വീണ്ടും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം...പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന 'എല്‍നിനോ' പ്രതിഭാസമാണ്.. മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്..

കാലാവസ്ഥ വൃതിയാനത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത് . ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾക്കാണ് ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് . ചില പ്രദേശങ്ങളില്‍ അതിതീവ്ര മഴയും പ്രളയവും അനുഭവപ്പെടുമ്പോള്‍, മറ്റു ചിലയിടങ്ങളില്‍ വന്‍ വരള്‍ച്ചയും കടുത്ത മഴക്കുറവുമാണ് പ്രദേശങ്ങളെ വലയ്ക്കുന്നത്. ഈ വര്‍ഷത്തെ മണ്‍സൂണ്‍ കണക്കുകള്‍ പരിശോധിച്ചാല്‍ പോലും ഈ അസ്ഥിരത വ്യക്തമായി കാണാന്‍ സാധിക്കും. മണ്‍സൂണിന്റെ തുടക്ക മാസമായ ജൂണില്‍ രാജ്യത്തുടനീളം വലിയ തോതിലുള്ള മഴക്കുറവാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ ജൂലൈ മാസത്തില്‍ ശക്തമായ തിരിച്ചുവരവുണ്ടാവുകയും സാധാരണ നിലയിലുള്ള മഴ ലഭിക്കുകയും ചെയ്തു. എന്നാല്‍ ആഗസ്റ്റ് മാസത്തിലേക്ക് കടക്കുമ്പോള്‍ വീണ്ടും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം.പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന 'എല്‍നിനോ' പ്രതിഭാസമാണ് ഇത്തവണത്തെ മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന അസാധാരണമായ വര്‍ധനവ് മണ്‍സൂണ്‍ കാറ്റുകളുടെ ശക്തി കുറയ്ക്കുകയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള മഴയുടെ പ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
സെപ്റ്റംബര്‍ വരെയെങ്കിലും ഇതിന്റെ ആഘാതം തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉയര്‍ന്നുവരുന്ന 'പോസിറ്റീവ് ഇന്ത്യന്‍ മഹാസമുദ്ര ഡിപോള്‍' പ്രതിഭാസം ചെറിയൊരു ആശ്വാസത്തിന് കാരണമായേക്കാം. പസഫിക്കിലെ എല്‍ നിനോ സൃഷ്ടിക്കുന്ന പ്രതികൂല അന്തരീക്ഷത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ താപനില വ്യതിയാനത്തിന് സാധിക്കുമെങ്കിലും, അത് മഴയിലെ ആകെ അസന്തുലിതാവസ്ഥ പൂര്‍ണ്ണമായി പരിഹരിക്കാന്‍ പര്യാപ്തമാകുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
മുഴുവന്‍ രാജ്യത്തെയും ശരാശരി കണക്കുകള്‍ നോക്കുമ്പോള്‍ മഴ സാധാരണ നിലയിലാണെന്ന് തോന്നാമെങ്കിലും പ്രാദേശികമായ വിതരണത്തില്‍ വന്‍ അസമത്വമുണ്ട്. രാജ്യത്തിന്റെ പകുതിയോളം ജില്ലകളില്‍ കടുത്ത മഴക്കമ്മിയും ശേഷിക്കുന്ന ഇടങ്ങളില്‍ അതിതീവ്ര മഴയുമാണ് അനുഭവപ്പെടുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍തോതില്‍ മഴ പെയ്യുന്ന രീതിയും ഇടവിട്ടുള്ള ദീര്‍ഘകാല വരള്‍ച്ചയുമാണ് പുതിയ കാലവര്‍ഷത്തിന്റെ പ്രധാന സവിശേഷത.
https://www.facebook.com/Malayalivartha



























