘുമേഘവിസ്ഫോടനങ്ങളാണു പെട്ടെന്നുള്ള മഴയ്ക്കു കാരണം. ഏറ്റവും കൂടുതൽ പെയ്ത്ത് പത്തനംതിട്ടയിലെ വടശേരിക്കരയിൽ (24 മണിക്കൂറിൽ 36.1 സെന്റീമീറ്റർ). ഇടുക്കി ജില്ലയിലെ വാഗമണ്ണിൽ 31.43 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി.
ഇടുക്കി കല്ലാർ ഉൾപ്പെടെ വിവിധ ഡാമുകൾ തുറന്നു. തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട്.തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ശക്തി കൂടിയ ന്യൂനമർദ്ദം തെക്ക്-കിഴക്കൻ രാജസ്ഥാനിന് മുകളിലായി സ്ഥിതി ചെയ്യുകയാണെന്നും, ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ രാജസ്ഥാൻ മേഖലകളിലൂടെ പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ക്രമേണ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 1 മുതൽ 5 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമോ അതിശക്തമോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലും പ്രളയസമാനമായ വെള്ളപ്പൊക്കവും വ്യാപക നാശം വിതച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടലും നദികൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തതോടെ വിവിധ ജില്ലകൾ ഒറ്റപ്പെട്ടു. വ്യാപകമായ കൃഷിനാശവും വസ്തുനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് പാലാ നഗരം വെള്ളത്തിനടിയിലായി.എരുമേലി, മുണ്ടക്കയം, മണിമല ടൗണുകളിലും വെള്ളം കയറി. ഈരാറ്റുപേട്ട–വാഗമൺ റോഡിൽ എട്ടിടങ്ങളിൽ കല്ലുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂർ–പൂഞ്ഞാർ, പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതകളിലും പലയിടങ്ങളിലും വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി.പത്തനംതിട്ടയിൽ മൂന്നിടത്ത് ഉരുൾപൊട്ടിയെങ്കിലും ആളപായമുണ്ടായില്ല. റാന്നി ടൗൺ പൂർണമായും ഒറ്റപ്പെട്ടതോടെ വീടുകളിൽ കുടുങ്ങിയവരെ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി. ആറന്മുളയിൽ സത്രക്കടവ് മുതൽ മാലക്കര വരെയുള്ള റോഡ് വെള്ളത്തിനടിയിലായി.
വെള്ളപ്പൊക്കത്തിനിടയിലും ആചാരപരമായി ആറന്മുള വള്ളസദ്യ നടന്നു.മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നിരുന്നെങ്കിലും പിന്നീട് രണ്ടെണ്ണം അടച്ചു.തിരുവനന്തപുരം ജില്ലയിൽ പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി.
https://www.facebook.com/Malayalivartha


























