2.30-ഓടെ ഇരച്ചെത്തിയ വെള്ളം.. പ്ലാസ്റ്ററിട്ട കാൽ, ഇറങ്ങി ഓടാൻ കഴിയാതെ ജോസഫൈൻ..!അമ്മേ പോ.. അമ്മയും മകനും മരിച്ചു..കുഴഞ്ഞുവീണ് അച്ഛൻ

വിധി തളർത്തിയ ആ കാലുകൾക്ക് ആ ദുരന്തരാത്രിയിൽ രക്ഷപ്പെടാനുള്ള ഒരു വഴിപോലും നൽകിയില്ല. പൂഞ്ഞാറിലെ ഉരുൾപൊട്ടൽ കവർന്നെടുത്തത് അമ്മയുടെയും മകന്റെയും ജീവൻ. പയ്യാനിത്തോട്ടം വണ്ടൻപ്ലാവിൽ റെജീന, മകൻ ജോസഫൈൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാലൊടിഞ്ഞ് കട്ടിലിൽ കിടപ്പിലായിരുന്ന ജോസഫൈന് രക്ഷപ്പെടാൻ ഒരു അവസരം പോലും ലഭിച്ചില്ല. ഇന്നലെ പുലർച്ചെ 2.30-ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വീടിന് അരക്കിലോമീറ്റർ മുകളിൽ നിന്ന് പൊട്ടിയിറങ്ങിയ ഉരുൾ വീട് പൂർണമായും ഒഴുക്കിക്കളയുകയായിരുന്നു.അപകടം നടക്കുമ്പോൾ റെജീനയും ജോസഫൈനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ചികിത്സയിൽ കഴിയുന്ന സുഹൃത്തിന് കൂട്ടുകിടക്കാൻ പോയതായിരുന്നു ജോസഫൈന്റെ അച്ഛൻ എം.ജെ. ജോണി. അനുജത്തിമാരായ ജോമിറ്റും സോമിറ്റും ജോമിറ്റിന്റെ എറണാകുളത്തെ ഭർതൃഗ്രഹത്തിലായിരുന്നു. ബൈക്കപകടത്തിലാണ് ജോസഫൈന്റെ കാൽ ഒടിഞ്ഞിരുന്നത്. ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളജിലെ കന്റീൻ ജീവനക്കാരനായിരുന്നു ജോസഫൈൻ. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂൾ ജീവനക്കാരിയായിരുന്നു റെജീന. രണ്ടു വർഷം മുൻപാണ് ഇവർ പുതിയ വീട് നിർമിച്ചത്.
പുലർച്ചെ അതിഭയങ്കരമായ ഒച്ച കേട്ടാണ് അയൽവാസി ബിനോയി ഉണർന്നത്. ഉടൻ തന്നെ അദ്ദേഹം ജോണിയെ ഫോണിൽ വിളിച്ച് വിവരം പറയുകയായിരുന്നു. ജോണി പറഞ്ഞപ്പോഴാണ് ഭാര്യയും മകളും വീട്ടിലുണ്ടെന്ന് ബിനോയി അറിയുന്നത്. അപകടസ്ഥലത്ത് ആദ്യം എത്തിയതും ബിനോയി തന്നെയായിരുന്നു. എന്നാൽ വീടെന്ന് പറയാൻ ഒന്നുമില്ലാതെ ഒരു വലിയ മൺകൂന മാത്രമാണ് അവിടെയുണ്ടായിരുന്നത്. വീടിന്റെ മുകളിലെ വാർക്ക പോലും മുപ്പത് മീറ്റർ താഴെയാണ് തെറിച്ചുവീണത്. കനത്ത വെള്ളപ്പാച്ചിലും മണ്ണും കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു.ആദ്യം നാട്ടുകാർ ചേർന്ന് മണ്ണ് നീക്കിയും ചാലുവെട്ടിയും വെള്ളം തിരിച്ചുവിട്ടു. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് രാവിലെ എട്ടോടെ ജോസഫൈന്റെയും, പത്തരയോടെ റെജീനയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടശേഷം വിശ്രമിച്ചിരുന്ന അതേ കട്ടിലിൽത്തന്നെയായിരുന്നു ജോസഫൈന്റെ മൃതദേഹവും ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ചതും പ്ലാസ്റ്ററിട്ട ആ കാലായിരുന്നു. വിവരമറിഞ്ഞ് കുഴഞ്ഞുവീണ ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പിന്നീട് വിട്ടയച്ചു. ഇരുവരുടെയും മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























